Tuesday, April 15, 2008

കുടിയിറക്കം

ഇന്ന് വിശപ്പ് എന്നെ കൊത്തി വലിക്കുകയും
തണുപ്പ് എന്റെ വസ്ത്രങ്ങളെ കീറിക്കളയുകയും ചെയ്തു
അടര്‍ന്നു വീണ മണ്‍ഭിത്തികള്‍ക്കിടയില്‍
പൂഴിയില്‍ മുഖമമര്‍ത്തി ഞാന്‍ തേങ്ങി

ഇന്നലെയിവിടെയൊരു ഗ്രാമമുണ്ടായിരുന്നു
അരുവികള്‍ തളിര്‍ക്കുകയും പൂവിടുകയും ചെയ്തിരുന്നു
ചില്ലകളില്‍ ഊഞ്ഞാല്‍ പാട്ടുയുരുകയും
കുരുവികള്‍ തേനുട്ടിപ്പറക്കുകയും ചെയ്തിരുന്നു

ഇന്ന് കാഴ്ചകള്‍ നഷ്ടപ്പെട്ടവരുടെ തേരോട്ടമായിരുന്നു
രഥചക്രങ്ങളില്‍ അടര്‍ന്നു പോയ മണകൂടുകള്‍
സൃഷ്ടിച്ച ശ്മാശനത്തില്‍ രാത്രിമഴയുടെ വിറങ്ങലിച്ച
യാമങ്ങള്‍ തേങ്ങലുകള്‍ നിറഞ്ഞ് മൂകമായി

ഇന്നലെ കന്യകമാരുടെ രക്തം പുഴകളില്‍ നിറയുകയും
മീനുകള്‍ കന്യകമാരായ് പുനര്‍ജ്ജനിക്കുകയും ചെയ്തു
അത്തിമരച്ചില്ലകളില്‍ വിരിയാത്ത കുരുവിക്കൂടുകള്‍
അമ്മക്കിളിയെയോര്‍ത്ത് സമാധിയായി

ഇന്ന് ഓളങ്ങളാല്‍ സംവഹിക്കപ്പെട്ട് ഞാന്‍ മാത്രം
പൊങ്ങിയും താണും വിടര്‍ന്നും കൊഴിഞ്ഞും
മുറിവേറ്റ എന്റെ ഗ്രാമാ‍ശ്രമത്തില്‍ നിന്നും
രക്തം കിനിയുന്ന ഹൃദയവുമായ് ഒഴുകിയിറങ്ങി