Sunday, October 5, 2008

രേഖ മാത്യൂസും ഒരു പട്ടിയുടെ കോളറും

കരീംനഗറില്‍ എന്നെത്തേടി കറങ്ങിതിരിഞ്ഞെത്തിയ ഒരു കത്തില്‍ തോപ്സണ്‍ മാഷ് രേഖയെക്കുറിച്ചെഴുതി. “......കുറച്ചു നാളുകള്‍ക്ക് മുമ്പ് രേഖയെ കണ്ടു. ഷോപ്പില്‍ വച്ച്. തിരിച്ചറിയാന്‍ നന്നേ ബുദ്ധിമുട്ടി. അതും പിന്നില്‍ നിന്നും..... ആള്‍ വല്ലാതെ മെലിഞ്ഞിരിയ്ക്കുന്നു....”

ലക്നൌവിലേയ്ക്കുള്ള യാത്രയില്‍ ഞാനും രേഖയൊടൊപ്പം കൂടേണ്ടതായിരുന്നു. അവസാനനിമിഷം തീരുമാനം മാറ്റി ഞാന്‍ ഹൈദ്രാബാദിലേയ്ക്ക് തീവണ്ടി കയറി. കന്യാമഠത്തില്‍ അകപ്പെട്ട ഒരു കുഞ്ഞാടിന്റെ വിലാപം രേഖയുടെ കത്തില്‍ നിന്നും ഞാന്‍ വായിച്ചറിഞ്ഞു. സ്വതന്ത്രയാവാന്‍ വര്‍ഷാവസാനപ്പരീക്ഷയ്ക്കായ് അവള്‍ കാത്തിരിക്കുകയാണെന്നറിയിച്ചു. ജോലിസാഹചര്യങ്ങളുമായ് പൊരുത്തപ്പെടാനാവാതെ ഞാനും ഹൈദ്രാബാദിനെ ഉപേക്ഷിച്ചിരുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധവും മുറിഞ്ഞു.

കുട്ടി മനശാസ്ത്രവും പാഠ്യ പരിശീലനാഭ്യാസങ്ങളുമായ് പാലായില്‍ തിരക്കേറിയ ഒരു വര്‍ഷം. വലിയൊരു വെള്ളപ്പൊക്കത്തിനും ആ വര്‍ഷം പാലാ സാക്ഷിയായി. കൊട്ടാരമിറ്റം സ്റ്റാന്റിലൂടെ അരയോളം വെള്ളത്തില്‍ നീന്തിക്കയറി കോളെജിലെത്തിയ ആ ദിനം മാത്രമായിരുന്നു ഞങ്ങള്‍ക്കവധി. ബാലിശമായ പഠനരീതികളിലൂടെ സ്വയം നഷ്ടപ്പെട്ട ആ വര്‍ഷം പക്ഷേ സൌഹൃദത്തിന്റെ വലിയൊരു ലാഭമായിരുന്നു. വടകരയില്‍ നിന്നും സുരേന്ദ്രനും, തൃശ്ശുര്ന്ന് വിന്‍സെന്റും, മലപ്പുറത്തെ റഫീക്കും, ഇടുക്കിയിലെ സാബുച്ചായനും, അങ്ങിനെയെത്രയെത്ര... കര്‍ണ്ണാടകയിലെ ജോര്‍ജ്ജിലെയ്ക്കും എന്തിന് സൌത്താഫ്രിക്കയിലെ സിന്ധുവിലേയ്ക്കും വരെ നീളും ആ ലിസ്റ്റ്.

കണിശക്കാരനായ ക്ലാസ്സ് മുറിയുടെ മുറ്റത്തെ മൈലാഞ്ചിയില്‍ ഞങ്ങള്‍ക്കായ് കാറ്റ് നിറച്ച തണുപ്പ് വൈകുവോളം കാത്തിരുന്നു. അവിടെ മൈതാനത്തിന്റെ വിശാലത മുഴുവന്‍ ഏറ്റു വാങ്ങി പലദിനങ്ങളും ഞങ്ങള്‍ അസ്തമയത്തോളം കാത്തു. വിജയനെയും, മുകുന്ദനെയും,സക്കറിയായെയും, കുഷ്‌വന്ത് സിങിനെയും, ശോഭ ഡെയെയും, തസ്ലീമയെയും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. കടമ്മനിട്ട കാടിളക്കി കലിയിളക്കി പലകുറി കടന്നു വന്നു. ളാലം ഷാപ്പിന്റെ മധുരക്കള്ളില്‍ പലവട്ടം ഞങ്ങള്‍ ചുള്ളിക്കാടന്‍ കവിതകളുമായ് നുരഞ്ഞു പൊന്തി. ഈ ആഘോഷങ്ങളുടെ രസച്ചരട് ഇടയ്ക്കിടെ പൊട്ടിച്ച് തിരക്കിന്റെ കരിക്കുലം ഞങ്ങളെ ഞെരുക്കിക്കൊണ്ടിരുന്നു.

അവസാന കാലത്തെ അദ്ധ്യാപന പരിചയകാലം ഞങ്ങളെ വിവിധ സ്കൂളുകളിലെയ്ക്കും അതിലൂടെ തിരക്കിന്റെ മറ്റൊരു ലോകത്തിലേയ്ക്കും തിരിച്ചു വിട്ടു. കലാശക്കൊട്ടിന്റെ ആ കാലം യൂണിവേസിറ്റി ബോഡിന്റെ മുന്നില്‍ ഒരു മാതൃകാ ക്ലാസ്സ് മുറിയൊരുക്കേണ്ട ഉത്തരവാദിത്വത്തിലേയ്ക്ക് എന്നെ തള്ളിവിട്ടു. പരിചയകാലത്തില്‍ മരങ്ങാട്ടുപ്പിള്ളിയിലെ കുട്ടികള്‍ക്കായ് ഞാനവതരിപ്പിച്ച ഒരദ്ധ്യായം പുനരവതരിപ്പിക്കണം. സംഭവം കളര്‍ഫുള്ളാ‍ക്കാന്‍ റ്റീച്ചിംഗ് എയ്ഡില്‍ കുറെ പുതുക്കലുകളും വരുത്തി. collar - എന്ന വാക്ക് പഠിപ്പിയ്ക്കാന്‍ ഒരു കോളര്‍ വേണം. ഒരു പട്ടിയുടെ കോളര്‍!
“ആര്‍ക്കാ പട്ടിയുള്ളത്?” ക്ലാസ്സിലെത്തിയ ഞാന്‍ ഒരു കോളര്‍ ഒപ്പിക്കാനുള്ള ശ്രമം നടത്തി.
ആ ചോദ്യം വല്ലാത്തൊരു ചിരി പടര്‍ത്തിയപ്പോള്‍ ഞാന്‍ ചോദ്യം തിരുത്തിയാവര്‍ത്തിച്ചു,“സോറി, ആരുടെ വീട്ടിലാ പട്ടിയുള്ളത്? കോളറുള്ള പട്ടി!”
“അത് ഞാനേറ്റു.” രേഖ മാത്യുസ് പറഞ്ഞപ്പോള്‍ എനിക്ക് ആശ്വാസവും അത്ഭുതവും.
പിന്നിടുള്ള ദിവസങ്ങളില്‍ ഞാന്‍ രേഖയെ കാണുമ്പോഴെല്ലാം ഓര്‍മ്മിപ്പിച്ചു. “മറക്കല്ലെ, ബാക്കിയെല്ലാം റെഡിയാണെ.”
“ഇനിയുമിതിങ്ങനെ ഓര്‍മ്മിപ്പിക്കണ്ട, ഞാനേറ്റതല്ലെ.” രേഖ ഉറപ്പ് നല്‍കിക്കൊണ്ടിരുന്നു.

അവസാനം വിധി ദിവസം വന്നെത്തി. രാജേഷ് ഏറ്റിരുന്നതു പോലെ രാവിലെ തന്നെ ജീപ്പുമായെത്തി. റ്റീച്ചിംഗ് എയ്ഡ്സെല്ലാം വാരി ജീപ്പില്‍ കയറ്റി ഞങ്ങള്‍ സുനിലിന്റെ വീട്ടിലെത്തി. പിന്നെ പാലായിലെയ്ക്ക് രാജകീയ യാത്ര. ഈ സുഖത്തിനിടയിലും ഒരു പട്ടിയുടെ കോളര്‍ എന്നെ വല്ലാതെ അലട്ടിക്കൊട്ടിരുന്നു.

“എടോ, താനിതെവിടെയായിരുന്നു? താന്‍ വരാന്‍ നോക്കിയിരിയ്ക്കുകയായിരുന്നു ഞാന്‍. എവിടെ കോളര്‍?” രേഖയെ കണ്ട പാടെ ഞാന്‍ ചോദിച്ചു.
“ഒക്കെയുണ്ട്. സമാധാനമായിരിക്ക്. ഞാന്‍ സ്റ്റുഡന്‍സിനെ കൊണ്ടുവരാന്‍ സെന്റ് മേരീസിലോട്ട് പോകുകയാണ്.” രേഖ പറഞ്ഞതില്‍ എനിക്കവിശ്വാസമായി. ഇവള് ചതിക്കുമോ. ഇനിയിപ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ നേരമില്ല. ഞാന്‍ കസര്‍ത്തിനുള്ള വകയുമായ് മുകളിലെ നിലയിലേയ്ക്ക് പോയി. ചാര്‍ട്ടുകളും കളര്‍ചോക്കുകളും മറ്റു സാമഗ്രികളും അടുക്കിവച്ചു.

എന്റെ മാര്‍ക്കിനായി സഹകരിക്കേണ്ട കുട്ടികളുമായ് രേഖയെത്തി. കൈയ്യിലെ പൊതി എനിക്ക് നീട്ടി ‘ആള്‍ ദ ബെസ്റ്റ്’ പറഞ്ഞു. കോളര്‍! അവള് വാക്കു പാലിച്ചു. ഞാന്‍ ക്ലാസ്സില്‍ കയറി 40 മിനിറ്റിന്റെ റിയാലിറ്റി ഷോ ആരംഭിച്ചു. ക്ലാസ്സിന്റെ പിന്നിലായി ഇക്സാമിനേസും മറ്റദ്ധ്യാപകരും സഹപാഠികളും നിന്ന് എന്റെ അഭ്യാസത്തിന്റെ റെയിറ്റിംഗ് നടത്തുന്നു. വലിയൊരു കൈയ്യടിയോടെ എന്റെ കസര്‍ത്ത് അവസാനിച്ചു.

“ത്യാങ്ക്യൂ സോ മച്ച് രേഖ. ക്ലാസ്സ് ഒരു വിധം നന്നായെന്ന് തോന്നുന്നു.” രേഖയോട് ഞാന്‍ കടപ്പെട്ടിരിയ്ക്കുന്നു. അത് ഒട്ടും മറച്ചു വയ്ക്കാതെ ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു.
“ഒരു വിധമോ! ക്ലാസ്സ് കലക്കികളഞ്ഞില്ലെ. എല്ലാവരും പറഞ്ഞില്ലെ?”
“എന്തായാലും കോളറിന് വെരി താങ്സ്.” ഞാന്‍ കോളര്‍ തിരികെ നീട്ടി.
“ഇതോ... ഇത് കൈയ്യില്‍ തന്നെയിരിക്കട്ടെ... എനിക്ക് പിള്ളേരെ തിരികെ വിടണം.”
“അപ്പോ രേഖെടെ വീട്ടിലെ പട്ടി...?”
“ഓ... അതോ... അതങ്ങനെ കുറെ നാള്‍ അഴിഞ്ഞു നടക്കട്ടെ.”
“ശ്ശെ... അതൊന്നും ശരിയാകുല്ല. താനിതങ്ങോട്ട് പിടി.” കോളര്‍ രേഖയുടെ കൈയ്യില്‍ പിടിപ്പിച്ച് ഞാന്‍ നടന്നകന്നു.
വഴിയില്‍ ജിലു എതിരെ വരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും രേഖ കോളര്‍ തിരികെ വാങ്ങാന്‍ കൂട്ടാക്കിയില്ലെന്ന് ഞാന്‍ പറഞ്ഞതും ജിലു പൊട്ടിത്തെറിച്ചു. “എടോ താനെന്താ വിചാരിച്ചത്? അവളുടെ വീട്ടിലൊരു പട്ടിയുമില്ല പൂച്ചയുമില്ല. അല്ലെങ്കില്‍ തന്നെ പഴയതവള്‍ തരുമോ? ഇത് തനിയ്ക്കു വേണ്ടി അവള്‍ കാശു കൊടുത്ത് വാങ്ങിയതാണ്. ഇന്നു രാവിലെ...”
വാക്കുകള്‍ നഷ്ടപ്പെട്ട് ഞാ‍ന്‍ തരിച്ചു നിന്നു.

‘അവള്‍ എന്നെ വല്ലാതെ തോല്‍പ്പിച്ച് കളഞ്ഞല്ലോ...’ ഞാന്‍ ഇല്ലാതായി പോകുന്ന പോലെ തോന്നിയ നിമിഷങ്ങള്‍. ക്ലാ‍സ്സ് കഴിഞ്ഞിറങ്ങിയപ്പോള്‍ എനിക്കു കിട്ടിയ അഭിന്ദനങ്ങളെല്ലാം എന്റെ മുന്നില്‍ വല്ലാത്ത നോവുകളായി മാറി. ശരിയാണ്... അതൊരു ഉപയോഗിക്കാത്ത കോളര്‍ ആയിരുന്നു... അതിന്റെ സ്റ്റീല്‍ കൊളുത്തുകള്‍ തിളങ്ങിയിരുന്നു... പക്ഷേ തിരക്കില്‍ ഞാനതൊന്നും തിരിച്ചറിഞ്ഞില്ല... വല്ലാത്തൊരു കുറ്റബോധത്തോടെ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അകലെ ഗ്രൌണ്ടില്‍ നിരയായ് നടന്നു മറയുന്ന പെണ്‍കുട്ടികളുടെയിടയില്‍ രേഖ മാത്യൂസ് അപ്രത്യക്ഷയായി.