Thursday, January 10, 2008

ശവപ്പെട്ടിപ്പണിക്കാരന്‍

മനോഹരമായ ആ പെട്ടിയുടെ
അവസാന മിനുക്കില്‍ മുഴുകുമ്പോള്‍
അയാളെതേടി അവശ്യക്കാരനെത്തി
മുഖങ്ങളില്ലാത്ത മനുഷ്യരൂപങ്ങള്‍
അയാളുടെ നെടുവീര്‍പ്പുകളിലെയ്ക്ക്
മുഷിഞ്ഞ നോട്ടുകള്‍ സമ്മാനിച്ചകന്നു.

ഓരോ പെട്ടിയിലും മുഖം ചേര്‍ത്ത്
പരേതന്റെ ആത്മദുഃഖങ്ങളെ ആവാഹിച്ച്
ചായക്കുട്ടുകളില്‍ സ്പനങ്ങള്‍ കലര്‍ത്തി
അയാള്‍ മരണത്തിന് നിറം പകര്‍ന്നു
ഒടുവില്‍ നിറം പിടിയ്ക്കാത്ത
ജീവിതം അയാള്‍ക്ക് ബാക്കിയായി.

ജീവിതത്തിന്റെയറ്റങ്ങള്‍ കൂട്ടിപിടിയ്ക്കാന്‍
മരണത്തെ കൂട്ടാ‍ക്കിയത്
അയാളെ വല്ലാതെ അസ്വസ്തനാക്കി
മൂകത ഘനീഭവിച്ച രാത്രികളില്‍
നിലയ്ക്കാത്ത തേങ്ങലുകളുടെ
പ്രവാഹത്തിലെക്ക് അയാള്‍ ഒഴുകിപ്പോയി.

വിറങ്ങലിച്ച കര്‍ക്കിടകത്തിന്റെ
കോരിച്ചൊരിയുന്ന ആരവങ്ങളില്‍
അവസാനത്തെ ആവശ്യക്കാരനായ്
അയാള്‍ മരിച്ചു -
സ്വയംഹത്യയുടെ തെളിവുകള്‍
ഒന്നുമെ അവശേഷിപ്പിക്കാതെ.

മഴയൊഴിഞ്ഞപ്പോള്‍
ചീവിടുകള്‍ നീട്ടികരഞ്ഞു.

2 comments:

Anonymous said...

ഉം... നല്ല പണിയാ കാണിച്ചേ...

annie said...

"ജീവിതത്തിന്റെയറ്റങ്ങള്‍ കൂട്ടിപിടിയ്ക്കാന്‍
മരണത്തെ കൂട്ടാ‍ക്കിയത്
അയാളെ വല്ലാതെ അസ്വസ്തനാക്കി
മൂകത ഘനീഭവിച്ച രാത്രികളില്‍
നിലയ്ക്കാത്ത തേങ്ങലുകളുടെ
പ്രവാഹത്തിലെക്ക് അയാള്‍ ഒഴുകിപ്പോയി."
നല്ല വരികള്‍.... ഈ കവിതയ്ക്കൊന്നും എന്തുകൊണ്ട്‌ അര്‍ഹിക്കുന്ന വായന കിട്ടിയില്ല എന്നറിയില്ല.. കവിത നന്നായിരിക്കുന്നു...