Tuesday, January 15, 2008

ഒരു മീന്‍ തലയ്ക്ക് ഒരു സീറ്റ്!

ഉച്ച കഴിഞ്ഞെ മദ്രാസ്സിലെയ്ക്കുള്ള ട്രയിന്‍ പുറപ്പെടുകയുള്ളു. എങ്കില്‍ ഹൌറാ പാലത്തിലൂടെ ഒരു നടത്തമാകാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു, പെട്ടികളെല്ലാം സ്റ്റേഷനില്‍ ക്ലോക്ക് റുമില്‍ സുരക്ഷിതമാക്കി ഞങ്ങള്‍ പ്ലാറ്റുഫോമില്‍ നിന്നും മേല്‍പ്പാലത്തിലൂടെ മുകളിലേയ്ക്ക് കയറി. മുകളിലും താഴെയുമായ് ഒഴുകി നീങ്ങുന്ന ആള്‍ക്കുട്ടം. ചുറ്റും കലപില ശബ്ദം… വലിയ ഹോറണ്‍ മുഴക്കി ഇടയ്ക്കിടെ ട്രാമുകള്‍ കടന്നു പോയി. കാണാകാഴ്ചകളില്‍ നിറഞ്ഞ് കല്‍ക്കത്തയുടെ തിരക്കുകളില്‍ ഞങ്ങള്‍ അലിഞ്ഞു.

പാലമിറങ്ങി ഞങ്ങളെത്തിയത് ഒരു ചേരിയിലാണ്. കറുത്ത പൊടി പടര്‍ന്ന് ഇരുണ്ട നിറത്തിലായ ഒരു പ്രദേശം. ചാണകം മെഴുകിയ പോലെ തോന്നിക്കുന്ന തിണ്ണയില്‍ ഒരാള്‍ മലര്‍ന്ന് കിടക്കുന്നുണ്ട്.
“ചേട്ടോ...” സാജു സ്വതസിദ്ധമായ ശൈലിയില്‍ ഒന്ന് കൂക്കി.
അയാള്‍ നിവര്‍ന്ന് വെളുത്ത മീശ മേലോട്ട് തടവി.
“ചേട്ടോ, കുറച്ച് പാനീ.”
“തുമാര്‍ കി പാനീ ചായ്?” അയാള്‍ എണീറ്റു.
“ചായ് നഹി ചേട്ടാ, പാനീ. പാനീ...”
“ഒക്കനെ പൈപ്പ് ആച്ചെ. ഗെയെ പാന്‍ കരുണ്‍.”
ഞങ്ങള്‍ അന്തം വിട്ട് നിന്നു. ഒന്നും മനസ്സിലായില്ല.
“നമ്മുക്ക് തിരിച്ച് നടക്കാം ഇത് ഏരിയ അത്ര പന്തിയല്ലന്ന് തോന്നുന്നു.” ചുറ്റുപാടൊന്ന് വീക്ഷിച്ചിട്ട് ഞാന്‍ സാജുവിനെ നിര്‍ബന്ധിച്ചു.
“ഷംനെ ദുക്കാന്‍ ആച്ചെ, ഒക്കാനെ സര്‍വത്ത് പൈബെന്‍.” മുന്നിലെയ്ക്ക് ചൂണ്ടിക്കാണിച്ച് അയാള്‍ പറഞ്ഞു, പിന്നെ മീശ തടവി കൊണ്ട് ചോദിച്ചു. “തുമി കി കേരള തക്കെ എഷെച്ചോ?”
“യെസ് യെസ് കേരള! കേരള!” സാജു ഒരു വില്‍‌സ് അയാള്‍ക്ക് നീട്ടി.
“മാഷേ, എന്താ ചോദിച്ചെന്നറിയാതെ വള വളാന്ന് പറഞ്ഞാ ബംഗാളീല്‍ വല്ല തെറിയുമായിരിയ്ക്കും. നമ്മുക്ക് വിട്ടു പിടിയ്ക്കാം.” എനിക്ക് ചെറിയൊരു പരിഭ്രമമുണ്ടായിയുന്നു.
സിഗരറ്റ് കിട്ടിയപ്പോള്‍ അയാളുടെ മുഖത്തൊരു ചിരി പടര്‍ന്നു, പിന്നെ മീശ തടവി മേലോട്ടുയര്‍ത്തി അയാള്‍ തറയിലിരുന്നു. സാജു മറ്റൊരു സിഗരറ്റ് കൊളുത്തി അയാളുടെ ഒപ്പമിരുന്നു.
“ഇവിടെ മറ്റെത് കിട്ടുമോ?” സാജു അയാളോട് കണ്ണിറുക്കി കാട്ടി.
“തുമി കി ബോല്‍ത്തെച്ചോ അമി എക്തുവൊ ബുജുത്തെ പര്‍ച്ചിന.” അയാള്‍ തലയില്‍ ചൊറിഞ്ഞു.
“മാഷേ, നമ്മുക്ക് വിടാം. അപ്പോ ശരി മൂപ്പില്‍‌സെ.” ഞാനയാള്‍ക്ക് കൈ നീട്ടി. അയാള്‍ ചിരിച്ച് കൊണ്ട് തിരിച്ചും.

പിന്നെ ഞങ്ങള്‍ കുറെ കൂടി മുന്നോട്ട് നടന്നു. സമാനമായ കാഴ്ചകള്‍ മാത്രം. തിരികെ നടന്ന് പാലത്തിലെത്തി. പഴയ തിരക്കില്ല. ട്രാമിന്റെ റെയിലുകള്‍ റോഡില്‍ തിളങ്ങിക്കിടന്നു. ഹുഗ്ലി നദിയില്‍ ഒഴുകി നടക്കുന്ന വഞ്ചികള്‍ക്കപ്പുറം പക്ഷികള്‍ വട്ടമിട്ട് പറക്കുന്നു. താലത്തില്‍ ശിവലിംഗവുമായി ഒരു ഭിക്ഷാംദേഹി എതിരെ വന്നു. അയാള്‍ തന്ന ഭസ്മത്തിന് ഒരു ചിരി മാത്രം ഞങ്ങള്‍ പകരം കൊടുത്തു. അയാള്‍ പിറുപിറുത്ത് കൊണ്ട് അകന്നു പോയി. മറ്റൊരു വശത്ത് എലികള്‍ ഓടിക്കളിക്കുന്ന ഒരു ചെറിയ അമ്പലം. കൌതുകത്തോടെ ഞങ്ങള്‍ താഴോട്ടിറങ്ങി. ഏതോ ചില പാട്ടുകളൊക്കെ പാടിക്കൊണ്ട് അകത്തെ മുറിയിലൊരു പൂജാരി ഇരിപ്പുണ്ട്. അയാള്‍ തലയൊന്നുയര്‍ത്തി നോക്കി പിന്നെ പാട്ട് തുടര്‍ന്നു. എലികള്‍ ചുറ്റും കറങ്ങി നടന്നു, ഒന്ന് രണ്ടെണ്ണം ഞങ്ങളുടെ കാലില്‍ തട്ടി കടന്ന് പോയി. അകത്ത് സാമ്പ്രാണിയുടെ സുഗന്ധത്തില്‍ ഗണപതി പുഞ്ചിരിച്ചു. ‘മദ്രാസ്സിലെയ്ക്കെങ്കിലും ഒരു റിസര്‍വേഷന്‍ ശരിയാക്കി തന്നെ’യെന്ന് എലിവാഹനനോട് പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ സ്റ്റേഷനിലെയ്ക്ക് തിരിച്ചു.

മീന്‍ തലകള്‍ വറത്തടുക്കി വച്ചിരിക്കുന്ന ഒരു റസ്റ്റോറന്റില്‍ ഒരു ടിപ്പിക്കല്‍ ബംഗാളി ഊണിന് ഞങ്ങള്‍ ഓഡര്‍ കൊടുത്തു. മീന്‍ കറിയും തല വറത്തതും എല്ലാം ചേര്‍ത്ത് ഉശിരന്‍ ഊണ്. ഇതിനിടയില്‍ സാജു ഒരു ടി. ടി. ഇയുമായ് ചങ്ങാത്തത്തിലായി. ഒരു തല വറത്തത് വാങ്ങിക്കൊടുത്താല്‍ മദ്രാസിലേയ്ക്ക് റിസര്‍വേഷന്‍ ശരിയാക്കാമെന്നെറ്റു കക്ഷി. തല വറത്തത് റെഡി! ഊണ് കഴിഞ്ഞ് ഞങ്ങള്‍ അയാളുടെ കൂടെ വച്ചു പിടിച്ചു. സത്യത്തില്‍ അയാളില്ലായിരുന്നെങ്കില്‍ കൃത്യമായി പ്ലാറ്റ്ഫോം കണ്ടുപിടിയ്ക്കാന്‍ ഞങ്ങള്‍ കഷ്ടപ്പെട്ടേനെ. ഗുവഹാട്ടിയില്‍ നിന്നും വന്നിറങ്ങുമ്പോള്‍ ഇത്രയും പ്ലാറ്റ്ഫോം ഹൌറ സ്റ്റേഷന് ഉണ്ടായിരുന്നോ ആവോ! മദ്രാസിലെയ്ക്കുള്ള ട്രയിന്‍ വരുന്ന പ്ലാറ്റ്ഫോം അയാള്‍ കാണിച്ച് തന്നു. പിന്നെ ഞങ്ങളുടെ ടിക്കറ്റ് വാങ്ങി പുറകിലെന്തോ വരച്ച് അയാളുടെ ഫയലില്‍ എന്തോ എഴുതി ടിക്കറ്റ് തിരികെ തന്നു. “റിസര്‍വേഷന്‍ ഓ.കെ!” അയാള്‍ സലാം പറഞ്ഞകന്നു.

കോറോമാണ്ടല്‍ എക്സ്പ്രസ്സ് കണിശക്കാരനായ ജോലിക്കാരെനെപ്പോലെ മദ്രാസ്സിലേയ്ക്ക് പാഞ്ഞു. ചെക്കിംഗിനിടയില്‍ ടി. ടി. ഇ ഞങ്ങളുടെ നേരേ ചീറി. “ഛീ! റിസര്‍വെഷനില്ലാതെ റിസര്‍വേഷന്‍ കം‌മ്പാര്‍ട്ടുമെന്റില്‍ കയറിയിരിക്കുന്നോ?..... അടുത്ത സ്റ്റേഷനിലിറങ്ങി ഓര്‍ഡിനറി കം‌മ്പാര്‍ട്ടുമെന്റില്‍ കയറിക്കൊള്ളണം.” “സര്‍.....” ടിക്കറ്റിന്റെ മറുവശത്തെ മീന്‍ തല കാട്ടി ഞങ്ങള്‍ ഒരു ശ്രമം നടത്തി. ഫൈനടിയ്ക്കുമെന്നൊരു വാണിംഗ് ഞങ്ങള്‍ക്ക് തന്ന് എക്സാമിനര്‍ അടുത്ത ക്യാബിനിലെയ്ക്ക് പോയി. അവിടെയും കക്ഷി ആരോടൊക്കെയൊ ദേഷ്യപ്പെടുന്നുണ്ട്. “ഏല്ലാ അണ്ണന്മാരും മീന്‍ തല വാങ്ങിക്കൊടുത്ത് കയറിയിരിക്കുവാ” സാജു ആരോടെന്നില്ലാതെ പറഞ്ഞു.

പിന്നെയൊരു ടോം ആന്‍ഡ് ജെറി കളിയുടെ അവസാനത്തില്‍ റിസര്‍വേഷന്‍ കം‌മ്പാര്‍ട്ടുമെന്റില്‍ തന്നെ മദ്രാസ്സിലെത്തി. അടുത്ത പ്ലാറ്റ്ഫോമില്‍ ഞങ്ങളെ കാത്ത് മദ്രാസ്സ് മെയില്‍! അതില്‍ സുഖമായ ഉറക്കം... നാടിന്റെ പച്ചപ്പിലേയ്ക്ക് മദ്രാസ്സ് മെയില്‍ കൂവി പാഞ്ഞു... ഹായ് എത്ര സുഖകരമീ യാത്രകള്‍!

Thursday, January 10, 2008

ശവപ്പെട്ടിപ്പണിക്കാരന്‍

മനോഹരമായ ആ പെട്ടിയുടെ
അവസാന മിനുക്കില്‍ മുഴുകുമ്പോള്‍
അയാളെതേടി അവശ്യക്കാരനെത്തി
മുഖങ്ങളില്ലാത്ത മനുഷ്യരൂപങ്ങള്‍
അയാളുടെ നെടുവീര്‍പ്പുകളിലെയ്ക്ക്
മുഷിഞ്ഞ നോട്ടുകള്‍ സമ്മാനിച്ചകന്നു.

ഓരോ പെട്ടിയിലും മുഖം ചേര്‍ത്ത്
പരേതന്റെ ആത്മദുഃഖങ്ങളെ ആവാഹിച്ച്
ചായക്കുട്ടുകളില്‍ സ്പനങ്ങള്‍ കലര്‍ത്തി
അയാള്‍ മരണത്തിന് നിറം പകര്‍ന്നു
ഒടുവില്‍ നിറം പിടിയ്ക്കാത്ത
ജീവിതം അയാള്‍ക്ക് ബാക്കിയായി.

ജീവിതത്തിന്റെയറ്റങ്ങള്‍ കൂട്ടിപിടിയ്ക്കാന്‍
മരണത്തെ കൂട്ടാ‍ക്കിയത്
അയാളെ വല്ലാതെ അസ്വസ്തനാക്കി
മൂകത ഘനീഭവിച്ച രാത്രികളില്‍
നിലയ്ക്കാത്ത തേങ്ങലുകളുടെ
പ്രവാഹത്തിലെക്ക് അയാള്‍ ഒഴുകിപ്പോയി.

വിറങ്ങലിച്ച കര്‍ക്കിടകത്തിന്റെ
കോരിച്ചൊരിയുന്ന ആരവങ്ങളില്‍
അവസാനത്തെ ആവശ്യക്കാരനായ്
അയാള്‍ മരിച്ചു -
സ്വയംഹത്യയുടെ തെളിവുകള്‍
ഒന്നുമെ അവശേഷിപ്പിക്കാതെ.

മഴയൊഴിഞ്ഞപ്പോള്‍
ചീവിടുകള്‍ നീട്ടികരഞ്ഞു.

Sunday, January 6, 2008

ഒ. വി വിജയനും മാവേലിതമ്പുരാനും

ഓരോ പ്രവാസ സംഘടനകളുടെയും ജനനം (ചിലപ്പോള്‍ മരണവും) ഓണത്തോടെയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏറ്റവും എളുപ്പത്തില്‍ സംഘടിപ്പിക്കാവുന്നതും ഒരു പക്ഷേ ഓണാഘോഷമായിരിക്കും. അങ്ങിനെ ഹൈദരാബാദിലും ഒരോണാഘോഷം നടന്നു.

തികഞ്ഞ യുക്തിവാദിയായ (അയിരുന്ന?) വിപിനനങ്കിള്‍ ഹൈദരാബാദിലെ ഓണത്തിന്റെ പ്രധാന ആതിഥേയനായിരുന്നു. പലപ്പോഴും വീട്ടിലെ ചര്‍ച്ചകള്‍ക്ക് അങ്കിള്‍ വലിയ ഹരം പകര്‍ന്നിട്ടുണ്ട്. ആയിടെ രൂപം കൊണ്ട ഒരു സംഘടനയെക്കുറിച്ചും ഓണാഘോഷത്തെക്കുറിച്ചും സൂചിപ്പിച്ചെങ്കിലും ഞാനതില്‍ വലിയ താല്പര്യം പ്രകടിപ്പിച്ചില്ല. ഒ. വി. വിജയന്‍ ഹൈദരാബാദിലുണ്ടെന്നും അദ്ദേഹമായിരിക്കും വിശിഷ്ടാഥിതിയെന്നും പറഞ്ഞപ്പോള്‍ ഞാന്‍ സജീവമായി.
“ഒ. വി. വിജയനൊന്നും വരില്ല. അദ്ദേഹം ഒരു പരിപാടികളിലും പങ്കെടുക്കാറില്ല.” എന്റെ അറിവ് ഞാന്‍ വെളിപ്പെടുത്തി.
“ഏയ്. വരും. ഞങ്ങള്‍ കാണാന്‍ പോകുന്നുണ്ട്.” അങ്കിള്‍ ഉറപ്പിച്ചു.
“ബെറ്റുണ്ടോ? ഒ.വി വിജയന്‍ വന്നാല്‍ നിങ്ങടെ പരിപാടിടെ ചിലവ് മുഴുവന്‍ ഞാനേറ്റു.” ചില്ലി കാശ് കൈയ്യിലില്ലാത്ത ഞാന്‍ വെല്ലുവിളിച്ചു.
അങ്കിള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അങ്കിള്‍ പരാജയം സമ്മതിച്ചെന്ന് ഞാന്‍ കരുതി ഞാന്‍ ഞെളിഞ്ഞിരുന്നു. പിന്നെ വിജയന്‍ കഥാപാത്രങ്ങളിലൂടെ ചര്‍ച്ച നീണ്ടു.

പിന്നെയും കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് വിപിനനങ്കിളിനെ കാണുന്നത്. എന്റെ മുഖത്ത് ഒരു വെല്ലുവിളിയുടെ ഭാവം വരുത്തി ഞാന്‍. അങ്കിള്‍ പോക്കറ്റില്‍ നിന്നും ഒരു നോട്ടീസെടുത്തു തന്നു.
“ഓണാഘോഷം... ... ... വിശിഷ്ടാഥിതി: ശ്രീ. ഒ. വി. വിജയന്‍... ... ...”
“ഇത് നേരാണോ?” എനിക്ക് വിശ്വസിക്കാന്‍ തോന്നിയില്ല.
“അപ്പോ, ചിലവിന്റെ കാര്യം?” അങ്കിള്‍ ഉറക്കെ ചിരിച്ചു.
എന്റെ മുഖമൊക്കെ ചുക്കി ചുളിഞ്ഞു പോയി. വല്ലാത്തൊരു ചമ്മല്‍. “നേരാണോ? ഒ. വി വിജയന്‍ വരുമോ?...” എനിക്കപ്പോഴും ഉറപ്പായില്ല.
“വരും. പരിപാടിക്ക് പോരാന്‍ റെഡിയായിക്കോ.” അങ്കിള്‍ തോളില്‍ തട്ടി.

ഭാരതീയ വിദ്യാഭവന്റെ മുകളിലെത്തെ നിലയില്‍ ചെറിയൊരു ഹാള്‍. ചെറിയ സദസ്സ്. എന്റെ മനസ്സ് ആവേശത്തിലായിരുന്നു. ഏറ്റവും പുറകിലായി ഒരു ബഞ്ചിലിരുന്നു. ‘ഒന്ന് കാണണം. അകലെ നിന്നെങ്കിലും.’ അത്രയെ ഞാന്‍ ആഗ്രഹിച്ചുള്ളു. ഇതിപ്പോള്‍ അടുത്തു കാണാം. ഭാഗ്യം.

അധികം താമസിയാതെ ഖസാക്കിന്റെ കഥാകാരന്‍ ഹാളിലെത്തി. അദ്ദേഹത്തെ എത്തിക്കുകയായിരുന്നു! രണ്ടാളുകള്‍ താങ്ങി. എനിക്ക് വല്ലാത്തൊരു ജിജ്ഞാസ. ഞാനെണിറ്റ് ബഞ്ചിന്റെ മുകളില്‍ കയറി. ആദ്യമായി ഒ. വി വിജയനെ കാണുന്നതിന്റെ ആവേശമൊന്നും അപ്പോള്‍ എനിക്ക് തോന്നിയില്ല. അദ്ദേഹം ആകെ അവശനായിരിക്കുന്നു. വല്ലാത്ത ഒരു ദയനീയ ഭാവം. വേദിയില്‍ ഇരുന്ന് സദസ്സിനെ നോക്കി അദ്ദേഹം പുഞ്ചിരിച്ചു. മുഖത്തേയ്ക്ക് പാറി വീണ മുടിയിഴകള്‍ അയാസപ്പെട്ട് അദ്ദേഹം വകഞ്ഞു മാറ്റി. തുവെള്ള സാരി ധരിച്ച ഒരു സ്ത്രീ അദ്ദേഹത്തിന്റെ കണ്ണടയൂരി തുടച്ച് തിരികെ വച്ചു കൊടുത്തു.

ഖസാക്കിലെ കരിമ്പനകളില്‍ കാറ്റ് വീശിയടിക്കുന്നതു പോലൊരു പ്രസംഗം പ്രതീക്ഷിച്ച് ഞാന്‍ കാത്തിരുന്നു. അദ്ദേഹത്തിന്റെ ഊഴമെത്തിയപ്പോള്‍ സംഘാടകര്‍ ഒരു മൈക്കെടുത്ത് അദ്ദേഹത്തിന്റെ കൈയ്യില്‍ കൊടുത്തു. കസേരയില്‍ ഇരുന്നു തന്നെ അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. “നിങ്ങള്‍ എന്നോട് കാണിച്ച സ്നേഹത്തിനും ദയയ്ക്കും നന്ദി.” വിറയാര്‍ന്ന ശബ്ദത്തില്‍ ഇതിഹാസകാരന്‍ പറഞ്ഞു നിറുത്തി.

സദസ്സ് ഉച്ചത്തില്‍ കൈയ്യടിച്ചു. എനിക്ക് കൈകള്‍ അനങ്ങുന്നില്ല. ഒ. വി യുടെ പല കഥാപാത്രങ്ങളും എന്റെ മനസ്സിലൂടെ കടന്നു പോയി. വല്ലാത്തൊരു പിരിമുറുക്കം തോന്നി.

കേരളീയ തനതുകലാരൂപങ്ങള്‍ അണിയറയില്‍ തയ്യാറായി നിന്നിരുന്നു. അവയ്ക്കായ് വേദിയില്‍ നിന്നും അദ്ദേഹത്തെ താഴെയ്ക്ക് പിടിച്ചിറക്കി. കാഴ്ചകളില്‍ താല്പര്യം ജനിയ്ക്കാതെ അദ്ദേഹം യാത്രയാകാനൊരുങ്ങി. രണ്ടു വശങ്ങളിലും താങ്ങി അദ്ദേഹത്തെ പുറത്തേയ്ക്ക് നടത്തി. ഏതോ ഒരു ആവേശത്താല്‍ ഞാന്‍ ഹാളിന്റെ മുന്നിലേക്കോടി. അദ്ദേഹത്തെ ലിഫ്റ്റിന്റെ അടുത്തേയ്ക്ക് കൊണ്ടു പോകുന്നു, ഞാന്‍ ഗോവണി വഴി താഴെക്കോടി. ഇടയില്‍ ശക്തിയായ ഒരു കൂട്ടിയിടി. സാക്ഷാല്‍ മാവേലിത്തമ്പുരാന്‍! “ഒന്ന് നോക്കി ഇറങ്ങിക്കുടെ... ഇപ്പോ മറിഞ്ഞു വീണെനെ...” ഭിത്തിയില്‍ ചാരി നിന്ന് മാവേലി ചൂടായി.
“സോറി മാവേലി...” തിരിഞ്ഞു നില്‍ക്കാതെ ഞാന്‍ താഴോട്ടോടി.

ലിഫ്റ്റിന്റെ മുന്നിലെത്തി. ഹാവു. അവര്‍ താഴെയെത്തിയിട്ടില്ല. ഒരല്പം കഴിഞ്ഞ് ലിഫ്റ്റ് താനേ തുറന്നു. ദാ നേരേ മുന്നില്‍ കഥാകാരന്‍. ഞാനങ്ങാതെ നിന്നു. അവര്‍ക്ക് പുറത്തേയ്ക്ക് കടക്കാനുള്ള വഴിയടഞ്ഞാണ് ഞാന്‍ നിന്നിരുന്നത്. ആ ബോധം വന്നപ്പോള്‍ ഞാന്‍ എന്തോ പറയണമെന്നാശിച്ചു. പക്ഷേ ഒരു ശബ്ദവും പുറത്തേയ്ക്ക് വന്നില്ല. ഞാന്‍ കുനിഞ്ഞ് ആ കാലുകളില്‍ വീണു. തിരികെ എഴുന്നേള്‍ക്കുമ്പോള്‍ അദ്ദേഹം എന്നെ ദയാപൂര്‍വ്വം നോക്കി. കണ്ണടയ്ക്കുള്ളില്‍ ആ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. പിന്നെ കാറിനടുത്തേയ്ക്ക് നടത്തുമ്പോഴും കാറിലിരിക്കുമ്പോഴും അദ്ദേഹം എന്നെ തന്നെ നോക്കി കൊണ്ടിരുന്നു. ഇനി അദ്ദേഹം നോക്കിയത് എന്നെ ആയിരുന്നില്ലെങ്കില്‍ പോലും ഞാനിന്നും വിശ്വസിക്കുന്നത് ആ തിളങ്ങുന്ന കണ്ണുകള്‍ എന്നെ മാത്രം നോക്കുകയായിരുന്നെന്ന്.

Tuesday, January 1, 2008

പുതുവര്‍ഷത്തില്‍ മാറ്റേണ്ടത്

എന്താണ്
പുതുവര്‍ഷത്തില്‍
‍മാറ്റേണ്ടത്?

ഞാന്‍ മാറിയാല്‍
‍ഞാന്‍ ഞാനല്ലാതാകും
അപ്പോള്‍
‍ഞാന്‍ മാറണ്ടാ.

നീ മാറിയാല്‍
നീ നിയല്ലാതാകും
അപ്പോള്‍
‍നീയും മാറണ്ടാ.

എങ്കിലും
തീര്‍ച്ചയായും
മാറ്റേണ്ട ഒന്നുണ്ട്.

അതിനാള്‍
‍ഞാനീ കലണ്ടര്‍
‍മാറ്റിയിടുന്നു.

Wednesday, December 26, 2007

ബാ ബാ ബ്ലാക്ക് ഷീപ്പ്

ബാ ബാ ബ്ലാക്ക് ഷീപ്പ്
ഹാവ് യു എനി ബ്ലോഗ്?

യെസ് സാര്‍ യെസ് സാര്‍
ത്രീ ബ്ലോഗ്സ് ഫുള്‍.

വണ്‍ ഫോര്‍ മൈ മാറ്റേഴ്സ് ആന്‍ഡ്
വണ്‍ ഫോര്‍ മൈ ഫെയിം (ഷെയിം!)

വണ്‍ ഫോര്‍ ദ കമന്റിസ് ഹു
ബ്രേക്ക് ഡൌണ്‍ മൈ ലെഗ്.

ബ്ലാ.. ബ്ലാ... ബ്ലോഗ്!

Sunday, December 23, 2007

പിറവി

ധനുവിന്റെ
കുളിരിനു
കൂട്ടായ്
രാവിന്റെ
മാറില്‍
നക്ഷത്രങ്ങള്‍
വിരുന്നിരുന്നു

പൈക്കളുടെ
വൈക്കോല്‍
മോഷ്ടിച്ച്
മോടിയാക്കിയ
കൂടിനുമേല്‍
ദീപക്കാഴ്ചകള്‍
മിഴി തുറന്നു

മലയിടുക്കില്‍
ആട്ടവും
പാട്ടും
ആരവങ്ങളും
ആട്ടിടയന്റെ
ജീവതാളമായ്
ഒഴുകിയെത്തി


ഇരുളിന്റെ
വേദനയില്‍
വെളിച്ചത്തിന്റെ
പിറവി
ഏറ്റ് വാങ്ങി
രാത്രി
കോരിത്തരിച്ചു

ആകാശത്ത്
മാലാഖമാര്‍
അടക്കം പറഞ്ഞു
‘രാത്രിയില്‍
വിടരുന്ന
പൂക്കള്‍ക്ക്
ശുഭ്രസുഗന്ധമാണ്’


(ഏല്ലാവര്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍)

Saturday, December 15, 2007

വേരുകള്‍

ആഘോഷങ്ങളുടെ ഒടുവില്‍ കനലുകളില്‍ ബാക്കിയായ ചൂടിലെയ്ക്ക് ചേര്‍ന്നിരുന്ന് അയാള്‍ ഒരു സിഗാര്‍ കൂടി കത്തിച്ച് പുകയൂതി. പിന്നെ പാതിയായിരുന്ന ഗ്ലാസ് കൈയ്യിലെടുത്തു. എരിഞ്ഞടങ്ങുന്ന കനലുകളിലെയ്ക്ക് നോക്കിയിരിക്കവെ അവിചാരിതമായി തന്റെ ഭൂതകാ‍ലത്തിലേയ്ക്ക് അയാള്‍ കുപ്പുകുത്തി. രാമചന്ദ്രനെന്ന അയാള്‍ വീടും നാടും വിട്ടോടുന്നതും ബോംബെയിലെ തെരുവുകളില്‍ അലഞ്ഞൊടുവില്‍ രാംചന്ദാകുന്നതും, പിന്നെ ഹെന്‍ഡ്രി സുക്കോലയെ പരിചയപ്പെടുന്നതും, സുക്കോലയൊടൊപ്പം ആഫ്രിക്കയിലെത്തുന്നതും ഒടുവില്‍ ഈ കാപ്പിരികളുടെ റംചയാകുന്നതും. വിചിത്രമായ തന്റെ നാമപരിണാമത്തെക്കുറിച്ച് അയാള്‍ക്ക് അത്ഭുതം തോന്നി. പെട്ടന്ന് ഒരു വെളിപാടിലെന്ന പോലെ അയാള്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ അലറി. “ഐ മസ്റ്റ് ഗോ ബ്യാക്ക്. ബ്യാക്ക് റ്റു മൈ ഹോം.”
പെട്ടന്ന് ചുറ്റും നിശബ്ദമായി. അയാള്‍ വേച്ച് വീഴുമെന്നായപ്പോള്‍ ലാറ സുക്കോല ഓടിയെത്തി അയാളെ താങ്ങി. “ഓ മൈ റംച! വാട്ട് ഹാപ്പന്‍ഡ്?“ അവള്‍ അയാളെ വട്ടം പിടിച്ചു. അവളുടെ പിടുത്തത്തില്‍ നിന്നും കുതറി അയാള്‍ പറഞ്ഞുകൊണ്ടെയിരുന്നു. “ഐ മസ്റ്റ് ഗോ! യെസ്... ഐ മസ്റ്റ് ഗോ.”

പിറ്റേന്ന് ലാറയെത്തുമ്പോള്‍ തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അയാള്‍ അവളെ അറിയിച്ചു. അവളുടെ കണ്ണുകള്‍ നിറയുന്നത് അയാള്‍ കണ്ടില്ലെന്നു നടിച്ചു. പിന്നെ അയാളുടെ മുറി അലങ്കരിച്ചിരുന്ന ചെറുതും വലുതുമായ ശില്പങ്ങള്‍ വലിയൊരു പെട്ടിയിലെയ്ക്ക് അടുക്കി. അയാളുടെ ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യങ്ങളായിരുന്നു ഇരുണ്ട നിറമുള്ള ആഫ്രിക്കന്‍ ശില്പങ്ങള്‍. അവള്‍ നിശബ്ദയായി അയാളെ സഹായിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് മൌനം ഭേദിച്ച് അവളുടെ തേങ്ങലുകള്‍ ഉയര്‍ന്നു.
******
വളവ് തിരിഞ്ഞ് കാര്‍ നിന്നു. മുന്നോട്ട് കാറില്‍ നിന്നുള്ള പ്രകാശത്തില്‍ കുറച്ചകലെ ഒരാള്‍ നില്‍ക്കുന്നത് കാണാം. അയാള്‍ തിരിഞ്ഞ് കാറിനടുത്തേയ്ക്ക് വന്നു.
“ആരാ?”
“വടക്കെപാട്ടെ വീടന്നേഷിച്ചാ. ഇവിടടുത്താണോ ചേട്ടാ?” ഡ്രൈവറാണ് മറുപടി പറഞ്ഞത്.
“ഇവിടെ തന്നെ. ഞാനങ്ങോട്ടാ‍ക്കാം.”
ടാക്സി പറഞ്ഞയച്ച് രാ‍മചന്ദ്രന്‍ പെട്ടി കൈയിലെടുത്തു.
“അമ്മിണിയമ്മെനെ തെരഞ്ഞാവും അല്ലെ? പെരോന്തോന്നാ പറഞ്ഞെ?”
“ഞാന്‍...” ഏത് പേരാണ് ഇയാളൊട് പറയെണ്ടത്. വല്ലാത്തൊരു ഐഡന്‍ഡിറ്റി ക്രൈസിസ്സ്. പിന്നെ രാമചന്ദ്രന്‍ വെറുതെ ചിരിച്ചു. ഉത്തരത്തിന് കാത്ത് നില്‍ക്കാതെ അയാള്‍ തുടര്‍ന്നു ചോദിച്ചു. “ദൂരെന്നാവും അല്ലെ? മുമ്പിവിടെ കണ്ടിട്ടില്ല?” അതിന് മറുപടിയായി രാമചന്ദ്രന്‍ ഒന്ന് മൂളുക മാത്രം ചെയ്തു.

കട്ടപിടിച്ച ഇരുട്ടിലൂടെ ടോര്‍ച്ചുമായ് അയാള്‍ മുന്നെ നീങ്ങി. അയാളൊടൊപ്പം നടന്ന് വടക്കെപ്പാട്ടെ പടിപ്പുര കടന്നു. വരാന്തയില്‍ കരിപിടിച്ച ഒരു റാന്തല്‍ മിന്നി നിന്നു. അയാള്‍ കുനിഞ്ഞ് റാന്തലിന്റെ തിരിയുയര്‍ത്തി. പിന്നെ അകത്തേയ്ക്ക് നീട്ടി വിളിച്ചു. “ദേയ്... ഒന്നിപ്പ്‌റം വരിക.”
“ആരാ...? ഗോവിന്ദനാ...? എന്തായീനേരത്ത്?”
“ഒരാള് വന്നിരിക്കണ്. ദുരെന്നാ. അറിയൊന്ന് നോക്ക്.”
മെല്ലിച്ച് കുനിഞ്ഞ ഒരു സ്ത്രീ പുറത്തേയ്ക്ക് വന്നു. “ആരാ? മനസ്സിലായില്യാ.” അവര്‍ വിളക്കെടുത്ത് മെല്ലെ നിവര്‍ന്നു, “ഇവിടെങ്ങും കണ്ടിട്ടില്ലാലോ?”
“ഞാന്‍... ഞാന്‍ രാമന്‍... രാമചന്ദ്രന്‍... ”
അവിശ്വസനീയ എന്തോ കേട്ട പോലെ ഒരു നിമിഷം അവര്‍ തരിച്ചുനിന്നു. പിന്നെ അവരുടെ കണ്ണില്‍ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. വിളക്കു താഴെ വച്ച് മുന്നോട്ട് നീങ്ങി രാമചന്ദ്രന്റെ രണ്ടു കൈകളിലും കടന്നു പിടിച്ചു.
“ഈശ്വരന്മാരെ... എത്ര കാലായിരിക്കണൂ, കാണുന്ന് തന്നെ നിരീച്ചില്ലാല്ലോ? ഗോവിന്ദാ, മനസ്സിലായില്ലെ? നമ്മടെ രാമന്‍. ന്റെ കല്യാണിടെ കുട്ടി. ന്നാലും ഓള്‍ക്ക് കാണാന്‍ വിധിയൊണ്ടായില്ലല്ലോ?” ആ വൃദ്ധയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. രാമചന്ദ്രന്‍ അവരുടെ ചുമലില്‍ സ്നേഹത്തോടെ തലോടി. അവര്‍ നിവര്‍ന്ന് അയാളുടെ മുഖത്തേയ്ക്ക് തന്നെ നോക്കി നിന്നു.
“കഥയൊക്കെ കേട്ടിട്ടുണ്ട്. തിരികെ വരാന്‍ തോന്നിയല്ലോ, നന്നായി. ന്നാ ഞാന്‍ അങ്ങോട്ട്? രാത്രില് യാത്രയില്ല.” ഗോവിന്ദന്‍ നടന്നകന്നു. അയാളുടെ കൈയ്യിലെ വെളിച്ചം ആടിയുലഞ്ഞ് അപ്രത്യക്ഷമായി.
“ന്റെ കല്യാണി... ചികിത്സിക്കാത്ത വൈദ്യന്മാരില്ല. നിന്റെ അച്ഛന്‍ എത്ര കാശ് ചെലവാക്കിന്നറിയ്യോ? പക്ഷേ അയാള്‍ക്കും യോഗൊണ്ടായില്യ. എന്റെ കല്യാണിയെ തനിച്ചാക്കിണ്ട് അയാളും പോയില്ലെ.” കുറെ നേരം ഏതോ ഓര്‍മ്മകളില്‍ ലയിച്ച ശേഷം ഒരു ദീര്‍ഘനിശ്വാസത്തോടെ അവര്‍ തുടര്‍ന്നു. “നിന്നെ വല്യ സ്നേഹാരുന്നൂ. പക്ഷേങ്കി അത് കാണിക്കാനറിയില്ലാരുന്ന് ആ പാവത്തിന്. നീന്നെ കാണാതായതു മുതല് വല്ലാത്തോരു വെഷമാരുന്നൂ. അത് പിന്നെ മരിക്കണെ വരെ...” അവരുടെ തൊണ്ടയിടറി. “പിന്നെ രണ്ട് കൊല്ലം കൂടിയെ കല്യാണി കെടന്നൊള്ളൂ. നീ വരൂന്ന് തന്നെയാ അവസാനം വരെ അവള് പറഞ്ഞൊട്ടിരുന്നെ. ഏല്ലാം കഴിഞ്ഞു... ദാ ഈ വൃശ്ചികത്തി ഒരാണ്ട് തികയും... ജാതകദോഷം! അല്ലാണ്ടിപ്പം എന്താ പറയ്ക്.”

വരാന്തയിലെ ചാരുകസേരയിലെയ്ക്ക് അയാള്‍ മലര്‍ന്നു. രാത്രിയില്‍ അയാള്‍‌ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഓരോ സിഗരറ്റിനോടൊപ്പം അയാളും എരിഞ്ഞുകൊണ്ടിരുന്നു. രാവിലെ ചായയുമായി ഒരു പെണ്‍കുട്ടി അയാളുടെ മുന്നില്‍ പ്രത്ക്ഷപ്പെട്ടു. അവള്‍ അയാളെയും അയാള്‍ അവളെയും അത്ഭുതത്തോടെ നോക്കി നില്‍ക്കുമ്പോള്‍ അമ്മിണിയമ്മ പുറത്തേയ്ക്ക് വന്നു.
“ന്നെ സഹായിക്കാന്‍ വരുന്നോളാ. നല്ല കുട്ടിയാ. ഏല്ലാ പണീം ചെയ്യും. ദിവസോം നിന്റെ അച്ഛനും കല്യാണിക്കും വെളക്ക് വെക്കണതും ഓളാ. പിന്നെയെ രാമാ... അപ്പുറത്തേയ്ക്ക് ഒന്ന് പോകെണ്ടെ?”
“ഉം..” രാത്രി മുഴുവന്‍ അയാള്‍ ആലോചിച്ചുരുന്ന കാര്യമായിരുന്നു അത്.
“ല്ലാം ഒര് വകയായ്... അങ്ങ്‌ട്ട് ആരും കേറാറില്ല. സന്ധ്യക്ക് ഇവള് പോകും. വെളക്ക് വെയ്ക്കും.”

അയാള്‍ ചായ കുടിച്ച് ഗ്ലാസ്സ് തിരികെ കൊടുത്ത് മുറ്റത്തേയ്ക്ക് നടന്നു. തൊടിയിലൂടെ നടന്ന് താഴേയ്ക്കിറങ്ങി. അയാളുടെ വീടിന്റെ പടിപ്പുര അകലെ നിന്ന് കാണാം. അയാള്‍ മെല്ലെ അകത്തേയ്ക്ക് കടന്നു. താന്‍ സ്ക്കുളില്‍ നിന്നും വരുമ്പോള്‍ വീടാകെ നിറഞ്ഞു നിന്നിരുന്ന മരുന്നിന്റെയും എണ്ണയുടെയും അതേ ഗന്ധം പരിസരമാകെ തങ്ങിനില്‍ക്കുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി. പടിപ്പുര കടന്നാല്‍ ജാനുവിന്റെ വിളി കേള്‍ക്കാം. വാല്യക്കാരി ജാനുവിന്റെ വിളിക്കായ് അയാള്‍ വെറുതെ കാതോര്‍ത്തു. ‘രാമാ... കാലും മൊഖൊം കഴുകി പോന്നോളുട്ടോ.‘ ജാനു വിളിയ്ക്കുന്നുണ്ട്. അയാള്‍ അടുക്കളയിലെയ്ക്ക് കടന്നു. നിറം മങ്ങിയ ഭിത്തിയില്‍ മാറാല പിടിച്ച ഒരു പഴയ കലണ്ടര്‍. കരിപുരണ്ട അലമാരകള്‍. ചിതറിക്കിടക്കുന്ന പാത്രങ്ങള്‍. ഇടയില്‍ ചിരിതൂകി ജാനു നിള്‍ക്കുന്നതു പോലെ അയാള്‍ക്ക് തോന്നി. അയാള്‍ പുറത്തേയ്ക്ക് കടന്നു. വരാന്തയില്‍ എണ്ണയുടെയും കുഴമ്പിന്റെയും കുപ്പികള്‍ അടുക്കിവച്ചിരിക്കുന്നു. അവയ്ക്ക് മീതെ അച്ഛന്‍ ഉയര്‍ന്ന് നിന്ന് ശപിച്ചു. “നാശം! ഇവന്റെ തല കണ്ട അന്ന് തൊടങ്ങീതാ‘. പിന്നെയമ്മയുടെ സ്നേഹത്തോടെയുള്ള നോട്ടങ്ങള്‍. ചെറിയ അടക്കം പറച്ചിലുകള്‍. അച്ഛനോടുള്ള ശാസനകള്‍. എല്ലാം അയാ‍ള്‍ക്ക് മുന്നില്‍ തെളിഞ്ഞു വന്നു. മുറ്റത്ത് പടര്‍ന്നു കയറിയ വള്ളിച്ചെടികള്‍ വരാന്തയിലെക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. വലുതായ മാറ്റങ്ങളൊന്നും അയാള്‍ക്ക് തോന്നിയില്ല. എട്ടാം ക്ലാസ്സില്‍ താന്‍ ഉപേക്ഷിച്ചോടിയ വീടിന്റെ മുറികളോരോന്നും കയറിയിറങ്ങി അയാള്‍ ഗതകാലത്തിന്റെ ഓര്‍മ്മകളിലെയ്ക്ക് കടന്നു.

പിന്നെ പുറത്തു കടന്ന് തൊടിയിലൊക്കെയും ചുറ്റി നടന്നു. തൊടിയുടെ കോണില്‍ എണ്ണക്കറപുരണ്ട രണ്ടു കരിങ്കല്‍ തൂണുകള്‍. സുക്കോലയുടെ വീട്ടില്‍ അയാളുടെ മുറി അലങ്കരിച്ചിരുന്ന രണ്ട് കറുത്ത ശില്പങ്ങള്‍ പോലെ.
“അമ്മ അന്വേഷിക്കുന്നു.” പിന്നില്‍ നിന്നും പെണ്‍കുട്ടി വിളിച്ചു.
“പൊയ്ക്കോളു. ഞാന്‍ വന്നേയ്ക്കാം” അയാള്‍ അവളെ മടക്കിയയച്ചു.

അവള്‍ നടന്നകന്നപ്പോള്‍ അയാള്‍ ആ കല്ലുകള്‍ ഇളക്കിയെടുത്തു. പിന്നെ ഓരോന്നായി താങ്ങിയെടുത്ത് വീടിനകത്തേയ്ക്ക് കൊണ്ടു വന്നു. ഒരു പഴയ മേശപ്പുറത്ത് അവ കയറ്റി വച്ച് അയാള്‍ താഴെയിരുന്നു. ഓടിന്റെ വിടവിലൂടെ അരിച്ചിറങ്ങിയ പ്രകാശത്തില്‍ പൊടിപടലങ്ങള്‍ പറന്നുയരുന്നത് നോക്കി അയാള്‍ കിടന്നു. പിന്നെ മുറിയിലാകെ എണ്ണയുടെ ഗന്ധം നിറഞ്ഞു. ആ ഗന്ധത്തിലലിഞ്ഞ് അയാള്‍ ശാന്തമായി ഉറങ്ങി.