Tuesday, July 29, 2008

സുഖപ്രസവം, നാല് കുട്ടികള്‍ സര്‍

അബ്ദുള്‍ ജലീല്‍ പറഞ്ഞു നിറുത്തിയപ്പോള്‍ അത്ഭുതം കൊണ്ട് എന്റെ വായ് തുറന്നു പോയി.
“റിയലീ!?” ആദ്യം വായില്‍ വന്നത് അങ്ങിനെയാണ്. “കണ്‍ഗ്രാജുലേഷന്‍സ്...”

സിറിയയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനു ശേഷം റിയാദില്‍ ഭാഗ്യന്വേഷിയായ് എത്തിച്ചേര്‍ന്ന ഈ കുറിയ മനുഷ്യന്‍ ഞാന്‍ കണ്ടു മുട്ടിയ സിറിയക്കാരില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു. ആ വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോള്‍ അയാള്‍ സൈനിക ജീവിതത്തെയെയും അതിലുടെ കൈ വന്ന മാറ്റത്തെയും കുറിച്ച് വാചാലനായി. പണം കൊടുത്ത് മറ്റുള്ളവരെപ്പോലെ തനിക്കും സൈനിക ജീവിതം ഒഴിവാക്കാമായിരുന്നെങ്കിലും അയാള്‍ രാജ്യസേവനം ആസ്വദിച്ച് ജീവിതം കരുപ്പിടിപ്പിയ്ക്കുകയായിരുന്നു. തന്റെ കാര്‍ഷികോത്സാഹത്തിന്റെ വിളവെടുപ്പിലേയ്ക്ക് സിറിയയിലെ ഒരുള്‍നാടന്‍ ഗ്രാമം അയാളെ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നു. അങ്ങിനെയൊരു വിളവെടുപ്പിന്റെ അവധി കഴിഞ്ഞെത്തുമ്പോഴാണ് ജലീല്‍ ഈ വിശേഷം പങ്കു വെച്ചത്.

എന്റെ മുഖത്തേക്ക് നോക്കി ജലീല്‍ ആവര്‍ത്തിച്ചു, “നാല് സര്‍, നാല്. മൂന്ന് പെണ്ണും ഒരാണും. അവിടെ പേപ്പറിലും ഇന്റര്‍നെറ്റിലും വന്നിരുന്നു.” ഒരറബിപേപ്പറിന്റെ കട്ടിംഗ് എന്റെ കൈയ്യില്‍ തന്നു. നീല കമ്പിളികുപ്പായത്തില്‍ പൊതിഞ്ഞ് നാല് കുഞ്ഞുളെ നിരത്തിക്കിടത്തിയിരിക്കുന്ന ഫോട്ടോയോടുകുടിയ വാര്‍ത്ത.
“കണ്‍ഗ്രാജുലേഷന്‍സ്... നിന്റെ സമയം നല്ലതാണെന്ന് തോന്നുന്നു, ഭാഗ്യവാന്‍.” ഞാന്‍ അഭിനന്ദനങ്ങള്‍ക്ക് പിശുക്ക് വരുത്തിയില്ല.
“അല്‍ ഹംദുലില്ല...” ജലീല്‍ തന്റെ മുറിയിലേയ്ക്ക് പോയി.

ജോലിത്തിരക്കുകള്‍ സമയം കവര്‍ന്നെടുത്ത് മാസങ്ങള്‍ കടന്നുപോയതറിഞ്ഞില്ല. ജലീലിന്റെ കുട്ടികളെക്കുറിച്ച് ഭാര്യയുടെ ചോദ്യത്തിന് ഉത്തരം നല്‍കാനായില്ല. പിന്നീട് കുട്ടികളെപ്പറ്റിയൊന്നും ജലീലിനോട് ചോദിക്കാതിരുന്നതില്‍ ചെറിയൊരു ശരിയില്ലാഴ്മയും തോന്നി. പിറ്റേന്ന് ജലീലിനെ കണ്ട മാത്രയില്‍ കുട്ടികളെപ്പറ്റിത്തിരക്കി.
“അവരെല്ലാം റിയാദിലുണ്ട് സര്‍, സുഖജീവിതം.” തിളങ്ങുന്ന കണ്ണുകളോടെ ജലീല്‍ പറഞ്ഞപ്പോള്‍ അവരുടെ ആനന്ദജീവിതം ആ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തു.“വീട്ടിലേക്ക് വരു സര്‍, കുഞ്ഞുങ്ങളെ കാണാന്‍ താല്പര്യമുണ്ടോ?” ക്ഷണിക്കാനും ജലീല്‍ മറന്നില്ല.
“നമ്മുക്ക് ഒന്ന് പോയാലോ?” ഭാര്യയ്ക്ക് ഉത്‌ഹാസമായി.
“ഏയ് അതൊന്നും ശരിയാകില്ല.” ഞാന്‍ വിസമ്മതക്കുറിപ്പിറക്കി.
പക്ഷേ പിറ്റേന്ന് ജലീലിന്റെ രണ്ടാം വട്ടം ക്ഷണമുണ്ടായി. അവസാനം ആ വാര്യാന്ത്യത്തില്‍ ഞങ്ങള്‍ അത്താഴത്തിന് എത്താമെന്ന് ഉറപ്പ് നല്‍കേണ്ടിയും വന്നു. സാംസ്കാരിക വൈരുദ്ധ്യം അതിഥി ആഥിധേയ മര്യാദകളെ എങ്ങിനെ സങ്കലനം ചെയ്യും? നാല് കുഞ്ഞുങ്ങള്‍! എന്ത് സമ്മാനമായിക്കരുതണം? എന്റെ അനാവശ്യ ചിന്തകള്‍ അസ്ഥാനത്താണെന്ന് ഭാര്യ ഉറപ്പിച്ചു. എന്താകട്ടെ,ഒരുങ്ങുക തന്നെ.

ഞങ്ങള്‍ ജലീലിന്റെ ഫ്ലാറ്റിലെത്തുമ്പോള്‍ അവര്‍ ഞങ്ങള്‍ക്കാ‍യ് കാത്തിരിയ്ക്കുകയായിരുന്നു. താമസിച്ചതിന് ക്ഷമാപണവുമായ് ഞങ്ങള്‍ അകത്തുകടന്ന് ഞങ്ങള്‍ക്കായ് വിരിച്ച കാര്‍പ്പറ്റിലേയ്ക്ക് ചമ്രം പടിഞ്ഞു.
“അസെലാമലൈക്കും...” ജലീലിന്റെ കുടുംബിനി മുറിയിലേയ്ക്ക് പ്രവേശിച്ചു. എന്റെ ഭാര്യ എഴുന്നേറ്റ് അവരെ ആശ്ലേഷിച്ച് പ്രത്യഭിവാദ്യം ചെയ്ത് കരുതിയിരുന്ന സമ്മാനപ്പൊതി കൈമാറി. അവര്‍ ഞങ്ങളുടെ മുന്നിലേയ്ക്ക് ഗാവയും* ഈത്തപ്പഴവും നിറച്ചു.
“കുട്ടികള്‍...?” ഞാന്‍ ചോദിച്ചു.
“അവരുറങ്ങുന്നു. ഉടനെ എഴുന്നേല്‍ക്കും. നമ്മുക്ക് ഭക്ഷണം കഴിയ്ക്കാം.” ജലീല്‍ പറഞ്ഞവസാനിയ്ക്കുന്നതിന് മുമ്പേ വറുത്ത കോഴിയും മൊരിച്ച റൊട്ടിയും ഒലിവെണ്ണയൊഴിച്ച കടലച്ചമ്മന്തിയും കുറെ ഉപ്പിലിട്ട ഒലിവിന്‍ കായ്കളും മറ്റു വിഭവങ്ങളും നിരന്നു.
‘കൊള്ളാം, കാര്യമായിട്ടാ‍ണല്ലോ?’ ഞാന്‍ രഹസ്യമായി ഭാര്യയോട് പറഞ്ഞു.
സമൃദ്ധമായ അത്താഴം ചൂടുള്ള ഒരു തുര്‍ക്കിക്കാപ്പിയോടെ അവസാനിച്ചു.

അകത്തെ മുറിയില്‍ കുട്ടികള്‍ ഉണര്‍ന്നതിന്റെ ലക്ഷണങ്ങള്‍ കേട്ടുതുടങ്ങി. ഓരോരുത്തരെയായ് അവര്‍ പുറത്തേയ്ക്ക് കൊണ്ടു വന്നു. ഓമനത്തം തുളുമ്പുന്ന മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍. ആണ്‍കുട്ടി ഇനിയും എണിറ്റിട്ടില്ല. ഏത് കുഞ്ഞിനെ ആദ്യമെടുക്കണെമെന്നോരു കണ്‍ഫ്യൂഷന്‍! കുഞ്ഞുങ്ങള്‍ ഓരോരുത്തരായ് മടിയിലേയ്ക്കും ഒഴിഞ്ഞ പിഞ്ഞാണങ്ങളിലേയ്ക്കും നീന്തിക്കയറി. ഗാവ ഗ്ലാസ്സുകള്‍ ഒന്നോ രണ്ടോ മറിഞ്ഞുടഞ്ഞു.
“നിങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടാവുമല്ലേ?” ഞാന്‍ കുഞ്ഞുങ്ങളെ നോക്കിപ്പറഞ്ഞു.
“ഏയ്യ്, അങ്ങിനെയൊന്നുമില്ല.” അവര്‍ കുട്ടികളെ എടുത്ത് അകത്തെ മുറിയിലാക്കി കുറെ കളിപ്പാട്ടങ്ങളും വാരിയിട്ടു. അപ്പോള്‍ നാലാമത്തെ കുഞ്ഞും എണീറ്റു കരഞ്ഞു.

മറ്റൊരു തുര്‍ക്കിക്കാപ്പി കൂടി പകര്‍ന്ന് ജലീല്‍ ഒരു സിഗറിറ്റിന് തീ കൊടുത്തു. തുടര്‍സംഭാഷണങ്ങള്‍ ലഘൂകരീക്കാനുള്ള എന്റെ ശ്രമമെല്ലാം പാഴായി. ജലീലിന്റെ ഭാര്യ കുറെ കുപ്പായങ്ങളുമായ് തിരികെയെത്തി. അവ ഓരോന്നായി നിവര്‍ത്തി അഭിപ്രായമാരാഞ്ഞു. “ഉഗ്രന്‍, കൊള്ളാം! നല്ല കളര്‍!” എന്നൊക്കെ എന്റെ ഭാര്യ തട്ടി വിടുന്നുണ്ട്. ഇടയ്ക്ക് എന്റെ മുന്നിലേയ്ക്കും കുറെ നിരത്തിയിട്ടു. ഞാനെന്തഭിപ്രായം പറയാന്‍.
“നല്ല ഡിസൈന്‍. റിയാദില്‍ കാണാനില്ല.” എന്തെങ്കിലും പറയണമല്ലോ, ഞാനും തട്ടി വിട്ടു.
“ശരിയാ. ഇത് റിയാദില്‍ കിട്ടില്ല. ഞങ്ങള്‍ സിറിയയില്‍ നിന്നും വില്ക്കാന്‍ കൊണ്ടു വന്നതാ. മാഡത്തിന് നന്നായിരിയ്ക്കും.”
‘ദൈവമെ, ഇത് നമ്മള്‍‌ക്ക് വില്ക്കാനുള്ള പരിപാടിയാണല്ലോ?’ ഞാന്‍ ഭാര്യയോട് അടക്കം പറഞ്ഞു.
“ഇതെല്ലാം നല്ലതാ, പക്ഷേ ഞങ്ങളുടെ ആളുകള്‍ ഈ രീതിയിലുള്ളത് ധരിയ്ക്കാറില്ല. ഒന്നും തോന്നരുത്.” ഭാര്യ ഭംഗിയായ് കാര്യമവതരിപ്പിച്ചു. ആഥിധേയരുടെ വിഷണ്ണമായ മുഖത്തേയ്ക്ക് നോക്കാന്‍ എനിയ്ക്കായില്ല.
“മോനെ മാത്രം കണ്ടില്ലല്ലോ?” ഞാന്‍ നിശബ്ദതയ്ക്ക് വിരാമമിട്ടു.
ജലീല്‍ അകത്തുപോയി കുഞ്ഞുമായെത്തി. നാലാമത്തെ കുട്ടി മറ്റു കുട്ടികളെക്കാള്‍ കാഴ്ചയില്‍ ക്ഷീണിതനായി തോന്നി. അവനെ ലാളിച്ച് തിരികെപ്പോരാന്‍ യാത്രയാകുമ്പോള്‍ അകത്ത് മറ്റൊരു ഗ്ലാസ്സ് കൂടി വീണുടയുന്നത് കേട്ടു.


*ഗാവ - ഒരറേബ്യന്‍ വെല്‍ക്കം ഡ്രിംങ്

Tuesday, July 22, 2008

മൂന്ന് യാത്രാക്കവിതകള്‍

1.നാസിക്കിലേയ്ക്ക്

ഉഷ്ണക്കാറ്റിന്റെ പാച്ചിലും
കരിഞ്ഞുണങ്ങിയ പുല്‍മേടുകളും
എഴുന്നു നില്‍ക്കുന്ന പാറകളുമല്ലാതെ
മറ്റൊന്നും കാണാനില്ലെന്ന് തോന്നിപ്പോകുന്നു
എങ്കിലും
ഈ മലയടിവാരത്തില്‍ ഞാന്‍
അഗസ്ത്യകൂടത്തെ തിരിച്ചറിയുന്നു
പക്ഷേ, നാറാണത്തച്ഛന്‍ തള്ളിയിട്ട
പാ‍റക്കൂട്ടങ്ങള്‍ കാണുന്നില്ല!

2.ഗോദാവരി

ഗോദാവരി ഉത്ഭവിയ്ക്കുന്നത്
ഒരു കണ്ണീര്‍ത്തുള്ളിയായാണ്
വ്രതത്തിന്റെയും നോയമ്പിന്റെയും
പ്രത്യുത്തരമായ് ഒരു കണ്ണീരായ്
ഗുഹാമുഖത്തു നിന്നും ഗോദാവരി
ഒഴുകിയിറങ്ങുന്നു

സ്നാനഘട്ടില്‍ ദൈവങ്ങളെ വിട്ട്
ജലക്രീഡകളുടെ നേരമ്പോക്കിലേയ്ക്ക്
ആര്‍ത്തിയോടെ മിഴിയുടക്കുമ്പോള്‍
അമ്പലമണികളില്‍, നന്ദീകാവലില്‍
ശിവലിംഗത്തില്‍ പറ്റിച്ചേര്‍ന്ന് പൂക്കള്‍
സായുജ്യമടഞ്ഞു

(ഗോദാവരി ഏല്ലാ വിധത്തിലും സമ്പന്നയാണ്)

3.ത്രയംബക് ക്ഷേത്രം

സ്വയംഭൂവിന്റെ
ക്ഷേത്രനടയില്‍
ഗോക്കളണഞ്ഞു

പുല്ലരിഞ്ഞ്
വിളറിപ്പോയ
വിരലുകളില്‍
വാത്സ്യലത്തിന്റെ
ചെറുത്തുട്ടുകള്‍
ആയുര്‍രേഖ
നീട്ടിയെഴുതുന്നു

കാമചേഷ്ടകളില്‍
മിഥുനങ്ങള്‍
നഷ്ടപ്പെടുമ്പോള്‍
തണുത്തുറഞ്ഞ
കല്‍ത്തുണുകള്‍
ദേവദാസികളുടെ
പാട്ടിലുണര്‍ന്നു

പാലില്‍ മുങ്ങി
സ്വയംഭൂ
സമാധിയായി

Thursday, June 19, 2008

പച്ചിലപ്പാമ്പ്


പച്ചമരത്തിന്റെ കൊമ്പില്‍ നിന്നെന്റെ
പ്രാണന്റെ കാമ്പിലെക്കെത്തി നോക്കി
പച്ചിലപ്പാമ്പേ നീയെന്‍ ജീവനെ പാതിയാക്കി

പാതികരിഞ്ഞ മനസ്സിന്റെ കരയിലെയ്ക്ക-
ന്യമാം ഭീതിയാല്‍ നീയിഴഞ്ഞടുക്കുമ്പോള്‍
അറിഞ്ഞുവോ നിന്നിലേയ്ക്കിഴയടുക്കുന്നത്?

വശ്യമാം നിന്നുടല്‍കാന്തിയില്‍ മുങ്ങവേ
എന്നുടല്‍ ഘര്‍ഷത്തിലാറാടി നിവര്‍ന്നതില്‍
കര്‍മ്മകാണ്ഡത്തിന്റെ പാശമുയര്‍ന്നു

ഒടുവില്‍ നിയെന്റെ കണ്ണിന്റെ, കരളിന്റെ,
ജീവശ്വാസത്തിന്റെയും കുളിരായി
പ്രാണന്റെ പകുതിയായ് മാറി പാമ്പേ.

Wednesday, May 14, 2008

ഒരു സ്നേഹ സംവാദം

ഇരുളിന്റെ ഓരം ചേര്‍ന്ന് അയാള്‍
ആകാശത്തേയ്ക്ക് ഒരു കസേര വലിച്ചിട്ടു
ഒളിഞ്ഞും തെളിഞ്ഞും അവരെത്തിയെത്തിയപ്പോള്‍
ആയാള്‍ മെല്ലെ ചോദ്യങ്ങളുടെ കൂട് തുറന്നു.

“പൊട്ടിച്ചിരിക്കുന്ന അരുവിയുടെ കളകളമായ്
നൃത്തമാടുന്ന കുപ്പിവളകളുടെ കിലുകിലുക്കമായ്
നിങ്ങളെ വാരിയെറിഞ്ഞതാരാണ്?”

“അവള്‍ - സ്വപ്നങ്ങളുടെ കാമുകി.”

“അപ്പോള്‍ ഈ നിറങ്ങളും
തിളക്കവും നിങ്ങളില്‍ ചേര്‍ത്തതാരാണ്?”

“അവള്‍ ചിരിക്കാനൊരുങ്ങിയപ്പോള്‍ നിറങ്ങളും
ചും‌ബിക്കാനൊരുങ്ങിയപ്പോള്‍ തിളക്കവും ഞങ്ങളില്‍ ചേര്‍ന്നു
പക്ഷേ... എല്ലാം കൂട്ടിവച്ച് അവളിറങ്ങിപ്പോയി...”
(നക്ഷത്രങ്ങള്‍ കരയാനൊരുങ്ങി)

“അപ്പോള്‍ നിങ്ങള്‍ക്കും വേദനകളുടെ ലോകമുണ്ടോ!”

“ഭൂമിയില്‍ ഓരോ സ്വപ്നങ്ങള്‍ തകരുമ്പോഴും
ഞങ്ങളില്‍ നിറവും തിളക്കവും മങ്ങുന്നു.
ഭൂമിയിലെ ഓരോ നെടുവീര്‍പ്പിലും ഞങ്ങള്‍ നിപതിക്കുന്നു.
ഇതാണ് ഞങ്ങളുടെ ജീവിതം - നക്ഷത്രങ്ങളുടെ ലോകം.”

അയാള്‍ വീണ്ടും ചോദിക്കാനൊരുങ്ങിയപ്പോള്‍
അരുവിയുടെ കളകളമായ് കുപ്പിവളയുടെ കിലുകിലുക്കമായ്
ഒരു സംഗീതം ചക്രവാളത്തില്‍ നിറഞ്ഞലിഞ്ഞു.
നക്ഷത്രങ്ങളുടെ രാജകുമാരിയായ് അന്നവള്‍
ആകാശക്കൊട്ടാരത്തില്‍ വാഴിക്കപ്പെട്ടു.

ആ സംഗീതത്തില്‍ മുഴുകി അയാള്‍ തളര്‍ന്നു മയങ്ങി.

Wednesday, May 7, 2008

കടല്‍ക്കരയിലെ കുട്ടികള്‍

രണ്ടു കുട്ടികള്‍
കടല്‍ക്കരയില്‍ ഇരിക്കുന്നു.
ഒരാണ്‍കുട്ടിയും
മറ്റെത് പെണ്‍കുട്ടിയും.
കക്കകളും ചിപ്പികളും
അവര്‍ പെറുക്കിക്കൂട്ടി.
ഒരു വലിയ തിരമാല
അവരുടെ നേരെ ആര്‍ത്തു.
കക്കകളും ചിപ്പികളും
കടലിലേയ്ക്ക് ഒഴുകിപ്പോയി.
വിഷണ്ണനായ ആണ്‍കുട്ടിയോട്
പെണ്‍കുട്ടി പറഞ്ഞു,
‘ഇനിയൊരിക്കലും അവ
തിരികെ വരില്ല,
നമ്മുക്ക് പോകാം.’
ആണ്‍കുട്ടി പറഞ്ഞു,
‘ഞാനിവിടെ കാത്തിരിക്കട്ടെ
അവ തിരികെയെത്തും.’
പെണ്‍കുട്ടി നടന്നു മറഞ്ഞു.
പിന്നാലെ അടുത്ത തിരയുമെത്തി.

Tuesday, April 15, 2008

കുടിയിറക്കം

ഇന്ന് വിശപ്പ് എന്നെ കൊത്തി വലിക്കുകയും
തണുപ്പ് എന്റെ വസ്ത്രങ്ങളെ കീറിക്കളയുകയും ചെയ്തു
അടര്‍ന്നു വീണ മണ്‍ഭിത്തികള്‍ക്കിടയില്‍
പൂഴിയില്‍ മുഖമമര്‍ത്തി ഞാന്‍ തേങ്ങി

ഇന്നലെയിവിടെയൊരു ഗ്രാമമുണ്ടായിരുന്നു
അരുവികള്‍ തളിര്‍ക്കുകയും പൂവിടുകയും ചെയ്തിരുന്നു
ചില്ലകളില്‍ ഊഞ്ഞാല്‍ പാട്ടുയുരുകയും
കുരുവികള്‍ തേനുട്ടിപ്പറക്കുകയും ചെയ്തിരുന്നു

ഇന്ന് കാഴ്ചകള്‍ നഷ്ടപ്പെട്ടവരുടെ തേരോട്ടമായിരുന്നു
രഥചക്രങ്ങളില്‍ അടര്‍ന്നു പോയ മണകൂടുകള്‍
സൃഷ്ടിച്ച ശ്മാശനത്തില്‍ രാത്രിമഴയുടെ വിറങ്ങലിച്ച
യാമങ്ങള്‍ തേങ്ങലുകള്‍ നിറഞ്ഞ് മൂകമായി

ഇന്നലെ കന്യകമാരുടെ രക്തം പുഴകളില്‍ നിറയുകയും
മീനുകള്‍ കന്യകമാരായ് പുനര്‍ജ്ജനിക്കുകയും ചെയ്തു
അത്തിമരച്ചില്ലകളില്‍ വിരിയാത്ത കുരുവിക്കൂടുകള്‍
അമ്മക്കിളിയെയോര്‍ത്ത് സമാധിയായി

ഇന്ന് ഓളങ്ങളാല്‍ സംവഹിക്കപ്പെട്ട് ഞാന്‍ മാത്രം
പൊങ്ങിയും താണും വിടര്‍ന്നും കൊഴിഞ്ഞും
മുറിവേറ്റ എന്റെ ഗ്രാമാ‍ശ്രമത്തില്‍ നിന്നും
രക്തം കിനിയുന്ന ഹൃദയവുമായ് ഒഴുകിയിറങ്ങി

Tuesday, April 1, 2008

മരങ്ങാട്ടുപ്പള്ളിയില്‍ നിന്നും ഒരവിവാഹിതന്റെ വിലാപം

രംഗപ്രവേശം:
രാവിലെ റബ്ബര്‍ വെട്ട് കഴിഞ്ഞപ്പോഴാണ് സമയം പതിവിലും വൈകിയെന്ന ആധി പ്രകാശിനെ പിടികൂടിയത്. കിണറ്റുകരയില്‍ നിന്നും മൂന്നാലു തൊട്ടി വെള്ളം കോരി തല വഴി കമഴ്ത്തി, തോര്‍ത്തി, പൌഡറില്‍ മണപ്പിച്ച്, പല്ലിന്റെ വിടവിലൂടെ നാവിന്‍ത്തുമ്പൊന്നമര്‍ത്തി കണ്ണാടിയ്ക്ക് മുമ്പില്‍ ഞെളിഞ്ഞൊന്ന് നോക്കിട്ട് മൂക്കിലെ മറുകിലൊന്ന് തലോടി കവലയിലേയ്ക്ക് ഒറ്റ നടത്തം. വരുന്ന ബസ്സെല്ലാം തിങ്ങിനിറഞ്ഞ്, തൂങ്ങിയാടികിടക്കുന്നു ഭാവിയുടെ വാഗ്ദാനങ്ങള്‍. ഇനി നോക്കീട്ട് കാര്യമില്ല. പ്രകാശ് കോളജിലേയ്ക്ക് തൂങ്ങി നീങ്ങി.

കോളജിന്റെ പ്രധാന കവാടത്തിലേയ്ക്ക് കാലെടുത്തു വച്ചതും ചെരിപ്പിന്റെ വാറ് ടിം... “ഹെന്റമ്മച്ചിയെ...” പ്രകാശ് മനസ്സില്‍ വിളിച്ചു. റബ്ബര്‍ വെട്ടാന്‍ പോകുന്ന ചെരിപ്പ്! മാറിയിടാന്‍ മറന്നു. ഇതിന്ന് പണിയാകും. എന്നാലും വെച്ച കാല് പിന്നോട്ടില്ല. ഒരു കമ്പെടുത്ത് വാറ് കുത്തിക്കേറ്റി ക്ലാസ്സിലേയ്ക്ക് പിടിച്ചു. റബ്ബര്‍ പാല്‍ വീണ് കറുത്ത പുള്ളികളുള്ള ദ്രവിച്ച് തീരാറായ ചെരിപ്പ്! “ഏതേലും കഴുവേറി ഇന്നിതെക്കേറിപ്പിടിയ്ക്കരുതേ...” പ്രകാശ് ഉള്ളാ‍ലെ പ്രാര്‍ത്ഥിച്ചു. പ്രകാശിന്റെ പ്രാര്‍ത്ഥനയല്ലെ ആര് കേള്‍ക്കാന്‍. കൈയൊടെ പിടിച്ച് മനോജിന്റെ വക ഗംഭീര സ്വീകരണം. “പോടാ മയിരുകളെ...” പ്രകാശ് ഏല്ലാവരോടുമായി പൊട്ടി. പിന്നെ റബ്ബര്‍ കര്‍ഷകനെക്കുറിച്ചും അദ്ധ്വാനിക്കുന്ന കര്‍ഷകവിഭാഗത്തെക്കുറിച്ചും ഒരു ലഖുലേഖ. അതൊക്കെ എവിടെയെശാന്‍? പ്രകാശ് അന്നത്തെ പ്രധാന കഥാപ്രാത്രമായി. എന്‍. സി. സിയില്‍ അണ്ടര്‍ ഓഫീസറായ പ്രകാശിന്റെ ബുദ്ധിയുണരുന്നു, ‘ഞാനിപ്പോ ബൂട്സിട്ട് വരാ‘മെന്നൊരു ഗമെല് കക്ഷി എന്‍. സി. സി റൂമിലെയ്ക്ക് പാഞ്ഞു. ആ ഐഡിയാ‍യും ചീറ്റി. കമാന്‍ഡര്‍ ഇത്താക്ക് ഹാജര്‍ നഹി ഹെ! പിന്നെയെന്തോന്ന്! വീണെടെം വിഷ്ണു ലോകം. സര്‍വ്വലോക റബ്ബര്‍വെട്ടുകാരെ സംഘടിക്കുവിന്‍. അത്ര തന്നെ.

ഉച്ചയ്ക്ക് കാന്റിനില്‍ നിന്നും താഴെ മാടക്കടയിലേയ്ക്ക് നടന്നു. പ്രേമിന്റെയോ ചാക്കോച്ചന്റെയോ സിഗരിറ്റിന്റെ പങ്കു പറ്റണം - ഒരു സിഗരറ്റിന് നാ‍ലോ അഞ്ചോ അവകാശികള്‍. ഹാവു പുകച്ചൂതുന്ന ഈ ജീവിതം എത്രയോ സുന്ദരം! തിരിച്ചു കേറുമ്പോള്‍ അച്ചുവേട്ടന്റെ വക, “പ്രകാശെ, നീയിപ്പൊ റബ്ബര്‍ പാലാണോ കുടിയ്ക്കുന്നത്? നടക്കുമ്പോള്‍ റബ്ബര്‍ പന്ത് പോലൊരു ചാട്ടം.” ആ കമന്റ് ഏല്ലാവര്‍ക്കും രസിച്ചു. ഏല്ലാവരും ഒന്നാര്‍ത്തുവിളിച്ചു. അച്ചുവേട്ടനെ തെറി വിളിക്കാന്‍ വയ്യാത്തതിന്റെ കേട് മറ്റുള്ളവരോടായി പ്രകാശ്. “പോടാ മയിരുകളെ...” ശുഷ്കമായ പ്രകാശിന്റെ തെറിലോകം ഈ വാക്കിലൊതുങ്ങി.

ശിവാനന്ദോത്സവം:
ഉത്സവക്കമ്മിറ്റി പ്രധാന കാര്യക്കാരന്‍ ശിവാനന്ദന്റെ അതിഥികളായി അമ്പലപ്പറമ്പില്‍ അലഞ്ഞുതിരിയുമ്പോള്‍ നീന്തലറിയാത്ത പ്രകാശിന്റെ തലയില്‍ സമയം പോകാനുള്ള വിദ്യയുദിച്ചു. പിന്നെ താമസിച്ചില്ല. പാ‍റമടയിലെ വിശാലതയില്‍ നീന്തിത്തുടിച്ച് രസിച്ചു(?). അകലെ പടിഞ്ഞാറെ ചക്രവാളത്തില്‍ അന്തിക്കള്ളിന്റെ മണം ഉയര്‍ന്നു പടര്‍ന്നു. “എടാ മൂക്കണെനു മുമ്പ് അങ്ങ് ചെല്ലണം”, പ്രകാശ് അക്ഷമനായി. ആവേശത്തിനിടയില്‍ ഈയുള്ളവന്‍ മുങ്ങിത്താണു. പനനീര് മോന്താനുള്ള യാത്രയില്‍ നനഞ്ഞ അണ്ടര്‍ വെയറുമായി പൊരുത്തപ്പെടാന്‍ മനോജ് കഷ്ടപ്പെടുന്നുണ്ടായിരുന്നു. “നീന്തലറിയാന്‍ വയ്യെങ്കില്‍ എന്നെപ്പോലെ കരയ്ക്കിരുന്നാല്‍ പോരായിരുന്നോ? മനോജ് കരയ്ക്കൊണ്ടായിരുന്നതു കൊണ്ട് നീ രക്ഷപ്പെട്ടു.” പ്രകാശ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിയ്ക്കുന്നുണ്ടായിരുന്നു. ആ സംഭവത്തിന് ഒരു ജീവന്‍ രക്ഷാ പതക് മനോജിന് അവകാശപ്പെട്ടതാണ്. പിന്നെ പനനീരിന്റെ ആലസ്യത്തില്‍ ഏല്ലാം മറന്ന് പോളേട്ടന്റെ പ്രഭാഷണത്തില്‍ മുഴുകിയ നിലാവുള്ള രാത്രി അവസാനിയ്ക്കാറായി. അമ്പലപ്പറമ്പില്‍ തിരികെയെത്തുമ്പോള്‍ അനൌസ്മെന്റ് “അടുത്ത ഒരു രംഗത്തോടെ ഈ നാടകം ഇവിടെ പൂര്‍ണ്ണമാകുന്നു...” സംഭവബഹുലമായ ശിവാനന്ദോത്സവം അങ്ങിനെ പൂര്‍ത്തിയായി.

രൂപാന്തരം:
വടക്ക് കിഴക്കെ മലയിടുക്കുകള്‍ക്കിടയില്‍ മരങ്ങാട്ടുപ്പള്ളിയില്‍ നിന്നും ഒരു ബിരുദധാരിയെ അവശ്യമായിരിക്കുന്നു. ഭാരതമെന്നത് വലിയ ആവേശമൊന്നുമല്ലാത്ത ഒരു ജനതയെ ഭാരതത്തിന്റെ ഭാവിയായി വാര്‍ത്തെടുക്കുക. കൊള്ളാം. തരക്കേടില്ലാത്ത പ്രതിഫലം. പുതിയ ആകാശം പുതിയ ഭൂമി. പ്രകാശിന്റെ തലവര മാറ്റിവരയ്ക്കപ്പെട്ടു. റഷ്യയില്‍ നിന്നും കയറ്റി അയക്കപ്പെട്ട സാഹിത്യരൂപങ്ങളെല്ലാം ചുളുവിലയ്ക്ക് അവിടെ സുലഭം. ഏല്ലാം വാങ്ങി ഒരു അലമാരയില്‍ അടുക്കിവെച്ച് പ്രകാശ് വായന തുടങ്ങി. ഇതാ പ്രകാശിന്റെ ചിന്താമണ്ഡലം ഉത്ദീപമാകുന്നു. ഹാ സാഹിത്യലോകത്തിലെ അമൂല്യ മുത്തുകളെ, ഹായ്... ഹോയ്... പൂയ്... സാഹിത്യസാഗരത്തില്‍ നീന്തിത്തുടിച്ച് പ്രകാശ് പുതിയ ജന്മമെടുക്കുന്നു. അനന്തപുരിയില്‍ ഒരു നസ്രാണിപത്രത്തില്‍ ശവശരീരങ്ങളുടെ കണക്കെടുക്കുന്നു. ടോള്‍സ്റ്റോയിയും ദയ്സ്തോവിസ്കിയുമെല്ലാം മരങ്ങാട്ടുപ്പള്ളിയിലെ അലമാരയില്‍ വീര്‍പ്പു മുട്ടിയിരുന്നു. പിന്നെ റബ്ബര്‍ മരങ്ങളുടെ ഇല കൊഴിയുന്നതും തളിര്‍ക്കുന്നതും, പാല്‍ കറങ്ങിയിറങ്ങുന്നതും, റബ്ബര്‍ പൂക്കളില്‍ തേനീച്ചകള്‍ സംഗീതമാകുന്നതും, റബ്ബര്‍ കായ്കള്‍ പൊട്ടിയടരുന്നതും അവര്‍ക്ക് പരിചിതമായിത്തീര്‍ന്നു. പ്രകാശിന് അന്യവും.

വൈക്കത്തഷ്ടമിനാളില്‍:
റബ്ബറില്‍ നിന്നും ഫോര്‍ത്തിലേയ്ക്ക് കടന്ന പ്രകാശ് സാദ്ധ്യതകളുടെ ലോകത്തിലേയ്ക്ക് കപ്പല്‍ പായിച്ചു. ഈ പാച്ചിലിനിടയില്‍ ഓര്‍മ്മകളുടെ സുഖമായ വൈക്കത്തഷ്ടമി. അഷ്ടമിത്തിരക്കുകള്‍ക്കിടയില്‍ ഒരു കാമുകന്റെ വിടര്‍ന്ന മുഖവുമായി തെക്കെനടയില്‍ പ്രകാശ് സംഗമിച്ചു. ‘ഈ നസ്രാണിയും പട്ടരുകുട്ടിയും തമ്മില്‍...? മരങ്ങാട്ടുപ്പള്ളിയില്‍ നിന്നും അമ്മച്ചിയെ കൊണ്ടുവന്ന് ഇവിടെയെല്ലാം ഹനാ‍ന്‍ വെള്ളം തളിയ്ക്കാനാണോ ഇവന്റെ പ്ലാന്‍!‘ സഹപ്രവര്‍ത്തകയെന്നൊരു മേല്‍വിലാസം ഞങ്ങള്‍ക്ക് നല്‍കുമ്പോള്‍ വലിയ നുണയൊന്നും പറയാന്‍ പ്രകാശ് പഠിച്ചിട്ടില്ലെന്ന് ഉറപ്പായിരുന്നു. പിന്നെയും ഏറെ വൈകി കെ.ടി.ഡി.സിയില്‍ കായല്‍ കാറ്റേറ്റ് ബീയര്‍ ഗ്ലാസ്സില്‍ വിയര്‍പ്പ് കണങ്ങള്‍ അടിയുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ വലിയൊരു മൌനത്തിന്റെ ബര്‍ളിന്‍ മതില്‍ ഉയര്‍ന്നു നിന്നു. ചവര്‍ക്കുന്ന വീര്യം കുടിച്ചിറക്കി അക്കരെനിന്നും വരുന്ന ബോട്ടിന്റെ അരണ്ട പ്രകാശത്തിലേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ കാമുകന്റെ മുഖം ചുവന്ന് പ്രകാശിച്ചിരുന്നു. സന്ധ്യയായി... പ്രഭാതമായി... ശവക്കുഴികള്‍ തേടി പ്രകാശ് യാത്രയായി.

അവിവാഹിതരെ ഇതിലെ ഇതിലെ:
മറ്റൊരു സമാഗമത്തിന് വൈക്കം തിരഞ്ഞെടുത്തത് മനോജാണ്. പ്രകാശിന് കുമരകമായിരുന്നു ലഹരി. ജീവിതത്തിന്റെ കരുത്താര്‍ന്ന മുഖമുമായി പ്രകാശ് കൃത്യമായി എത്തി. കരിമീന്റെ തനതു വിഭവങ്ങളുമായ് ഞങ്ങള്‍ ആരംഭിയ്ക്കുമ്പോള്‍ സംഘാടകനായ മനോജിന്റെ കസേര ഒഴിഞ്ഞു കിടന്നു. കുമരകത്തെയ്ക്കുള്ള ഉള്‍വിളി പ്രകാശിനെ ഉടയ്ക്കിടെ ഉലയ്ക്കുന്നുണ്ടായിരുന്നു. മനോജിന്റെ വരവോടെ അച്ചുവേട്ടന്റെയും കൊച്ചുപോളിന്റെയും മറ്റും സാന്നിദ്ധ്യം മൊബൈല്‍ ലൌഡ് സ്പീക്കര്‍ ഏറ്റുവാങ്ങി. ബീയറിന്റെ തണുപ്പില്‍ പുതഞ്ഞ് പ്രകാശിനെ മനഃപൂര്‍വ്വം പ്രകോപ്പിച്ചു. അവനും ഒരു പെണ്ണും പെടക്കോഴിയുമൊക്കെ വേണമല്ലോ! അവിവാഹിത ജീവിതത്തിന്റെ അനന്ത സാദ്ധ്യതകളെക്കുറിച്ച് വാചാലനാകാന്‍ ശ്രമിയ്ക്കുകയും ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുകയും ചെയ്ത് പ്രകാശ് ചര്‍ച്ച പുരോഗമിപ്പിച്ചു. പിന്നെ 90-ന്റെ ഓര്‍മ്മകളുടെ തൂക്കുപാലത്തില്‍ കയറിയിറങ്ങി പലവഴികള്‍ താണ്ടി ഒരു ബോട്ട് യാത്രയിലേയ്ക്ക് കെട്ടടങ്ങി വൈക്കം സംഗമം. പ്രകാശിന്റെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നേരേയാവില്ലെന്നും പിന്നെ വെട്ടി ഉപ്പിലിട്ടാല്‍ നേരെയാവാന്‍ സാദ്ധ്യതയുണ്ടെന്നും കഥാന്ത്യം.

കാലികം:
കാലത്തിന്റെ പ്രയാണത്തില്‍, അനുഭവങ്ങളുടെ തീച്ചുളയില്‍ കുരുത്ത പ്രകാശ് എന്ന അവിവാഹിതന്‍ കോഴിക്കോട് പത്രോഫീസിന്റെ ഡസ്കില്‍ നിന്നും ഏണീറ്റ് നടുവ് നിവര്‍ത്തി. പിന്നെ പതിവുള്ള രാത്രിശീലങ്ങളിലേയ്ക്ക് ഒരു യാത്ര. മുറിയിലെത്തുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ ഡയറിയുടെ പുറംച്ചട്ട തിളങ്ങുന്നു. തുറന്ന് ആദ്യ നമ്പരില്‍ തന്നെ വിളിയ്ക്കാനുറപ്പിച്ചപ്പോള്‍ ക്ലോക്ക് 12 ന്റെ സംഗീതം പൊഴിച്ചു. “ഈ പാതിരാത്രിയ്ക്കിനി എന്നാ വിളിയ്ക്കാനാ?” ഷൂസ് വലിച്ചുരി മേലോട്ടെറിഞ്ഞ് പ്രകാശ് സ്വയം ചോദിച്ചു. പിന്നെ ഡയറി മേശയിലെയ്ക്ക് വലിച്ചെറിഞ്ഞ് ‘പോടാ മയിരുകളെ...’ എന്ന് അലറി കട്ടിലിലേയ്ക്ക് മറിഞ്ഞു.


(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇതിലെ കഥാപാത്രങ്ങള്‍ക്ക് മരിച്ചവരോ ജനിയ്ക്കാനിരിക്കുന്നവരോ ആയ ആരോടും യാതൊരു ബന്ധവുമില്ല - ജീവിച്ചിരിയ്ക്കുന്നവരുമായി മാത്രം)