Saturday, August 16, 2008

വിഷാദഗാനങ്ങളുടെ തെരുവ്

ഇവിടെ
കുപ്പിവളകള്‍ ഉടഞ്ഞു വീഴുന്നൂ
മരണത്തിന്റെ ദുര്‍ഗന്ധം കഴുകനെപ്പോലെ
പറന്നിറങ്ങിക്കൊണ്ടെയിരിക്കുന്നു
മരങ്ങളെല്ലാം കത്തിത്തീരുന്നു
ഹൃദയങ്ങളെല്ലാം രക്തം കിനിയ്ക്കുന്നു
കാലൊടിഞ്ഞ ഒരെലി മാളത്തിലേയ്ക്ക് വലിഞ്ഞു
ഗായകന്‍ സാരംഗി മീട്ടിക്കൊണ്ടെയിരുന്നു
പുകച്ചുരുകള്‍ക്ക്
സ്വപ്നങ്ങളുടെയും കഞ്ചാവിന്റെയും ഗന്ധം
ആദിയില്‍ നിന്നും അനാദിയിലെയ്ക്കുള്ള
പരിക്രമണം

ബാബേല്‍ ഗോപുരം വീണുടഞ്ഞതും
ബാബിലോണ്‍ നദിയില്‍ കണ്ണീരുയര്‍ന്നതും
ഇവിടെ നിന്നാണ്
നെഞ്ചില്‍ പ്രാവുകലുകളുടെ കുറുകലുകള്‍
കഴുകന്‍ ചിറകടികളില്‍ ഇല്ലാതാകുമ്പോള്‍
ഓരിയിട്ടു പാഞ്ഞുപോയ തെരുവു പട്ടിയും
ദാരിദ്രത്താല്‍ നഗ്നയായി ആ പെണ്‍ക്കുട്ടിയും
തെരുവിന്റെ ധാരണകളിലവശേഷിച്ചു
അവസാനത്തില്‍ തുടങ്ങി ആദ്യത്തിലെത്തുന്ന
ഒരു ധാരണ
വെറും ധാരണ മാത്രമായ ജീവിതം
പിന്നെ തമാശകളായ ദുഃഖങ്ങള്‍

Friday, August 8, 2008

വിവാഹക്ഷണക്കത്ത്

മാര്‍ച്ചിന് ചൂടില്ലായിരുന്നു
തെരുവില്‍
തണലുകള്‍ തേടിയൊരു ചെറിയ യാത്ര
17-‌ാം‌ നൂറ്റാണ്ടിന്റെ മതിലുകള്‍ക്കകത്ത്
കാലിടറാതിരിയ്ക്കാന്‍ കര്‍ത്താവിന്റെ മണവാട്ടികള്‍
കൊന്തയും കുര്‍ബ്ബാനയും മെഴുതിരികളുമായ്
ആളിപ്പടര്‍ന്നു

കം‌പ്യൂട്ടറില്‍ ചെറിയൊരു ചിരിയുണര്‍ന്നപ്പോള്‍
ആ ചെറുപ്പക്കാരന്‍
സാമ്പ്രാണിത്തിരികളുടെ പുകച്ചുരുളിലേക്ക്
മറിഞ്ഞു വീണു

‘നീളം ഗുണം വീതി സമം വീസ്തീര്‍ണ്ണം’
ഹര്‍മ്മോണിയത്തിന്റെ വിസ്താരത്തിനുമപ്പുറം
ഒരു തെരുവുപ്പട്ടി ഓരിയിടുന്നു
കണ്ണട മാറ്റി കാഴ്ച നഷ്ടപ്പെട്ട്
ഞാന്‍ ചായക്കോപ്പ മൊത്തിക്കൊണ്ടിരുന്നു
ഇനി നടക്കേണ്ട വഴിയേത്?
ഏല്ലാം സൂത്രവാക്യത്തിലുണ്ട്
അനുസരിക്കുക

ഈരാറ്റുപേട്ടയിലെ പൂഞ്ഞാറില്‍ നിന്നും
ജീവിച്ചിരിക്കുന്ന ശ്രീമതി ആന്‍ഡ് ശ്രീമാന്‍
നിന്റെ സാന്നിദ്ധ്യം ക്ഷണിക്കുന്നു
‘നീ പ്രേമിച്ചിരുന്ന ഞങ്ങളുടെ മകള്‍
വിവാഹിതയാകുന്നു
നീ ചുംബിച്ച അവളുടെ കവിളുകള്‍
ഇനി മറ്റൊരുത്തന്‍ ചുംബിക്കട്ടെ
നീ തലോടിയ അവളുടെ മാറിടം
ഇനി മറ്റൊരുത്തനാകട്ടെ
നീ വരുക
അസൂയയില്ലാതെ’

വിത്ത് ബെസ്റ്റ് കോംപ്ലിമെന്‍സ്
...............
ചിട്ടയായ് നിരത്തിയ ഒരു കൈയ്യൊപ്പ്
അതില്‍ ഇറ്റു പടര്‍ന്ന ഒരുപ്പുനീര്‍

പിഴയ്ക്കാതിരിയ്ക്കാന്‍
ശരിയായ ബന്ധിച്ച മുദ്രണം
കല്‍ക്കരി മണവുമായ്
എന്റെ നെഞ്ചിലേയ്ക്കെറിഞ്ഞ
സൂത്രവാക്യം
നീളം ഗുണം വീതി സമം വീസ്തീര്‍ണ്ണം