Sunday, January 6, 2008

ഒ. വി വിജയനും മാവേലിതമ്പുരാനും

ഓരോ പ്രവാസ സംഘടനകളുടെയും ജനനം (ചിലപ്പോള്‍ മരണവും) ഓണത്തോടെയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏറ്റവും എളുപ്പത്തില്‍ സംഘടിപ്പിക്കാവുന്നതും ഒരു പക്ഷേ ഓണാഘോഷമായിരിക്കും. അങ്ങിനെ ഹൈദരാബാദിലും ഒരോണാഘോഷം നടന്നു.

തികഞ്ഞ യുക്തിവാദിയായ (അയിരുന്ന?) വിപിനനങ്കിള്‍ ഹൈദരാബാദിലെ ഓണത്തിന്റെ പ്രധാന ആതിഥേയനായിരുന്നു. പലപ്പോഴും വീട്ടിലെ ചര്‍ച്ചകള്‍ക്ക് അങ്കിള്‍ വലിയ ഹരം പകര്‍ന്നിട്ടുണ്ട്. ആയിടെ രൂപം കൊണ്ട ഒരു സംഘടനയെക്കുറിച്ചും ഓണാഘോഷത്തെക്കുറിച്ചും സൂചിപ്പിച്ചെങ്കിലും ഞാനതില്‍ വലിയ താല്പര്യം പ്രകടിപ്പിച്ചില്ല. ഒ. വി. വിജയന്‍ ഹൈദരാബാദിലുണ്ടെന്നും അദ്ദേഹമായിരിക്കും വിശിഷ്ടാഥിതിയെന്നും പറഞ്ഞപ്പോള്‍ ഞാന്‍ സജീവമായി.
“ഒ. വി. വിജയനൊന്നും വരില്ല. അദ്ദേഹം ഒരു പരിപാടികളിലും പങ്കെടുക്കാറില്ല.” എന്റെ അറിവ് ഞാന്‍ വെളിപ്പെടുത്തി.
“ഏയ്. വരും. ഞങ്ങള്‍ കാണാന്‍ പോകുന്നുണ്ട്.” അങ്കിള്‍ ഉറപ്പിച്ചു.
“ബെറ്റുണ്ടോ? ഒ.വി വിജയന്‍ വന്നാല്‍ നിങ്ങടെ പരിപാടിടെ ചിലവ് മുഴുവന്‍ ഞാനേറ്റു.” ചില്ലി കാശ് കൈയ്യിലില്ലാത്ത ഞാന്‍ വെല്ലുവിളിച്ചു.
അങ്കിള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അങ്കിള്‍ പരാജയം സമ്മതിച്ചെന്ന് ഞാന്‍ കരുതി ഞാന്‍ ഞെളിഞ്ഞിരുന്നു. പിന്നെ വിജയന്‍ കഥാപാത്രങ്ങളിലൂടെ ചര്‍ച്ച നീണ്ടു.

പിന്നെയും കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് വിപിനനങ്കിളിനെ കാണുന്നത്. എന്റെ മുഖത്ത് ഒരു വെല്ലുവിളിയുടെ ഭാവം വരുത്തി ഞാന്‍. അങ്കിള്‍ പോക്കറ്റില്‍ നിന്നും ഒരു നോട്ടീസെടുത്തു തന്നു.
“ഓണാഘോഷം... ... ... വിശിഷ്ടാഥിതി: ശ്രീ. ഒ. വി. വിജയന്‍... ... ...”
“ഇത് നേരാണോ?” എനിക്ക് വിശ്വസിക്കാന്‍ തോന്നിയില്ല.
“അപ്പോ, ചിലവിന്റെ കാര്യം?” അങ്കിള്‍ ഉറക്കെ ചിരിച്ചു.
എന്റെ മുഖമൊക്കെ ചുക്കി ചുളിഞ്ഞു പോയി. വല്ലാത്തൊരു ചമ്മല്‍. “നേരാണോ? ഒ. വി വിജയന്‍ വരുമോ?...” എനിക്കപ്പോഴും ഉറപ്പായില്ല.
“വരും. പരിപാടിക്ക് പോരാന്‍ റെഡിയായിക്കോ.” അങ്കിള്‍ തോളില്‍ തട്ടി.

ഭാരതീയ വിദ്യാഭവന്റെ മുകളിലെത്തെ നിലയില്‍ ചെറിയൊരു ഹാള്‍. ചെറിയ സദസ്സ്. എന്റെ മനസ്സ് ആവേശത്തിലായിരുന്നു. ഏറ്റവും പുറകിലായി ഒരു ബഞ്ചിലിരുന്നു. ‘ഒന്ന് കാണണം. അകലെ നിന്നെങ്കിലും.’ അത്രയെ ഞാന്‍ ആഗ്രഹിച്ചുള്ളു. ഇതിപ്പോള്‍ അടുത്തു കാണാം. ഭാഗ്യം.

അധികം താമസിയാതെ ഖസാക്കിന്റെ കഥാകാരന്‍ ഹാളിലെത്തി. അദ്ദേഹത്തെ എത്തിക്കുകയായിരുന്നു! രണ്ടാളുകള്‍ താങ്ങി. എനിക്ക് വല്ലാത്തൊരു ജിജ്ഞാസ. ഞാനെണിറ്റ് ബഞ്ചിന്റെ മുകളില്‍ കയറി. ആദ്യമായി ഒ. വി വിജയനെ കാണുന്നതിന്റെ ആവേശമൊന്നും അപ്പോള്‍ എനിക്ക് തോന്നിയില്ല. അദ്ദേഹം ആകെ അവശനായിരിക്കുന്നു. വല്ലാത്ത ഒരു ദയനീയ ഭാവം. വേദിയില്‍ ഇരുന്ന് സദസ്സിനെ നോക്കി അദ്ദേഹം പുഞ്ചിരിച്ചു. മുഖത്തേയ്ക്ക് പാറി വീണ മുടിയിഴകള്‍ അയാസപ്പെട്ട് അദ്ദേഹം വകഞ്ഞു മാറ്റി. തുവെള്ള സാരി ധരിച്ച ഒരു സ്ത്രീ അദ്ദേഹത്തിന്റെ കണ്ണടയൂരി തുടച്ച് തിരികെ വച്ചു കൊടുത്തു.

ഖസാക്കിലെ കരിമ്പനകളില്‍ കാറ്റ് വീശിയടിക്കുന്നതു പോലൊരു പ്രസംഗം പ്രതീക്ഷിച്ച് ഞാന്‍ കാത്തിരുന്നു. അദ്ദേഹത്തിന്റെ ഊഴമെത്തിയപ്പോള്‍ സംഘാടകര്‍ ഒരു മൈക്കെടുത്ത് അദ്ദേഹത്തിന്റെ കൈയ്യില്‍ കൊടുത്തു. കസേരയില്‍ ഇരുന്നു തന്നെ അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. “നിങ്ങള്‍ എന്നോട് കാണിച്ച സ്നേഹത്തിനും ദയയ്ക്കും നന്ദി.” വിറയാര്‍ന്ന ശബ്ദത്തില്‍ ഇതിഹാസകാരന്‍ പറഞ്ഞു നിറുത്തി.

സദസ്സ് ഉച്ചത്തില്‍ കൈയ്യടിച്ചു. എനിക്ക് കൈകള്‍ അനങ്ങുന്നില്ല. ഒ. വി യുടെ പല കഥാപാത്രങ്ങളും എന്റെ മനസ്സിലൂടെ കടന്നു പോയി. വല്ലാത്തൊരു പിരിമുറുക്കം തോന്നി.

കേരളീയ തനതുകലാരൂപങ്ങള്‍ അണിയറയില്‍ തയ്യാറായി നിന്നിരുന്നു. അവയ്ക്കായ് വേദിയില്‍ നിന്നും അദ്ദേഹത്തെ താഴെയ്ക്ക് പിടിച്ചിറക്കി. കാഴ്ചകളില്‍ താല്പര്യം ജനിയ്ക്കാതെ അദ്ദേഹം യാത്രയാകാനൊരുങ്ങി. രണ്ടു വശങ്ങളിലും താങ്ങി അദ്ദേഹത്തെ പുറത്തേയ്ക്ക് നടത്തി. ഏതോ ഒരു ആവേശത്താല്‍ ഞാന്‍ ഹാളിന്റെ മുന്നിലേക്കോടി. അദ്ദേഹത്തെ ലിഫ്റ്റിന്റെ അടുത്തേയ്ക്ക് കൊണ്ടു പോകുന്നു, ഞാന്‍ ഗോവണി വഴി താഴെക്കോടി. ഇടയില്‍ ശക്തിയായ ഒരു കൂട്ടിയിടി. സാക്ഷാല്‍ മാവേലിത്തമ്പുരാന്‍! “ഒന്ന് നോക്കി ഇറങ്ങിക്കുടെ... ഇപ്പോ മറിഞ്ഞു വീണെനെ...” ഭിത്തിയില്‍ ചാരി നിന്ന് മാവേലി ചൂടായി.
“സോറി മാവേലി...” തിരിഞ്ഞു നില്‍ക്കാതെ ഞാന്‍ താഴോട്ടോടി.

ലിഫ്റ്റിന്റെ മുന്നിലെത്തി. ഹാവു. അവര്‍ താഴെയെത്തിയിട്ടില്ല. ഒരല്പം കഴിഞ്ഞ് ലിഫ്റ്റ് താനേ തുറന്നു. ദാ നേരേ മുന്നില്‍ കഥാകാരന്‍. ഞാനങ്ങാതെ നിന്നു. അവര്‍ക്ക് പുറത്തേയ്ക്ക് കടക്കാനുള്ള വഴിയടഞ്ഞാണ് ഞാന്‍ നിന്നിരുന്നത്. ആ ബോധം വന്നപ്പോള്‍ ഞാന്‍ എന്തോ പറയണമെന്നാശിച്ചു. പക്ഷേ ഒരു ശബ്ദവും പുറത്തേയ്ക്ക് വന്നില്ല. ഞാന്‍ കുനിഞ്ഞ് ആ കാലുകളില്‍ വീണു. തിരികെ എഴുന്നേള്‍ക്കുമ്പോള്‍ അദ്ദേഹം എന്നെ ദയാപൂര്‍വ്വം നോക്കി. കണ്ണടയ്ക്കുള്ളില്‍ ആ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. പിന്നെ കാറിനടുത്തേയ്ക്ക് നടത്തുമ്പോഴും കാറിലിരിക്കുമ്പോഴും അദ്ദേഹം എന്നെ തന്നെ നോക്കി കൊണ്ടിരുന്നു. ഇനി അദ്ദേഹം നോക്കിയത് എന്നെ ആയിരുന്നില്ലെങ്കില്‍ പോലും ഞാനിന്നും വിശ്വസിക്കുന്നത് ആ തിളങ്ങുന്ന കണ്ണുകള്‍ എന്നെ മാത്രം നോക്കുകയായിരുന്നെന്ന്.