Saturday, March 8, 2008

വിരലുകളെ സ്നേഹിച്ച പെണ്‍കുട്ടി

എന്റെ കൈകള്‍ മെല്ലെ കോരിയെടുത്ത്
അവള്‍ എന്നോട് ചേര്‍ന്നിരുന്ന് രഹസ്യം പറഞ്ഞു.
“നിങ്ങളുടെ വിരലുകള്‍ എത്രയോ സുന്ദരമാണ്.”
അതൊരു പുതിയ അറിവായിരുന്നു.

നീണ്ടു മെലിഞ്ഞ വിരലുകള്‍!
‘വിരലുകളെ സ്നേഹിച്ച പെണ്‍കുട്ടി’യെന്നൊരു
കഥയെഴുതാമെന്ന് ഞാനവളോടു പറഞ്ഞു.
അപ്പോഴാണവള്‍ കുണുങ്ങിച്ചിരിച്ചത്.

അവളുടെ നെറ്റിയിലെ സിന്ദുരത്തിന്റെ ഭംഗി
മുക്കുത്തിയോളം രക്തവര്‍ണ്ണങ്ങള്‍ പടര്‍ത്തി,
ഞങ്ങള്‍ക്കിടയിലെ ഇഷ്ടമില്ലായ്കകള്‍ ഞാനും
ഇഷ്ടങ്ങള്‍ അവളും കണ്ടെത്തിക്കൊണ്ടിരുന്നു.

ബന്ധിതയല്ലെന്ന് പ്രഖ്യാപിയ്ക്കാനും -
സ്ത്രീയാണെന്നറിയാനും അവള്‍ക്കാവേശമായി
ശാക്തീകരണത്തിന്റെ കയങ്ങളില്‍ നിന്നും
ജീവതാളം നഷ്ടപ്പെട്ട അവളെ ഞാന്‍ വീണ്ടെടുത്തു

‘ഇനിയും വായിക്കെരുതെ’ന്ന് ഞാന്‍ വിലക്കിയപ്പോള്‍
അവളുടെ കണ്ണുകള്‍ നിര്‍ജ്ജീവമായിരുന്നു.
കണ്ണുകളെയും ഞാന്‍ വ്യാഖ്യാനിച്ചു,
അവള്‍ കരയില്ലെന്ന് എനിക്കുറപ്പായിരുന്നു.

മൈലാഞ്ചിക്കാടുകളില്‍ കാറ്റ് അവസാനിച്ചപ്പോള്‍
സന്ധ്യകളെക്കുറിച്ചുള്ള വേദന എന്നിലും
പ്രഭാതങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അവളിലും
ഉറഞ്ഞു തുടങ്ങിയിരുന്നു.

എന്നെയരുകില്‍ ചേര്‍ത്ത് ഉപദേശിച്ചപ്പോള്‍
എന്നിലവള്‍ ആരെയാവും കണ്ടത്?
തീര്‍ത്തും ശൂന്യതയാണ് ഞാനെന്നറിഞ്ഞപ്പോള്‍
എന്താവും അവള്‍ കരുതിയത്?

ഒരിക്കെലെങ്കിലും നാം തമ്മിലുള്ള ബന്ധത്തെ
നിര്‍വ്വചിക്കാന്‍ അവളോട് ചോദിക്കണം
ആ ചോദ്യമിപ്പോഴും എന്റെ തൊണ്ടയില്‍
ഒരു നിലവിളിയായ് കുടുങ്ങിക്കിടക്കുകയാ‍ണ്.

1 comment:

ബാജി ഓടംവേലി said...

ബന്ധത്തിന്റെ നിര്‍‌വ്വചനം കിട്ടുമ്പോള്‍ തുടര്‍‌ന്ന് എഴുതുക...
ആശംസകള്‍.....