കരീംനഗറില്‍ എന്നെത്തേടി കറങ്ങിതിരിഞ്ഞെത്തിയ ഒരു കത്തില്‍ തോപ്സണ്‍ മാഷ് രേഖയെക്കുറിച്ചെഴുതി. “......കുറച്ചു നാളുകള്‍ക്ക് മുമ്പ് രേഖയെ കണ്ടു. ഷോപ്പില്‍ വച്ച്. തിരിച്ചറിയാന്‍ നന്നേ ബുദ്ധിമുട്ടി. അതും പിന്നില്‍ നിന്നും..... ആള്‍ വല്ലാതെ മെലിഞ്ഞിരിയ്ക്കുന്നു....”
ലക്നൌവിലേയ്ക്കുള്ള യാത്രയില്‍ ഞാനും രേഖയൊടൊപ്പം കൂടേണ്ടതായിരുന്നു. അവസാനനിമിഷം തീരുമാനം മാറ്റി ഞാന്‍ ഹൈദ്രാബാദിലേയ്ക്ക് തീവണ്ടി കയറി. കന്യാമഠത്തില്‍ അകപ്പെട്ട ഒരു കുഞ്ഞാടിന്റെ വിലാപം രേഖയുടെ കത്തില്‍ നിന്നും ഞാന്‍ വായിച്ചറിഞ്ഞു. സ്വതന്ത്രയാവാന്‍ വര്‍ഷാവസാനപ്പരീക്ഷയ്ക്കായ് അവള്‍ കാത്തിരിക്കുകയാണെന്നറിയിച്ചു. ജോലിസാഹചര്യങ്ങളുമായ് പൊരുത്തപ്പെടാനാവാതെ ഞാനും ഹൈദ്രാബാദിനെ ഉപേക്ഷിച്ചിരുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധവും മുറിഞ്ഞു.
കുട്ടി മനശാസ്ത്രവും പാഠ്യ പരിശീലനാഭ്യാസങ്ങളുമായ് പാലായില്‍ തിരക്കേറിയ ഒരു വര്‍ഷം. വലിയൊരു വെള്ളപ്പൊക്കത്തിനും ആ വര്‍ഷം പാലാ സാക്ഷിയായി. കൊട്ടാരമിറ്റം സ്റ്റാന്റിലൂടെ അരയോളം വെള്ളത്തില്‍ നീന്തിക്കയറി കോളെജിലെത്തിയ ആ ദിനം മാത്രമായിരുന്നു ഞങ്ങള്‍ക്കവധി. ബാലിശമായ പഠനരീതികളിലൂടെ സ്വയം നഷ്ടപ്പെട്ട ആ വര്‍ഷം പക്ഷേ സൌഹൃദത്തിന്റെ വലിയൊരു ലാഭമായിരുന്നു. വടകരയില്‍ നിന്നും സുരേന്ദ്രനും, തൃശ്ശുര്ന്ന് വിന്‍സെന്റും, മലപ്പുറത്തെ റഫീക്കും, ഇടുക്കിയിലെ സാബുച്ചായനും, അങ്ങിനെയെത്രയെത്ര... കര്‍ണ്ണാടകയിലെ ജോര്‍ജ്ജിലെയ്ക്കും എന്തിന് സൌത്താഫ്രിക്കയിലെ സിന്ധുവിലേയ്ക്കും വരെ നീളും ആ ലിസ്റ്റ്.
കണിശക്കാരനായ ക്ലാസ്സ് മുറിയുടെ മുറ്റത്തെ മൈലാഞ്ചിയില്‍ ഞങ്ങള്‍ക്കായ് കാറ്റ് നിറച്ച തണുപ്പ് വൈകുവോളം കാത്തിരുന്നു. അവിടെ മൈതാനത്തിന്റെ വിശാലത മുഴുവന്‍ ഏറ്റു വാങ്ങി പലദിനങ്ങളും ഞങ്ങള്‍ അസ്തമയത്തോളം കാത്തു. വിജയനെയും, മുകുന്ദനെയും,സക്കറിയായെയും, കുഷ്‌വന്ത് സിങിനെയും, ശോഭ ഡെയെയും, തസ്ലീമയെയും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. കടമ്മനിട്ട കാടിളക്കി കലിയിളക്കി പലകുറി കടന്നു വന്നു. ളാലം ഷാപ്പിന്റെ മധുരക്കള്ളില്‍ പലവട്ടം ഞങ്ങള്‍ ചുള്ളിക്കാടന്‍ കവിതകളുമായ് നുരഞ്ഞു പൊന്തി. ഈ ആഘോഷങ്ങളുടെ രസച്ചരട് ഇടയ്ക്കിടെ പൊട്ടിച്ച് തിരക്കിന്റെ കരിക്കുലം ഞങ്ങളെ ഞെരുക്കിക്കൊണ്ടിരുന്നു.
അവസാന കാലത്തെ അദ്ധ്യാപന പരിചയകാലം ഞങ്ങളെ വിവിധ സ്കൂളുകളിലെയ്ക്കും അതിലൂടെ തിരക്കിന്റെ മറ്റൊരു ലോകത്തിലേയ്ക്കും തിരിച്ചു വിട്ടു. കലാശക്കൊട്ടിന്റെ ആ കാലം യൂണിവേസിറ്റി ബോഡിന്റെ മുന്നില്‍ ഒരു മാതൃകാ ക്ലാസ്സ് മുറിയൊരുക്കേണ്ട ഉത്തരവാദിത്വത്തിലേയ്ക്ക് എന്നെ തള്ളിവിട്ടു. പരിചയകാലത്തില്‍ മരങ്ങാട്ടുപ്പിള്ളിയിലെ കുട്ടികള്‍ക്കായ് ഞാനവതരിപ്പിച്ച ഒരദ്ധ്യായം പുനരവതരിപ്പിക്കണം. സംഭവം കളര്‍ഫുള്ളാക്കാന്‍ റ്റീച്ചിംഗ് എയ്ഡില്‍ കുറെ പുതുക്കലുകളും വരുത്തി. collar - എന്ന വാക്ക് പഠിപ്പിയ്ക്കാന്‍ ഒരു കോളര്‍ വേണം. ഒരു പട്ടിയുടെ കോളര്‍!
“ആര്‍ക്കാ പട്ടിയുള്ളത്?” ക്ലാസ്സിലെത്തിയ ഞാന്‍ ഒരു കോളര്‍ ഒപ്പിക്കാനുള്ള ശ്രമം നടത്തി.
ആ ചോദ്യം വല്ലാത്തൊരു ചിരി പടര്‍ത്തിയപ്പോള്‍ ഞാന്‍ ചോദ്യം തിരുത്തിയാവര്‍ത്തിച്ചു,“സോറി, ആരുടെ വീട്ടിലാ പട്ടിയുള്ളത്? കോളറുള്ള പട്ടി!”
“അത് ഞാനേറ്റു.” രേഖ മാത്യുസ് പറഞ്ഞപ്പോള്‍ എനിക്ക് ആശ്വാസവും അത്ഭുതവും.
പിന്നിടുള്ള ദിവസങ്ങളില്‍ ഞാന്‍ രേഖയെ കാണുമ്പോഴെല്ലാം ഓര്‍മ്മിപ്പിച്ചു. “മറക്കല്ലെ, ബാക്കിയെല്ലാം റെഡിയാണെ.”
“ഇനിയുമിതിങ്ങനെ ഓര്‍മ്മിപ്പിക്കണ്ട, ഞാനേറ്റതല്ലെ.” രേഖ ഉറപ്പ് നല്‍കിക്കൊണ്ടിരുന്നു.
അവസാനം വിധി ദിവസം വന്നെത്തി. രാജേഷ് ഏറ്റിരുന്നതു പോലെ രാവിലെ തന്നെ ജീപ്പുമായെത്തി. റ്റീച്ചിംഗ് എയ്ഡ്സെല്ലാം വാരി ജീപ്പില്‍ കയറ്റി ഞങ്ങള്‍ സുനിലിന്റെ വീട്ടിലെത്തി. പിന്നെ പാലായിലെയ്ക്ക് രാജകീയ യാത്ര. ഈ സുഖത്തിനിടയിലും ഒരു പട്ടിയുടെ കോളര്‍ എന്നെ വല്ലാതെ അലട്ടിക്കൊട്ടിരുന്നു.
“എടോ, താനിതെവിടെയായിരുന്നു? താന്‍ വരാന്‍ നോക്കിയിരിയ്ക്കുകയായിരുന്നു ഞാന്‍. എവിടെ കോളര്‍?” രേഖയെ കണ്ട പാടെ ഞാന്‍ ചോദിച്ചു.
“ഒക്കെയുണ്ട്. സമാധാനമായിരിക്ക്. ഞാന്‍ സ്റ്റുഡന്‍സിനെ കൊണ്ടുവരാന്‍ സെന്റ് മേരീസിലോട്ട് പോകുകയാണ്.” രേഖ പറഞ്ഞതില്‍ എനിക്കവിശ്വാസമായി. ഇവള് ചതിക്കുമോ. ഇനിയിപ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ നേരമില്ല. ഞാന്‍ കസര്‍ത്തിനുള്ള വകയുമായ് മുകളിലെ നിലയിലേയ്ക്ക് പോയി. ചാര്‍ട്ടുകളും കളര്‍ചോക്കുകളും മറ്റു സാമഗ്രികളും അടുക്കിവച്ചു.
എന്റെ മാര്‍ക്കിനായി സഹകരിക്കേണ്ട കുട്ടികളുമായ് രേഖയെത്തി. കൈയ്യിലെ പൊതി എനിക്ക് നീട്ടി ‘ആള്‍ ദ ബെസ്റ്റ്’ പറഞ്ഞു. കോളര്‍! അവള് വാക്കു പാലിച്ചു. ഞാന്‍ ക്ലാസ്സില്‍ കയറി 40 മിനിറ്റിന്റെ റിയാലിറ്റി ഷോ ആരംഭിച്ചു. ക്ലാസ്സിന്റെ പിന്നിലായി ഇക്സാമിനേസും മറ്റദ്ധ്യാപകരും സഹപാഠികളും നിന്ന് എന്റെ അഭ്യാസത്തിന്റെ റെയിറ്റിംഗ് നടത്തുന്നു. വലിയൊരു കൈയ്യടിയോടെ എന്റെ കസര്‍ത്ത് അവസാനിച്ചു.
“ത്യാങ്ക്യൂ സോ മച്ച് രേഖ. ക്ലാസ്സ് ഒരു വിധം നന്നായെന്ന് തോന്നുന്നു.” രേഖയോട് ഞാന്‍ കടപ്പെട്ടിരിയ്ക്കുന്നു. അത് ഒട്ടും മറച്ചു വയ്ക്കാതെ ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു.
“ഒരു വിധമോ! ക്ലാസ്സ് കലക്കികളഞ്ഞില്ലെ. എല്ലാവരും പറഞ്ഞില്ലെ?”
“എന്തായാലും കോളറിന് വെരി താങ്സ്.” ഞാന്‍ കോളര്‍ തിരികെ നീട്ടി.
“ഇതോ... ഇത് കൈയ്യില്‍ തന്നെയിരിക്കട്ടെ... എനിക്ക് പിള്ളേരെ തിരികെ വിടണം.”
“അപ്പോ രേഖെടെ വീട്ടിലെ പട്ടി...?”
“ഓ... അതോ... അതങ്ങനെ കുറെ നാള്‍ അഴിഞ്ഞു നടക്കട്ടെ.”
“ശ്ശെ... അതൊന്നും ശരിയാകുല്ല. താനിതങ്ങോട്ട് പിടി.” കോളര്‍ രേഖയുടെ കൈയ്യില്‍ പിടിപ്പിച്ച് ഞാന്‍ നടന്നകന്നു.
വഴിയില്‍ ജിലു എതിരെ വരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും രേഖ കോളര്‍ തിരികെ വാങ്ങാന്‍ കൂട്ടാക്കിയില്ലെന്ന് ഞാന്‍ പറഞ്ഞതും ജിലു പൊട്ടിത്തെറിച്ചു. “എടോ താനെന്താ വിചാരിച്ചത്? അവളുടെ വീട്ടിലൊരു പട്ടിയുമില്ല പൂച്ചയുമില്ല. അല്ലെങ്കില്‍ തന്നെ പഴയതവള്‍ തരുമോ? ഇത് തനിയ്ക്കു വേണ്ടി അവള്‍ കാശു കൊടുത്ത് വാങ്ങിയതാണ്. ഇന്നു രാവിലെ...”
വാക്കുകള്‍ നഷ്ടപ്പെട്ട് ഞാന്‍ തരിച്ചു നിന്നു.
‘അവള്‍ എന്നെ വല്ലാതെ തോല്‍പ്പിച്ച് കളഞ്ഞല്ലോ...’ ഞാന്‍ ഇല്ലാതായി പോകുന്ന പോലെ തോന്നിയ നിമിഷങ്ങള്‍. ക്ലാസ്സ് കഴിഞ്ഞിറങ്ങിയപ്പോള്‍ എനിക്കു കിട്ടിയ അഭിന്ദനങ്ങളെല്ലാം എന്റെ മുന്നില്‍ വല്ലാത്ത നോവുകളായി മാറി. ശരിയാണ്... അതൊരു ഉപയോഗിക്കാത്ത കോളര്‍ ആയിരുന്നു... അതിന്റെ സ്റ്റീല്‍ കൊളുത്തുകള്‍ തിളങ്ങിയിരുന്നു... പക്ഷേ തിരക്കില്‍ ഞാനതൊന്നും തിരിച്ചറിഞ്ഞില്ല... വല്ലാത്തൊരു കുറ്റബോധത്തോടെ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അകലെ ഗ്രൌണ്ടില്‍ നിരയായ് നടന്നു മറയുന്ന പെണ്‍കുട്ടികളുടെയിടയില്‍ രേഖ മാത്യൂസ് അപ്രത്യക്ഷയായി.
Sunday, October 5, 2008
Tuesday, September 2, 2008
മാവേലി നാട് വാണീടും കാലം
കരിഞ്ഞുണങ്ങിയ തുളസിത്തറയിലേയ്ക്ക്
മണ്‍കോലങ്ങള്‍ ആര്‍ത്തുവിളിച്ചു
പൂവേ പൊലി പൂവേ പൊലി
ഓര്‍മ്മകളുടെ വേലിയേറ്റമായ് കൈയ്യടിപ്പാട്ടുകള്‍
തേക്കുപാട്ടിന്റെ ഈണം മുഴുമിയ്ക്കാനാവാതെ
എന്റെ തൊണ്ടയില്‍ സ്വരമടഞ്ഞു പോയി
കടം കൊണ്ട പൈതൃകത്തിന്റെ നേരറിവില്‍
ഞാന്‍ തിരികെ വരുന്നു
ഒരു പൂക്കുട്ട മാത്രം കൈയ്യിലേന്തി
മൂളല്‍ മടുത്ത് കരിവണ്ടുകള്‍ നിശബ്ദമായി
ചിറകുകള്‍ കുഴഞ്ഞ് തുമ്പികള്‍ മടക്കവുമായി
അങ്ങിനെ ഞാനും പുഴയും തനിച്ചായി
ഇനി ചായക്കൂട്ടുകള്‍ കഴുകി കളയണോ
മേഘങ്ങള്‍ക്കും പുഴയ്ക്കും ഒരേ നിറം നല്‍കാം
ബാക്കിയെല്ലാം നിങ്ങള്‍ പങ്കുവച്ചോളു
ഇനിയാണ് പൂക്കളം തീര്‍ക്കേണ്ടത്
നേര്‍ത്ത നിലാവ് കടഞ്ഞ നേര്യത് ചുറ്റി
നീര്‍ക്കുമിളകളുടെ പട്ടുടുത്ത്
കൈതപ്പൂക്കളുടെ ഫോസിലുകള്‍ കൊണ്ടാണ്
ഞാനീ പൂക്കളം തീര്‍ക്കുന്നത്
ഇടയിലൊരല്പം വേദനയും കിനാക്കളും
മണ്‍കോലങ്ങള്‍ ആര്‍ത്തുവിളിച്ചു
പൂവേ പൊലി പൂവേ പൊലി
ഓര്‍മ്മകളുടെ വേലിയേറ്റമായ് കൈയ്യടിപ്പാട്ടുകള്‍
തേക്കുപാട്ടിന്റെ ഈണം മുഴുമിയ്ക്കാനാവാതെ
എന്റെ തൊണ്ടയില്‍ സ്വരമടഞ്ഞു പോയി
കടം കൊണ്ട പൈതൃകത്തിന്റെ നേരറിവില്‍
ഞാന്‍ തിരികെ വരുന്നു
ഒരു പൂക്കുട്ട മാത്രം കൈയ്യിലേന്തി
മൂളല്‍ മടുത്ത് കരിവണ്ടുകള്‍ നിശബ്ദമായി
ചിറകുകള്‍ കുഴഞ്ഞ് തുമ്പികള്‍ മടക്കവുമായി
അങ്ങിനെ ഞാനും പുഴയും തനിച്ചായി
ഇനി ചായക്കൂട്ടുകള്‍ കഴുകി കളയണോ
മേഘങ്ങള്‍ക്കും പുഴയ്ക്കും ഒരേ നിറം നല്‍കാം
ബാക്കിയെല്ലാം നിങ്ങള്‍ പങ്കുവച്ചോളു
ഇനിയാണ് പൂക്കളം തീര്‍ക്കേണ്ടത്
നേര്‍ത്ത നിലാവ് കടഞ്ഞ നേര്യത് ചുറ്റി
നീര്‍ക്കുമിളകളുടെ പട്ടുടുത്ത്
കൈതപ്പൂക്കളുടെ ഫോസിലുകള്‍ കൊണ്ടാണ്
ഞാനീ പൂക്കളം തീര്‍ക്കുന്നത്
ഇടയിലൊരല്പം വേദനയും കിനാക്കളും
Saturday, August 16, 2008
വിഷാദഗാനങ്ങളുടെ തെരുവ്
ഇവിടെ
കുപ്പിവളകള്‍ ഉടഞ്ഞു വീഴുന്നൂ
മരണത്തിന്റെ ദുര്‍ഗന്ധം കഴുകനെപ്പോലെ
പറന്നിറങ്ങിക്കൊണ്ടെയിരിക്കുന്നു
മരങ്ങളെല്ലാം കത്തിത്തീരുന്നു
ഹൃദയങ്ങളെല്ലാം രക്തം കിനിയ്ക്കുന്നു
കാലൊടിഞ്ഞ ഒരെലി മാളത്തിലേയ്ക്ക് വലിഞ്ഞു
ഗായകന്‍ സാരംഗി മീട്ടിക്കൊണ്ടെയിരുന്നു
പുകച്ചുരുകള്‍ക്ക്
സ്വപ്നങ്ങളുടെയും കഞ്ചാവിന്റെയും ഗന്ധം
ആദിയില്‍ നിന്നും അനാദിയിലെയ്ക്കുള്ള
പരിക്രമണം
ബാബേല്‍ ഗോപുരം വീണുടഞ്ഞതും
ബാബിലോണ്‍ നദിയില്‍ കണ്ണീരുയര്‍ന്നതും
ഇവിടെ നിന്നാണ്
നെഞ്ചില്‍ പ്രാവുകലുകളുടെ കുറുകലുകള്‍
കഴുകന്‍ ചിറകടികളില്‍ ഇല്ലാതാകുമ്പോള്‍
ഓരിയിട്ടു പാഞ്ഞുപോയ തെരുവു പട്ടിയും
ദാരിദ്രത്താല്‍ നഗ്നയായി ആ പെണ്‍ക്കുട്ടിയും
തെരുവിന്റെ ധാരണകളിലവശേഷിച്ചു
അവസാനത്തില്‍ തുടങ്ങി ആദ്യത്തിലെത്തുന്ന
ഒരു ധാരണ
വെറും ധാരണ മാത്രമായ ജീവിതം
പിന്നെ തമാശകളായ ദുഃഖങ്ങള്‍
കുപ്പിവളകള്‍ ഉടഞ്ഞു വീഴുന്നൂ
മരണത്തിന്റെ ദുര്‍ഗന്ധം കഴുകനെപ്പോലെ
പറന്നിറങ്ങിക്കൊണ്ടെയിരിക്കുന്നു
മരങ്ങളെല്ലാം കത്തിത്തീരുന്നു
ഹൃദയങ്ങളെല്ലാം രക്തം കിനിയ്ക്കുന്നു
കാലൊടിഞ്ഞ ഒരെലി മാളത്തിലേയ്ക്ക് വലിഞ്ഞു
ഗായകന്‍ സാരംഗി മീട്ടിക്കൊണ്ടെയിരുന്നു
പുകച്ചുരുകള്‍ക്ക്
സ്വപ്നങ്ങളുടെയും കഞ്ചാവിന്റെയും ഗന്ധം
ആദിയില്‍ നിന്നും അനാദിയിലെയ്ക്കുള്ള
പരിക്രമണം
ബാബേല്‍ ഗോപുരം വീണുടഞ്ഞതും
ബാബിലോണ്‍ നദിയില്‍ കണ്ണീരുയര്‍ന്നതും
ഇവിടെ നിന്നാണ്
നെഞ്ചില്‍ പ്രാവുകലുകളുടെ കുറുകലുകള്‍
കഴുകന്‍ ചിറകടികളില്‍ ഇല്ലാതാകുമ്പോള്‍
ഓരിയിട്ടു പാഞ്ഞുപോയ തെരുവു പട്ടിയും
ദാരിദ്രത്താല്‍ നഗ്നയായി ആ പെണ്‍ക്കുട്ടിയും
തെരുവിന്റെ ധാരണകളിലവശേഷിച്ചു
അവസാനത്തില്‍ തുടങ്ങി ആദ്യത്തിലെത്തുന്ന
ഒരു ധാരണ
വെറും ധാരണ മാത്രമായ ജീവിതം
പിന്നെ തമാശകളായ ദുഃഖങ്ങള്‍
Friday, August 8, 2008
വിവാഹക്ഷണക്കത്ത്
മാര്‍ച്ചിന് ചൂടില്ലായിരുന്നു
തെരുവില്‍
തണലുകള്‍ തേടിയൊരു ചെറിയ യാത്ര
17-ാം നൂറ്റാണ്ടിന്റെ മതിലുകള്‍ക്കകത്ത്
കാലിടറാതിരിയ്ക്കാന്‍ കര്‍ത്താവിന്റെ മണവാട്ടികള്‍
കൊന്തയും കുര്‍ബ്ബാനയും മെഴുതിരികളുമായ്
ആളിപ്പടര്‍ന്നു
കംപ്യൂട്ടറില്‍ ചെറിയൊരു ചിരിയുണര്‍ന്നപ്പോള്‍
ആ ചെറുപ്പക്കാരന്‍
സാമ്പ്രാണിത്തിരികളുടെ പുകച്ചുരുളിലേക്ക്
മറിഞ്ഞു വീണു
‘നീളം ഗുണം വീതി സമം വീസ്തീര്‍ണ്ണം’
ഹര്‍മ്മോണിയത്തിന്റെ വിസ്താരത്തിനുമപ്പുറം
ഒരു തെരുവുപ്പട്ടി ഓരിയിടുന്നു
കണ്ണട മാറ്റി കാഴ്ച നഷ്ടപ്പെട്ട്
ഞാന്‍ ചായക്കോപ്പ മൊത്തിക്കൊണ്ടിരുന്നു
ഇനി നടക്കേണ്ട വഴിയേത്?
ഏല്ലാം സൂത്രവാക്യത്തിലുണ്ട്
അനുസരിക്കുക
ഈരാറ്റുപേട്ടയിലെ പൂഞ്ഞാറില്‍ നിന്നും
ജീവിച്ചിരിക്കുന്ന ശ്രീമതി ആന്‍ഡ് ശ്രീമാന്‍
നിന്റെ സാന്നിദ്ധ്യം ക്ഷണിക്കുന്നു
‘നീ പ്രേമിച്ചിരുന്ന ഞങ്ങളുടെ മകള്‍
വിവാഹിതയാകുന്നു
നീ ചുംബിച്ച അവളുടെ കവിളുകള്‍
ഇനി മറ്റൊരുത്തന്‍ ചുംബിക്കട്ടെ
നീ തലോടിയ അവളുടെ മാറിടം
ഇനി മറ്റൊരുത്തനാകട്ടെ
നീ വരുക
അസൂയയില്ലാതെ’
വിത്ത് ബെസ്റ്റ് കോംപ്ലിമെന്‍സ്
...............
ചിട്ടയായ് നിരത്തിയ ഒരു കൈയ്യൊപ്പ്
അതില്‍ ഇറ്റു പടര്‍ന്ന ഒരുപ്പുനീര്‍
പിഴയ്ക്കാതിരിയ്ക്കാന്‍
ശരിയായ ബന്ധിച്ച മുദ്രണം
കല്‍ക്കരി മണവുമായ്
എന്റെ നെഞ്ചിലേയ്ക്കെറിഞ്ഞ
സൂത്രവാക്യം
നീളം ഗുണം വീതി സമം വീസ്തീര്‍ണ്ണം
തെരുവില്‍
തണലുകള്‍ തേടിയൊരു ചെറിയ യാത്ര
17-ാം നൂറ്റാണ്ടിന്റെ മതിലുകള്‍ക്കകത്ത്
കാലിടറാതിരിയ്ക്കാന്‍ കര്‍ത്താവിന്റെ മണവാട്ടികള്‍
കൊന്തയും കുര്‍ബ്ബാനയും മെഴുതിരികളുമായ്
ആളിപ്പടര്‍ന്നു
കംപ്യൂട്ടറില്‍ ചെറിയൊരു ചിരിയുണര്‍ന്നപ്പോള്‍
ആ ചെറുപ്പക്കാരന്‍
സാമ്പ്രാണിത്തിരികളുടെ പുകച്ചുരുളിലേക്ക്
മറിഞ്ഞു വീണു
‘നീളം ഗുണം വീതി സമം വീസ്തീര്‍ണ്ണം’
ഹര്‍മ്മോണിയത്തിന്റെ വിസ്താരത്തിനുമപ്പുറം
ഒരു തെരുവുപ്പട്ടി ഓരിയിടുന്നു
കണ്ണട മാറ്റി കാഴ്ച നഷ്ടപ്പെട്ട്
ഞാന്‍ ചായക്കോപ്പ മൊത്തിക്കൊണ്ടിരുന്നു
ഇനി നടക്കേണ്ട വഴിയേത്?
ഏല്ലാം സൂത്രവാക്യത്തിലുണ്ട്
അനുസരിക്കുക
ഈരാറ്റുപേട്ടയിലെ പൂഞ്ഞാറില്‍ നിന്നും
ജീവിച്ചിരിക്കുന്ന ശ്രീമതി ആന്‍ഡ് ശ്രീമാന്‍
നിന്റെ സാന്നിദ്ധ്യം ക്ഷണിക്കുന്നു
‘നീ പ്രേമിച്ചിരുന്ന ഞങ്ങളുടെ മകള്‍
വിവാഹിതയാകുന്നു
നീ ചുംബിച്ച അവളുടെ കവിളുകള്‍
ഇനി മറ്റൊരുത്തന്‍ ചുംബിക്കട്ടെ
നീ തലോടിയ അവളുടെ മാറിടം
ഇനി മറ്റൊരുത്തനാകട്ടെ
നീ വരുക
അസൂയയില്ലാതെ’
വിത്ത് ബെസ്റ്റ് കോംപ്ലിമെന്‍സ്
...............
ചിട്ടയായ് നിരത്തിയ ഒരു കൈയ്യൊപ്പ്
അതില്‍ ഇറ്റു പടര്‍ന്ന ഒരുപ്പുനീര്‍
പിഴയ്ക്കാതിരിയ്ക്കാന്‍
ശരിയായ ബന്ധിച്ച മുദ്രണം
കല്‍ക്കരി മണവുമായ്
എന്റെ നെഞ്ചിലേയ്ക്കെറിഞ്ഞ
സൂത്രവാക്യം
നീളം ഗുണം വീതി സമം വീസ്തീര്‍ണ്ണം
Tuesday, July 29, 2008
സുഖപ്രസവം, നാല് കുട്ടികള്‍ സര്‍
അബ്ദുള്‍ ജലീല്‍ പറഞ്ഞു നിറുത്തിയപ്പോള്‍ അത്ഭുതം കൊണ്ട് എന്റെ വായ് തുറന്നു പോയി.
“റിയലീ!?” ആദ്യം വായില്‍ വന്നത് അങ്ങിനെയാണ്. “കണ്‍ഗ്രാജുലേഷന്‍സ്...”
സിറിയയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനു ശേഷം റിയാദില്‍ ഭാഗ്യന്വേഷിയായ് എത്തിച്ചേര്‍ന്ന ഈ കുറിയ മനുഷ്യന്‍ ഞാന്‍ കണ്ടു മുട്ടിയ സിറിയക്കാരില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു. ആ വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോള്‍ അയാള്‍ സൈനിക ജീവിതത്തെയെയും അതിലുടെ കൈ വന്ന മാറ്റത്തെയും കുറിച്ച് വാചാലനായി. പണം കൊടുത്ത് മറ്റുള്ളവരെപ്പോലെ തനിക്കും സൈനിക ജീവിതം ഒഴിവാക്കാമായിരുന്നെങ്കിലും അയാള്‍ രാജ്യസേവനം ആസ്വദിച്ച് ജീവിതം കരുപ്പിടിപ്പിയ്ക്കുകയായിരുന്നു. തന്റെ കാര്‍ഷികോത്സാഹത്തിന്റെ വിളവെടുപ്പിലേയ്ക്ക് സിറിയയിലെ ഒരുള്‍നാടന്‍ ഗ്രാമം അയാളെ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നു. അങ്ങിനെയൊരു വിളവെടുപ്പിന്റെ അവധി കഴിഞ്ഞെത്തുമ്പോഴാണ് ജലീല്‍ ഈ വിശേഷം പങ്കു വെച്ചത്.
എന്റെ മുഖത്തേക്ക് നോക്കി ജലീല്‍ ആവര്‍ത്തിച്ചു, “നാല് സര്‍, നാല്. മൂന്ന് പെണ്ണും ഒരാണും. അവിടെ പേപ്പറിലും ഇന്റര്‍നെറ്റിലും വന്നിരുന്നു.” ഒരറബിപേപ്പറിന്റെ കട്ടിംഗ് എന്റെ കൈയ്യില്‍ തന്നു. നീല കമ്പിളികുപ്പായത്തില്‍ പൊതിഞ്ഞ് നാല് കുഞ്ഞുളെ നിരത്തിക്കിടത്തിയിരിക്കുന്ന ഫോട്ടോയോടുകുടിയ വാര്‍ത്ത.
“കണ്‍ഗ്രാജുലേഷന്‍സ്... നിന്റെ സമയം നല്ലതാണെന്ന് തോന്നുന്നു, ഭാഗ്യവാന്‍.” ഞാന്‍ അഭിനന്ദനങ്ങള്‍ക്ക് പിശുക്ക് വരുത്തിയില്ല.
“അല്‍ ഹംദുലില്ല...” ജലീല്‍ തന്റെ മുറിയിലേയ്ക്ക് പോയി.
ജോലിത്തിരക്കുകള്‍ സമയം കവര്‍ന്നെടുത്ത് മാസങ്ങള്‍ കടന്നുപോയതറിഞ്ഞില്ല. ജലീലിന്റെ കുട്ടികളെക്കുറിച്ച് ഭാര്യയുടെ ചോദ്യത്തിന് ഉത്തരം നല്‍കാനായില്ല. പിന്നീട് കുട്ടികളെപ്പറ്റിയൊന്നും ജലീലിനോട് ചോദിക്കാതിരുന്നതില്‍ ചെറിയൊരു ശരിയില്ലാഴ്മയും തോന്നി. പിറ്റേന്ന് ജലീലിനെ കണ്ട മാത്രയില്‍ കുട്ടികളെപ്പറ്റിത്തിരക്കി.
“അവരെല്ലാം റിയാദിലുണ്ട് സര്‍, സുഖജീവിതം.” തിളങ്ങുന്ന കണ്ണുകളോടെ ജലീല്‍ പറഞ്ഞപ്പോള്‍ അവരുടെ ആനന്ദജീവിതം ആ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തു.“വീട്ടിലേക്ക് വരു സര്‍, കുഞ്ഞുങ്ങളെ കാണാന്‍ താല്പര്യമുണ്ടോ?” ക്ഷണിക്കാനും ജലീല്‍ മറന്നില്ല.
“നമ്മുക്ക് ഒന്ന് പോയാലോ?” ഭാര്യയ്ക്ക് ഉത്‌ഹാസമായി.
“ഏയ് അതൊന്നും ശരിയാകില്ല.” ഞാന്‍ വിസമ്മതക്കുറിപ്പിറക്കി.
പക്ഷേ പിറ്റേന്ന് ജലീലിന്റെ രണ്ടാം വട്ടം ക്ഷണമുണ്ടായി. അവസാനം ആ വാര്യാന്ത്യത്തില്‍ ഞങ്ങള്‍ അത്താഴത്തിന് എത്താമെന്ന് ഉറപ്പ് നല്‍കേണ്ടിയും വന്നു. സാംസ്കാരിക വൈരുദ്ധ്യം അതിഥി ആഥിധേയ മര്യാദകളെ എങ്ങിനെ സങ്കലനം ചെയ്യും? നാല് കുഞ്ഞുങ്ങള്‍! എന്ത് സമ്മാനമായിക്കരുതണം? എന്റെ അനാവശ്യ ചിന്തകള്‍ അസ്ഥാനത്താണെന്ന് ഭാര്യ ഉറപ്പിച്ചു. എന്താകട്ടെ,ഒരുങ്ങുക തന്നെ.
ഞങ്ങള്‍ ജലീലിന്റെ ഫ്ലാറ്റിലെത്തുമ്പോള്‍ അവര്‍ ഞങ്ങള്‍ക്കായ് കാത്തിരിയ്ക്കുകയായിരുന്നു. താമസിച്ചതിന് ക്ഷമാപണവുമായ് ഞങ്ങള്‍ അകത്തുകടന്ന് ഞങ്ങള്‍ക്കായ് വിരിച്ച കാര്‍പ്പറ്റിലേയ്ക്ക് ചമ്രം പടിഞ്ഞു.
“അസെലാമലൈക്കും...” ജലീലിന്റെ കുടുംബിനി മുറിയിലേയ്ക്ക് പ്രവേശിച്ചു. എന്റെ ഭാര്യ എഴുന്നേറ്റ് അവരെ ആശ്ലേഷിച്ച് പ്രത്യഭിവാദ്യം ചെയ്ത് കരുതിയിരുന്ന സമ്മാനപ്പൊതി കൈമാറി. അവര്‍ ഞങ്ങളുടെ മുന്നിലേയ്ക്ക് ഗാവയും* ഈത്തപ്പഴവും നിറച്ചു.
“കുട്ടികള്‍...?” ഞാന്‍ ചോദിച്ചു.
“അവരുറങ്ങുന്നു. ഉടനെ എഴുന്നേല്‍ക്കും. നമ്മുക്ക് ഭക്ഷണം കഴിയ്ക്കാം.” ജലീല്‍ പറഞ്ഞവസാനിയ്ക്കുന്നതിന് മുമ്പേ വറുത്ത കോഴിയും മൊരിച്ച റൊട്ടിയും ഒലിവെണ്ണയൊഴിച്ച കടലച്ചമ്മന്തിയും കുറെ ഉപ്പിലിട്ട ഒലിവിന്‍ കായ്കളും മറ്റു വിഭവങ്ങളും നിരന്നു.
‘കൊള്ളാം, കാര്യമായിട്ടാണല്ലോ?’ ഞാന്‍ രഹസ്യമായി ഭാര്യയോട് പറഞ്ഞു.
സമൃദ്ധമായ അത്താഴം ചൂടുള്ള ഒരു തുര്‍ക്കിക്കാപ്പിയോടെ അവസാനിച്ചു.
അകത്തെ മുറിയില്‍ കുട്ടികള്‍ ഉണര്‍ന്നതിന്റെ ലക്ഷണങ്ങള്‍ കേട്ടുതുടങ്ങി. ഓരോരുത്തരെയായ് അവര്‍ പുറത്തേയ്ക്ക് കൊണ്ടു വന്നു. ഓമനത്തം തുളുമ്പുന്ന മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍. ആണ്‍കുട്ടി ഇനിയും എണിറ്റിട്ടില്ല. ഏത് കുഞ്ഞിനെ ആദ്യമെടുക്കണെമെന്നോരു കണ്‍ഫ്യൂഷന്‍! കുഞ്ഞുങ്ങള്‍ ഓരോരുത്തരായ് മടിയിലേയ്ക്കും ഒഴിഞ്ഞ പിഞ്ഞാണങ്ങളിലേയ്ക്കും നീന്തിക്കയറി. ഗാവ ഗ്ലാസ്സുകള്‍ ഒന്നോ രണ്ടോ മറിഞ്ഞുടഞ്ഞു.
“നിങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടാവുമല്ലേ?” ഞാന്‍ കുഞ്ഞുങ്ങളെ നോക്കിപ്പറഞ്ഞു.
“ഏയ്യ്, അങ്ങിനെയൊന്നുമില്ല.” അവര്‍ കുട്ടികളെ എടുത്ത് അകത്തെ മുറിയിലാക്കി കുറെ കളിപ്പാട്ടങ്ങളും വാരിയിട്ടു. അപ്പോള്‍ നാലാമത്തെ കുഞ്ഞും എണീറ്റു കരഞ്ഞു.
മറ്റൊരു തുര്‍ക്കിക്കാപ്പി കൂടി പകര്‍ന്ന് ജലീല്‍ ഒരു സിഗറിറ്റിന് തീ കൊടുത്തു. തുടര്‍സംഭാഷണങ്ങള്‍ ലഘൂകരീക്കാനുള്ള എന്റെ ശ്രമമെല്ലാം പാഴായി. ജലീലിന്റെ ഭാര്യ കുറെ കുപ്പായങ്ങളുമായ് തിരികെയെത്തി. അവ ഓരോന്നായി നിവര്‍ത്തി അഭിപ്രായമാരാഞ്ഞു. “ഉഗ്രന്‍, കൊള്ളാം! നല്ല കളര്‍!” എന്നൊക്കെ എന്റെ ഭാര്യ തട്ടി വിടുന്നുണ്ട്. ഇടയ്ക്ക് എന്റെ മുന്നിലേയ്ക്കും കുറെ നിരത്തിയിട്ടു. ഞാനെന്തഭിപ്രായം പറയാന്‍.
“നല്ല ഡിസൈന്‍. റിയാദില്‍ കാണാനില്ല.” എന്തെങ്കിലും പറയണമല്ലോ, ഞാനും തട്ടി വിട്ടു.
“ശരിയാ. ഇത് റിയാദില്‍ കിട്ടില്ല. ഞങ്ങള്‍ സിറിയയില്‍ നിന്നും വില്ക്കാന്‍ കൊണ്ടു വന്നതാ. മാഡത്തിന് നന്നായിരിയ്ക്കും.”
‘ദൈവമെ, ഇത് നമ്മള്‍ക്ക് വില്ക്കാനുള്ള പരിപാടിയാണല്ലോ?’ ഞാന്‍ ഭാര്യയോട് അടക്കം പറഞ്ഞു.
“ഇതെല്ലാം നല്ലതാ, പക്ഷേ ഞങ്ങളുടെ ആളുകള്‍ ഈ രീതിയിലുള്ളത് ധരിയ്ക്കാറില്ല. ഒന്നും തോന്നരുത്.” ഭാര്യ ഭംഗിയായ് കാര്യമവതരിപ്പിച്ചു. ആഥിധേയരുടെ വിഷണ്ണമായ മുഖത്തേയ്ക്ക് നോക്കാന്‍ എനിയ്ക്കായില്ല.
“മോനെ മാത്രം കണ്ടില്ലല്ലോ?” ഞാന്‍ നിശബ്ദതയ്ക്ക് വിരാമമിട്ടു.
ജലീല്‍ അകത്തുപോയി കുഞ്ഞുമായെത്തി. നാലാമത്തെ കുട്ടി മറ്റു കുട്ടികളെക്കാള്‍ കാഴ്ചയില്‍ ക്ഷീണിതനായി തോന്നി. അവനെ ലാളിച്ച് തിരികെപ്പോരാന്‍ യാത്രയാകുമ്പോള്‍ അകത്ത് മറ്റൊരു ഗ്ലാസ്സ് കൂടി വീണുടയുന്നത് കേട്ടു.
*ഗാവ - ഒരറേബ്യന്‍ വെല്‍ക്കം ഡ്രിംങ്
“റിയലീ!?” ആദ്യം വായില്‍ വന്നത് അങ്ങിനെയാണ്. “കണ്‍ഗ്രാജുലേഷന്‍സ്...”
സിറിയയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനു ശേഷം റിയാദില്‍ ഭാഗ്യന്വേഷിയായ് എത്തിച്ചേര്‍ന്ന ഈ കുറിയ മനുഷ്യന്‍ ഞാന്‍ കണ്ടു മുട്ടിയ സിറിയക്കാരില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു. ആ വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോള്‍ അയാള്‍ സൈനിക ജീവിതത്തെയെയും അതിലുടെ കൈ വന്ന മാറ്റത്തെയും കുറിച്ച് വാചാലനായി. പണം കൊടുത്ത് മറ്റുള്ളവരെപ്പോലെ തനിക്കും സൈനിക ജീവിതം ഒഴിവാക്കാമായിരുന്നെങ്കിലും അയാള്‍ രാജ്യസേവനം ആസ്വദിച്ച് ജീവിതം കരുപ്പിടിപ്പിയ്ക്കുകയായിരുന്നു. തന്റെ കാര്‍ഷികോത്സാഹത്തിന്റെ വിളവെടുപ്പിലേയ്ക്ക് സിറിയയിലെ ഒരുള്‍നാടന്‍ ഗ്രാമം അയാളെ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നു. അങ്ങിനെയൊരു വിളവെടുപ്പിന്റെ അവധി കഴിഞ്ഞെത്തുമ്പോഴാണ് ജലീല്‍ ഈ വിശേഷം പങ്കു വെച്ചത്.
എന്റെ മുഖത്തേക്ക് നോക്കി ജലീല്‍ ആവര്‍ത്തിച്ചു, “നാല് സര്‍, നാല്. മൂന്ന് പെണ്ണും ഒരാണും. അവിടെ പേപ്പറിലും ഇന്റര്‍നെറ്റിലും വന്നിരുന്നു.” ഒരറബിപേപ്പറിന്റെ കട്ടിംഗ് എന്റെ കൈയ്യില്‍ തന്നു. നീല കമ്പിളികുപ്പായത്തില്‍ പൊതിഞ്ഞ് നാല് കുഞ്ഞുളെ നിരത്തിക്കിടത്തിയിരിക്കുന്ന ഫോട്ടോയോടുകുടിയ വാര്‍ത്ത.
“കണ്‍ഗ്രാജുലേഷന്‍സ്... നിന്റെ സമയം നല്ലതാണെന്ന് തോന്നുന്നു, ഭാഗ്യവാന്‍.” ഞാന്‍ അഭിനന്ദനങ്ങള്‍ക്ക് പിശുക്ക് വരുത്തിയില്ല.
“അല്‍ ഹംദുലില്ല...” ജലീല്‍ തന്റെ മുറിയിലേയ്ക്ക് പോയി.
ജോലിത്തിരക്കുകള്‍ സമയം കവര്‍ന്നെടുത്ത് മാസങ്ങള്‍ കടന്നുപോയതറിഞ്ഞില്ല. ജലീലിന്റെ കുട്ടികളെക്കുറിച്ച് ഭാര്യയുടെ ചോദ്യത്തിന് ഉത്തരം നല്‍കാനായില്ല. പിന്നീട് കുട്ടികളെപ്പറ്റിയൊന്നും ജലീലിനോട് ചോദിക്കാതിരുന്നതില്‍ ചെറിയൊരു ശരിയില്ലാഴ്മയും തോന്നി. പിറ്റേന്ന് ജലീലിനെ കണ്ട മാത്രയില്‍ കുട്ടികളെപ്പറ്റിത്തിരക്കി.
“അവരെല്ലാം റിയാദിലുണ്ട് സര്‍, സുഖജീവിതം.” തിളങ്ങുന്ന കണ്ണുകളോടെ ജലീല്‍ പറഞ്ഞപ്പോള്‍ അവരുടെ ആനന്ദജീവിതം ആ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തു.“വീട്ടിലേക്ക് വരു സര്‍, കുഞ്ഞുങ്ങളെ കാണാന്‍ താല്പര്യമുണ്ടോ?” ക്ഷണിക്കാനും ജലീല്‍ മറന്നില്ല.
“നമ്മുക്ക് ഒന്ന് പോയാലോ?” ഭാര്യയ്ക്ക് ഉത്‌ഹാസമായി.
“ഏയ് അതൊന്നും ശരിയാകില്ല.” ഞാന്‍ വിസമ്മതക്കുറിപ്പിറക്കി.
പക്ഷേ പിറ്റേന്ന് ജലീലിന്റെ രണ്ടാം വട്ടം ക്ഷണമുണ്ടായി. അവസാനം ആ വാര്യാന്ത്യത്തില്‍ ഞങ്ങള്‍ അത്താഴത്തിന് എത്താമെന്ന് ഉറപ്പ് നല്‍കേണ്ടിയും വന്നു. സാംസ്കാരിക വൈരുദ്ധ്യം അതിഥി ആഥിധേയ മര്യാദകളെ എങ്ങിനെ സങ്കലനം ചെയ്യും? നാല് കുഞ്ഞുങ്ങള്‍! എന്ത് സമ്മാനമായിക്കരുതണം? എന്റെ അനാവശ്യ ചിന്തകള്‍ അസ്ഥാനത്താണെന്ന് ഭാര്യ ഉറപ്പിച്ചു. എന്താകട്ടെ,ഒരുങ്ങുക തന്നെ.
ഞങ്ങള്‍ ജലീലിന്റെ ഫ്ലാറ്റിലെത്തുമ്പോള്‍ അവര്‍ ഞങ്ങള്‍ക്കായ് കാത്തിരിയ്ക്കുകയായിരുന്നു. താമസിച്ചതിന് ക്ഷമാപണവുമായ് ഞങ്ങള്‍ അകത്തുകടന്ന് ഞങ്ങള്‍ക്കായ് വിരിച്ച കാര്‍പ്പറ്റിലേയ്ക്ക് ചമ്രം പടിഞ്ഞു.
“അസെലാമലൈക്കും...” ജലീലിന്റെ കുടുംബിനി മുറിയിലേയ്ക്ക് പ്രവേശിച്ചു. എന്റെ ഭാര്യ എഴുന്നേറ്റ് അവരെ ആശ്ലേഷിച്ച് പ്രത്യഭിവാദ്യം ചെയ്ത് കരുതിയിരുന്ന സമ്മാനപ്പൊതി കൈമാറി. അവര്‍ ഞങ്ങളുടെ മുന്നിലേയ്ക്ക് ഗാവയും* ഈത്തപ്പഴവും നിറച്ചു.
“കുട്ടികള്‍...?” ഞാന്‍ ചോദിച്ചു.
“അവരുറങ്ങുന്നു. ഉടനെ എഴുന്നേല്‍ക്കും. നമ്മുക്ക് ഭക്ഷണം കഴിയ്ക്കാം.” ജലീല്‍ പറഞ്ഞവസാനിയ്ക്കുന്നതിന് മുമ്പേ വറുത്ത കോഴിയും മൊരിച്ച റൊട്ടിയും ഒലിവെണ്ണയൊഴിച്ച കടലച്ചമ്മന്തിയും കുറെ ഉപ്പിലിട്ട ഒലിവിന്‍ കായ്കളും മറ്റു വിഭവങ്ങളും നിരന്നു.
‘കൊള്ളാം, കാര്യമായിട്ടാണല്ലോ?’ ഞാന്‍ രഹസ്യമായി ഭാര്യയോട് പറഞ്ഞു.
സമൃദ്ധമായ അത്താഴം ചൂടുള്ള ഒരു തുര്‍ക്കിക്കാപ്പിയോടെ അവസാനിച്ചു.
അകത്തെ മുറിയില്‍ കുട്ടികള്‍ ഉണര്‍ന്നതിന്റെ ലക്ഷണങ്ങള്‍ കേട്ടുതുടങ്ങി. ഓരോരുത്തരെയായ് അവര്‍ പുറത്തേയ്ക്ക് കൊണ്ടു വന്നു. ഓമനത്തം തുളുമ്പുന്ന മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍. ആണ്‍കുട്ടി ഇനിയും എണിറ്റിട്ടില്ല. ഏത് കുഞ്ഞിനെ ആദ്യമെടുക്കണെമെന്നോരു കണ്‍ഫ്യൂഷന്‍! കുഞ്ഞുങ്ങള്‍ ഓരോരുത്തരായ് മടിയിലേയ്ക്കും ഒഴിഞ്ഞ പിഞ്ഞാണങ്ങളിലേയ്ക്കും നീന്തിക്കയറി. ഗാവ ഗ്ലാസ്സുകള്‍ ഒന്നോ രണ്ടോ മറിഞ്ഞുടഞ്ഞു.
“നിങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടാവുമല്ലേ?” ഞാന്‍ കുഞ്ഞുങ്ങളെ നോക്കിപ്പറഞ്ഞു.
“ഏയ്യ്, അങ്ങിനെയൊന്നുമില്ല.” അവര്‍ കുട്ടികളെ എടുത്ത് അകത്തെ മുറിയിലാക്കി കുറെ കളിപ്പാട്ടങ്ങളും വാരിയിട്ടു. അപ്പോള്‍ നാലാമത്തെ കുഞ്ഞും എണീറ്റു കരഞ്ഞു.
മറ്റൊരു തുര്‍ക്കിക്കാപ്പി കൂടി പകര്‍ന്ന് ജലീല്‍ ഒരു സിഗറിറ്റിന് തീ കൊടുത്തു. തുടര്‍സംഭാഷണങ്ങള്‍ ലഘൂകരീക്കാനുള്ള എന്റെ ശ്രമമെല്ലാം പാഴായി. ജലീലിന്റെ ഭാര്യ കുറെ കുപ്പായങ്ങളുമായ് തിരികെയെത്തി. അവ ഓരോന്നായി നിവര്‍ത്തി അഭിപ്രായമാരാഞ്ഞു. “ഉഗ്രന്‍, കൊള്ളാം! നല്ല കളര്‍!” എന്നൊക്കെ എന്റെ ഭാര്യ തട്ടി വിടുന്നുണ്ട്. ഇടയ്ക്ക് എന്റെ മുന്നിലേയ്ക്കും കുറെ നിരത്തിയിട്ടു. ഞാനെന്തഭിപ്രായം പറയാന്‍.
“നല്ല ഡിസൈന്‍. റിയാദില്‍ കാണാനില്ല.” എന്തെങ്കിലും പറയണമല്ലോ, ഞാനും തട്ടി വിട്ടു.
“ശരിയാ. ഇത് റിയാദില്‍ കിട്ടില്ല. ഞങ്ങള്‍ സിറിയയില്‍ നിന്നും വില്ക്കാന്‍ കൊണ്ടു വന്നതാ. മാഡത്തിന് നന്നായിരിയ്ക്കും.”
‘ദൈവമെ, ഇത് നമ്മള്‍ക്ക് വില്ക്കാനുള്ള പരിപാടിയാണല്ലോ?’ ഞാന്‍ ഭാര്യയോട് അടക്കം പറഞ്ഞു.
“ഇതെല്ലാം നല്ലതാ, പക്ഷേ ഞങ്ങളുടെ ആളുകള്‍ ഈ രീതിയിലുള്ളത് ധരിയ്ക്കാറില്ല. ഒന്നും തോന്നരുത്.” ഭാര്യ ഭംഗിയായ് കാര്യമവതരിപ്പിച്ചു. ആഥിധേയരുടെ വിഷണ്ണമായ മുഖത്തേയ്ക്ക് നോക്കാന്‍ എനിയ്ക്കായില്ല.
“മോനെ മാത്രം കണ്ടില്ലല്ലോ?” ഞാന്‍ നിശബ്ദതയ്ക്ക് വിരാമമിട്ടു.
ജലീല്‍ അകത്തുപോയി കുഞ്ഞുമായെത്തി. നാലാമത്തെ കുട്ടി മറ്റു കുട്ടികളെക്കാള്‍ കാഴ്ചയില്‍ ക്ഷീണിതനായി തോന്നി. അവനെ ലാളിച്ച് തിരികെപ്പോരാന്‍ യാത്രയാകുമ്പോള്‍ അകത്ത് മറ്റൊരു ഗ്ലാസ്സ് കൂടി വീണുടയുന്നത് കേട്ടു.
*ഗാവ - ഒരറേബ്യന്‍ വെല്‍ക്കം ഡ്രിംങ്
Tuesday, July 22, 2008
മൂന്ന് യാത്രാക്കവിതകള്‍
1.നാസിക്കിലേയ്ക്ക്
ഉഷ്ണക്കാറ്റിന്റെ പാച്ചിലും
കരിഞ്ഞുണങ്ങിയ പുല്‍മേടുകളും
എഴുന്നു നില്‍ക്കുന്ന പാറകളുമല്ലാതെ
മറ്റൊന്നും കാണാനില്ലെന്ന് തോന്നിപ്പോകുന്നു
എങ്കിലും
ഈ മലയടിവാരത്തില്‍ ഞാന്‍
അഗസ്ത്യകൂടത്തെ തിരിച്ചറിയുന്നു
പക്ഷേ, നാറാണത്തച്ഛന്‍ തള്ളിയിട്ട
പാറക്കൂട്ടങ്ങള്‍ കാണുന്നില്ല!
2.ഗോദാവരി
ഗോദാവരി ഉത്ഭവിയ്ക്കുന്നത്
ഒരു കണ്ണീര്‍ത്തുള്ളിയായാണ്
വ്രതത്തിന്റെയും നോയമ്പിന്റെയും
പ്രത്യുത്തരമായ് ഒരു കണ്ണീരായ്
ഗുഹാമുഖത്തു നിന്നും ഗോദാവരി
ഒഴുകിയിറങ്ങുന്നു
സ്നാനഘട്ടില്‍ ദൈവങ്ങളെ വിട്ട്
ജലക്രീഡകളുടെ നേരമ്പോക്കിലേയ്ക്ക്
ആര്‍ത്തിയോടെ മിഴിയുടക്കുമ്പോള്‍
അമ്പലമണികളില്‍, നന്ദീകാവലില്‍
ശിവലിംഗത്തില്‍ പറ്റിച്ചേര്‍ന്ന് പൂക്കള്‍
സായുജ്യമടഞ്ഞു
(ഗോദാവരി ഏല്ലാ വിധത്തിലും സമ്പന്നയാണ്)
3.ത്രയംബക് ക്ഷേത്രം
സ്വയംഭൂവിന്റെ
ക്ഷേത്രനടയില്‍
ഗോക്കളണഞ്ഞു
പുല്ലരിഞ്ഞ്
വിളറിപ്പോയ
വിരലുകളില്‍
വാത്സ്യലത്തിന്റെ
ചെറുത്തുട്ടുകള്‍
ആയുര്‍രേഖ
നീട്ടിയെഴുതുന്നു
കാമചേഷ്ടകളില്‍
മിഥുനങ്ങള്‍
നഷ്ടപ്പെടുമ്പോള്‍
തണുത്തുറഞ്ഞ
കല്‍ത്തുണുകള്‍
ദേവദാസികളുടെ
പാട്ടിലുണര്‍ന്നു
പാലില്‍ മുങ്ങി
സ്വയംഭൂ
സമാധിയായി
ഉഷ്ണക്കാറ്റിന്റെ പാച്ചിലും
കരിഞ്ഞുണങ്ങിയ പുല്‍മേടുകളും
എഴുന്നു നില്‍ക്കുന്ന പാറകളുമല്ലാതെ
മറ്റൊന്നും കാണാനില്ലെന്ന് തോന്നിപ്പോകുന്നു
എങ്കിലും
ഈ മലയടിവാരത്തില്‍ ഞാന്‍
അഗസ്ത്യകൂടത്തെ തിരിച്ചറിയുന്നു
പക്ഷേ, നാറാണത്തച്ഛന്‍ തള്ളിയിട്ട
പാറക്കൂട്ടങ്ങള്‍ കാണുന്നില്ല!
2.ഗോദാവരി
ഗോദാവരി ഉത്ഭവിയ്ക്കുന്നത്
ഒരു കണ്ണീര്‍ത്തുള്ളിയായാണ്
വ്രതത്തിന്റെയും നോയമ്പിന്റെയും
പ്രത്യുത്തരമായ് ഒരു കണ്ണീരായ്
ഗുഹാമുഖത്തു നിന്നും ഗോദാവരി
ഒഴുകിയിറങ്ങുന്നു
സ്നാനഘട്ടില്‍ ദൈവങ്ങളെ വിട്ട്
ജലക്രീഡകളുടെ നേരമ്പോക്കിലേയ്ക്ക്
ആര്‍ത്തിയോടെ മിഴിയുടക്കുമ്പോള്‍
അമ്പലമണികളില്‍, നന്ദീകാവലില്‍
ശിവലിംഗത്തില്‍ പറ്റിച്ചേര്‍ന്ന് പൂക്കള്‍
സായുജ്യമടഞ്ഞു
(ഗോദാവരി ഏല്ലാ വിധത്തിലും സമ്പന്നയാണ്)
3.ത്രയംബക് ക്ഷേത്രം
സ്വയംഭൂവിന്റെ
ക്ഷേത്രനടയില്‍
ഗോക്കളണഞ്ഞു
പുല്ലരിഞ്ഞ്
വിളറിപ്പോയ
വിരലുകളില്‍
വാത്സ്യലത്തിന്റെ
ചെറുത്തുട്ടുകള്‍
ആയുര്‍രേഖ
നീട്ടിയെഴുതുന്നു
കാമചേഷ്ടകളില്‍
മിഥുനങ്ങള്‍
നഷ്ടപ്പെടുമ്പോള്‍
തണുത്തുറഞ്ഞ
കല്‍ത്തുണുകള്‍
ദേവദാസികളുടെ
പാട്ടിലുണര്‍ന്നു
പാലില്‍ മുങ്ങി
സ്വയംഭൂ
സമാധിയായി
Thursday, June 19, 2008
പച്ചിലപ്പാമ്പ്
പച്ചമരത്തിന്റെ കൊമ്പില്‍ നിന്നെന്റെ
പ്രാണന്റെ കാമ്പിലെക്കെത്തി നോക്കി
പച്ചിലപ്പാമ്പേ നീയെന്‍ ജീവനെ പാതിയാക്കി
പാതികരിഞ്ഞ മനസ്സിന്റെ കരയിലെയ്ക്ക-
ന്യമാം ഭീതിയാല്‍ നീയിഴഞ്ഞടുക്കുമ്പോള്‍
അറിഞ്ഞുവോ നിന്നിലേയ്ക്കിഴയടുക്കുന്നത്?
വശ്യമാം നിന്നുടല്‍കാന്തിയില്‍ മുങ്ങവേ
എന്നുടല്‍ ഘര്‍ഷത്തിലാറാടി നിവര്‍ന്നതില്‍
കര്‍മ്മകാണ്ഡത്തിന്റെ പാശമുയര്‍ന്നു
ഒടുവില്‍ നിയെന്റെ കണ്ണിന്റെ, കരളിന്റെ,
ജീവശ്വാസത്തിന്റെയും കുളിരായി
പ്രാണന്റെ പകുതിയായ് മാറി പാമ്പേ.
Subscribe to:
Posts (Atom)