Sunday, March 2, 2008

ദൈവവുമായ് ഒരു ധാരണ

ഒരിക്കല്‍ ദൈവം എന്നോടു പറഞ്ഞു -
“വരു, നമ്മുക്ക് നടക്കാനിറങ്ങാം.”

“ഗുരോ, ഞാന്‍ നഗ്നനാണല്ലോ,
പിന്നെയെങ്ങനെ നിന്റെയൊപ്പം...”

അപ്പോള്‍ ദൈവം ചോദിച്ചു -
“പച്ചിലകള്‍ കൂട്ടിത്തുന്നി ഞാന്‍
നിനക്ക് തന്ന കുപ്പായമെവിടെ?”

“ഗുരോ, ആ കുപ്പാ‍യം വിറ്റാണ്
സര്‍പ്പത്തില്‍ നിന്നും ഞാന്‍
പഴങ്ങള്‍ വാങ്ങിയത്.”

ദൈവം സ്വരമുയര്‍ത്തി -
“പൊടികള്‍ തിന്ന് ജീവിയ്ക്കാന്‍
ഞാന്‍ നിന്നോട് കല്പിച്ചിരുന്നു.
നീയെന്തിനാണ് പഴങ്ങള്‍ മോഹിച്ചത്?”

“ഗുരോ, പൊടികള്‍ തിന്ന് എനിക്ക്
ദഹനക്കേടുണ്ടായി.
നിന്നെപ്പോലെയാകാനാണ്
ഞാന്‍ പഴം തിന്നത്.”

ദൈവം കോപിച്ചു -
“എന്നെപ്പോലെയാകാനാഗ്രഹിച്ചതിനാല്‍
നീ ശപിക്കപ്പെട്ടവനായിരിക്കും.”

“ഗുരോ, ഞാന്‍ നിന്റെ ശാപങ്ങള്‍ക്കതീതനായ്
നന്മ തിന്മകള്‍ തിരിച്ചരിയുന്നു
പഴം എന്റെ കണ്ണ് തുറപ്പിച്ചിരിക്കുന്നു.”

ദൈവം വീണ്ടും സൌമ്യനായ് -
“നമ്മുക്കിടയില്‍ ഒരു ധാരണ ജനിപ്പിയ്ക്കാം
ഞാന്‍ ദൈവവും നീ പുരോഹിതനുമാവുക.”

3 comments:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ദൈവവും പുരോഹിതനും തമ്മിലുള്ള ധാരണ നന്നായിട്ടുണ്ട്.

ശ്രീവല്ലഭന്‍. said...

ജോമോന്‍,

കവിത ഇഷ്ടപ്പെട്ടു.
ഇതുപോലെ അല്ലെങ്കിലും കുറച്ചു സാമ്യമുള്ള
കവിത പോലെയുള്ള ഒരു എഴുത്ത് ഇവിടെ ഉണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ധാരണ കൊള്ളാം. എടേക്കേറീ തല്ലുണ്ടാക്കാഞ്ഞാ മതി