Tuesday, December 4, 2007

പല്ലിമൊട്ടായി

പാപ്പി എഴുന്നേറ്റ് നേരെ പോയത് അടുക്കളെലെയ്ക്കാണ്. അവിടെ അവന്റപ്പന്‍ കൊച്ചുവറീത് ചന്തയില്‍ നിന്നും വന്നതിന്റെ ലക്ഷണോന്നൂല്ല. പാപ്പി അപ്പനേം നോക്കി അടുക്കളവാതിലിരുന്നു.
“ഛീ! പടീമ്മെ ഇരിക്കാതെ പോയ് പല്ല് രാകെടാ” തവിക്കണെം പൊക്കി പാപ്പീടമ്മ അന്നമ്മച്ചേടത്തി അലറി.
പാപ്പി പടിന്നീറങ്ങി ഉമിക്കിരിയുമായ് കിണറ്റുകരയിലെയ്ക്ക് പോയി. പാതാളകിണറ്റിന്ന് വെള്ളം വലിച്ചുകെറ്റുമ്പോ പൂച്ചകള്‍ രണ്ടും കരഞ്ഞോണ്ട് വടക്കോട്ട് പാഞ്ഞൂ. കൊച്ചുവറീത് ചന്തയില്‍ നിന്നും വരുന്നുണ്ട്. ഉണക്കമീന്റെ മണോടിച്ച് കണ്ടനും ചക്കീം വറീതിനെ ഉരുമ്മിനിന്നു. പാളെം വെള്ളൊം താഴെയിട്ട് പാപ്പീം പാഞ്ഞു.
“അപ്പോ... നിക്ക് കൊണ്ട് പാന്‍ പല്ലിമൊട്ടാ‍യി വാങ്ങിച്ചോ?”
“പോയ് മോന്ത കഴുവെടാ.”
“ന്റെപ്പാ, പല്ലിമൊട്ടായീ...” പാപ്പി നിന്ന് കിണുങ്ങി.
“ഓണ്ടെടാ. പോയ് മോന്ത കഴുവ്.”

കഴുകി തിരിച്ചെത്തുമ്പോള്‍ പാപ്പിയെ കാത്ത് ചാക്കുനൂല് നെടുകെ കെട്ടിയ ഒര് പൊതി. പാപ്പി കെട്ടോടെ മൂക്കോട് ചേര്‍ത്ത് വലിച്ചു. “ങ്ഹും... പൊതീല് ഓണക്കമീന്റെ നാറ്റം.”
“ത് ല്ലാം കുടി ചേളാകത്തി* കെടന്നിട്ടാ.”
‘എന്തായാലും അപ്പന്‍ പല്ലിമൊട്ടായിം കൊണ്ടു വന്നല്ലോ.’ പാപ്പി ആശ്വൊസിച്ചു.
പൊതി തുറന്ന് നിലത്ത് നിവര്‍ത്തി. പച്ചെം, ചെമലെം, മഞ്ഞെം, വെള്ളെം നിറൊള്ള പല്ലിമൊട്ടായികള്‍. പാപ്പീടെ മോന്തെലൊരു ചിരി വിടര്‍ന്നൂ.
“ഒന്നെ, രണ്ടെ, മൂന്നേ, നാലെ... ... ... മുപ്പതെം.“ തിരികെ പൊതിഞ്ഞ് നിക്കറിന്റെ പോക്കറ്റി തിരുകി. അങ്ങിനെ പാപ്പി ജീവിതത്തിലാ‍ദ്യമായ് വെര്‍ത്ത്‌ഡെ ആഘോഷിക്കാന്‍ പോണൂ.

ബോണ്ടാ ബിജുവാണ് പാപ്പീടെ കൂട്ട്. പാപ്പി വഴിലെയ്ക്കിറങ്ങി അടുത്തുള്ള കലുങ്കെ ബോണ്ടായെ കാത്തിരുന്നു. ഒര് ചേനക്കളൊം വരച്ചിട്ട് പോയാലോന്ന് പാപ്പിക്ക് പലവട്ടം തോന്നി.
“എടാ പാപ്പീയെ...” അന്നമ്മച്ചേടത്തി കയ്യാലപ്പുറത്തുന്ന് നീട്ടി വിളിച്ചു. “വന്ന് ചോറെടുത്തോട്ട് പോടാ.”
ടൂര്‍ര്‍‌ര്‍... പാപ്പി ഓടിപാഞ്ഞ് മേളിക്കേറി.
“ന്നാത്തിന്റെ നെഗളാടാ...” അന്നമ്മചേടത്തി പാപ്പിടെ നേരെ കൈയ്യൊങ്ങി. ചോറുംപാത്രോം മേടിച്ച് പാപ്പി താഴോട്ട് സ്ക്കുട്ടര്‍ വിട്ടു. ടുറ്..ടുറ്..ടൂര്‍‌ര്‍‌ര്‍....
വെറൊരു സ്ക്കുട്ടറും പറത്തി ബോണ്ടാ വന്നൂ. ടുര്‍ര്‍...കി.കീ‍... പിന്നെ രണ്ടാളും പാണലും പച്ചയും പറിച്ചും ടാറിംഗിനിറക്കിയ മെറ്റില് വാരി അടുത്ത പറമ്പിലെയ്ക്കെറിഞ്ഞും സ്കൂളിലോട്ട് നടന്നു.
“ന്താടാ നിന്റെ പോക്കറ്റീ വീര്‍ത്തിരിക്കണെ?” ബോണ്ടാ നിക്കറെ കേറി പിടിച്ചു.
“വിടെടാ. ടാ... വിടെടാ...” പാപ്പി കുതറി.
“ന്നോട് പറെടാ.”
“ഇന്നെന്റെ വെര്‍ത്ത്‌ഡെയാ” പാപ്പി തലയൊന്നുയര്‍ത്തിപ്പിടിച്ചു.
“എടുക്കെടാ, നമ്മക്ക് തിന്നാം”
ഒരെണ്ണം തിന്നണോന്ന് പാപ്പിക്കും കൊതിയുണ്ട്. പക്ഷേ...
“വേണ്ടാ ക്ലാസ്സീചെന്നിട്ട് മതി.”

വളവും തിരിഞ്ഞ് ട്രാന്‍സ്പോമറിന്റെ അടുത്തെത്തിയപ്പോ പാപ്പീം ബോണ്ടായും വേഗത്തിലോടി. “കരണ്ടെല്ലാം കൊടെ വന്ന് കെടക്കണ പെട്ടിയാ.” അന്നമ്മചേടത്തി പള്ളീപോണ വഴി പാപ്പിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. ആ പെട്ടീന്ന് കരണ്ട് പുറത്തോട്ട് പോകാന്‍ കെടന്ന് മൂളണെ കേള്‍ക്കാം. പാപ്പിക്ക് ട്രാന്‍സ്പോമറിനെ പേടിയാ. ബോണ്ടായ്ക്ക് ഒന്നിനെം പേടില്ല. പക്ഷേ ഒര് ദിവസം കല്ലെടുത്തെറിഞ്ഞപ്പോ ആ പെട്ടീന്ന് തീ വന്നു. അതിപ്പിന്നെ ട്രാന്‍സ്പോമറിന്റെ അടുത്തെത്തിയാ രണ്ടും കൊടെ ഒറ്റ ഓട്ടം വെച്ചുകൊടുക്കും.

സ്കൂളിനടുത്തായപ്പോള്‍ ടോണിമോന്‍ പെട്ടിയും തുക്കി മുന്നോട്ട് പോകുന്നു. അലുമിനിയത്തിന്റെ പെട്ടിയുള്ളത് ടോണിമോന് മാത്രാണ്. “അവരൊക്കെ പൈസാക്കാരാ, അവന്റെ അപ്പനേ സൊര്‍ണ്ണത്തിന്റെ മൂന്ന് പല്ലൊണ്ട്! അവനോട് കൂട്ടും കൂടി നടക്കാതെ അവനോന്റെ പാടെ നോക്കി നടന്നോണം.” എന്നൊക്കെ പാപ്പിയെ അന്നമ്മചേടത്തി ഉപദേശിച്ചിട്ടുണ്ട്. അതെന്തായാലും പാപ്പിക്ക് ടോണീനെ ഇഷ്ടാണ്. അവന്‍ പാപ്പീയോട് ഒരു പത്രാസും കാണിക്കില്ല.
“ടാ... ടോണീ... പാപ്പീടെ പൊറന്നാളാ... അവന്റെ പോക്കറ്റീ മൊട്ടായ്ണ്ട്.” ബോണ്ടാ കൂവി.
“എട്ക്ക്.. എട്ക്കെടാ.” ടോണി പെട്ടി താഴെയിട്ട് പാപ്പീനെ വട്ടം പിടിച്ചു.
“ല്ല! ക്ലാസ്സീ വെച്ചെ എടുക്കു.”
എത്രണ്ണൊം ഉണ്ട്?
“മുപ്പതെണ്ണം.”
“ടാ. നമ്മടെ ക്ലാസ്സീ ഇരുപത്താറ് പേരല്ലെ ഒള്ള്! നാലെണ്ണം നമ്മക്ക് തിന്നാം.” അതൊരു അപാരാബുദ്ധിയായ്‌ര്ന്ന്. പാപ്പിക്ക് നേരത്തെ അത് തോഞ്ഞാതില് പയങ്കര സങ്കടമായ്. ന്നാലും പാപ്പി അത് പുറത്ത് കാണിച്ചില്ല. മൂന്നാളും ഓരോ മൊട്ടായി നുണങ്ങു. ഒന്നാം മണിയടിച്ചു. മൂന്നാളും കൂടി ക്ലാസ്സിലോട്ടോടി,
“ടാ, ഈ പീരീടീല്‍ ആരോടും പറയല്ലെ. ഒരെണ്ണം ഇന്റര്‌വെല്ലിന് തിന്നാ” ഓടുന്നതിനിടയില്‍ ടോണി പാപ്പിയോട് പറഞ്ഞു.
പാപ്പി വെര്‍ത്ത്‌ഡെടെ കാരിയം ആരോടും മിണ്ടിയില്ല. ഇടയ്ക്കിടെ നിക്കറിന്റെ പോക്കറ്റീ കൈയ്യിട്ട് നോക്കും. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോന്ന് പാപ്പിക്ക് വല്ലാത്ത സംശയം. പാപ്പി സ്ലേറ്റ് എടുത്ത് മടീവച്ചു അമര്‍ത്തിപ്പിടിച്ചു.

ഇന്റര്‌വെല്ലിന് ബോണ്ടാ മഹത്തായ ഒര് കണ്ടുപിടുത്തം പ്രഖ്യാപിച്ചു. “രണ്ട് പെണ്ണുങ്ങള് ഇന്ന് വന്നിട്ടില്ല!”
“നേരാണോടാ? ആരാ?”
“രമണീം, റോസിലീം!”
“അപ്പോ ഇനി മൂന്നെണ്ണെം എടുത്തോ.” ടോണി പിടുത്തമിട്ടു.
“നേരാണോടാ, ബോണ്ടാ‍?” പാപ്പി ഒന്ന് കൂടെ ഉറപ്പ് വരുത്തി.
“നീ ചെന്ന് നോക്കടാ ന്നെ വിസ്വാസൊല്ലെങ്കീ.”
ഇപ്പൊ പാപ്പിക്ക് ഉറപ്പായി ബോണ്ടാ പറ്റിക്കൂല്ല. പിന്നെ പൊതി തുറന്ന് മൂന്നെണ്ണെം പങ്കിട്ടു. രാവിലെ മുതല്‍ മൂന്നും കുടെ ചുറ്റിതിരെയണത് പലരും ശ്രദ്ധിക്കണൊണ്ടായിരുന്നു. സംശയം ചോദിച്ചവരോട് “അവന്റെ കൈയീ മഷിത്തണ്ടുണ്ട്, മയിപ്പീലി ഒണ്ട്” എന്നൊക്കെ ടോണി തട്ടിവിട്ടു.

അവസാനത്തെ പീരീടില്‍ ക്ലാസ്സിന്റെ നടുക്ക് വെളുക്കെ ചിരിച്ച് പാപ്പി നിന്നു. സിസ്റ്റര്‍ പറഞ്ഞതനുസരിച്ച് ഏല്ലാവരും ഉച്ചത്തില്‍ പാടി.
“കാപ്പി വെര്‍ത്ത്‌ഡെ റ്റു യൂ ....”
പാപ്പി ഉയര്‍ന്ന് ആകാശത്തിലെയ്ക്ക് പൊങ്ങി. ഏല്ലാ കണ്ണുകളും അസൂയോടെ പാപ്പിയെ നോക്കി, പാപ്പി പോക്കറ്റീന്ന് പൊതി വലിച്ചെടുത്തു. വളയിട്ടതും ഇടാത്തതുമായ എല്ലാ കൈകളും നീണ്ടു. പാപ്പി പല്ലിമൊട്ടായി ഓരോന്നായി കൈകളില്‍ വച്ചു കൊടുത്തു. പാപ്പിടെ കൈവെള്ള പലനിറങ്ങള്‍ കൊണ്ട് നിറഞ്ഞു. അങ്ങിനെ അവസാ‍നത്തെ ബെഞ്ചിലും കൊടുത്തു കഴിഞ്ഞു. ഇനി പാപ്പീടെ ഒരു മൊട്ടായി ബാക്കി.
പാപ്പി മുന്നിലോട്ട് തിരിച്ച് നടക്കുമ്പോ സിസ്റ്ററിന്റെ ചോദ്യം, “പാപ്പീ, എനിക്ക് തരുന്നില്ലെ?”
ഇടിവെട്ടേറ്റവനെപ്പോലെ പാപ്പി നിന്നു. ഏല്ലാവരും കിട്ടിയപാടെ മൊട്ടായി വായിലിട്ടു കഴിഞ്ഞു. പാപ്പിക്ക് തലകറങ്ങുന്നതു പോലെ. ബോണ്ടായും ടോണിമോനും തല കുമ്പിട്ടിന്ന് ചിരിക്കുന്നു. ഇങ്ങനെയൊര് പുകില് പാപ്പി സ്വപ്നത്തിപ്പോലും വിചാരിച്ചിരുന്നില്ല. എങ്കിലും മനസ്സില്ലാ മനസ്സോടെ ആ പല്ലിമൊട്ടായി നീട്ടിപിടിച്ചിട്ട് പാപ്പി അലറിക്കരഞ്ഞു, “സിറ്റരിന് തന്നാ പിന്നെ നിക്ക് തിന്നാന്‍ മൊട്ടായില്ല...”
ക്ലാസ്സില്‍ കൂട്ടചിരി. പിന്നെ പാപ്പീടെ കണ്ണ് തുടച്ച് മാര്‍ഗരറ്റ് സിസ്റ്റര് ആ മൊട്ടായി പാപ്പീടെ വായിലെയ്ക്കിട്ടു കൊടുത്തു. കൈയീ പറ്റിയിരിക്കുന്ന മൊട്ടായീടെ കളറൊക്കെ നിക്കറെ തുത്ത് പാപ്പി അവന്റെ ബഞ്ചേല്‍ ചെന്നിരിന്നപ്പോള്‍ സ്കൂള് വിടാനുള്ള കൂട്ടമണീം അടിച്ചു.


* ചേളാകം - ചാക്ക് തയ്ച്ച് ഉണ്ടാക്കുന്ന ഒരു ബാഗ്.

10 comments:

J Thomas said...

ചില അ(ച്ച)ക്ഷരത്തെറ്റുകള്‍ മനഃപൂര്‍വ്വമാണ്. പ്രൈമറി ക്ലാസ്സുകാരന്റെ ഭാ(ബാ)ഷാരീതി ഉപയോഗിച്ചിരിക്കുന്നു.

ക്രിസ്‌വിന്‍ said...

ഒര് ചേനക്കളൊം വരച്ചിട്ട് പോയാലോന്ന് പാപ്പിക്ക് പലവട്ടം തോന്നി.

വയിച്ചപ്പോള്‍ ഒരുനിമിഷം കുട്ടിക്കാലത്തിലെക്ക്‌ മടങ്ങി
ആശംസകള്‍
:)

R. said...

അഹു...അഹു... നൊസ്റ്റ !
ജോറായ്ട്ട്ണ്ട്.

സുല്‍ |Sul said...

ഇഷ്ടമായി ഈ എഴുത്തും ഈ കഥയും.

-സുല്‍

സാക്ഷരന്‍ said...

ഞാനും ഒരു വൈക്കം കാരനാണേ …

എനിക്കു വയ്യ … വൈക്കത്തെത്ത്രയാ എഴുത്തുകാര് !!!

ബെഷീറ് …ചന്ദ്രശേഖരന് നായര് …ഞാന് … പിന്നെ ദാ താനും … എന്റമ്മച്ചിയേ …!!!

പിന്നേ …“കാപ്പി വെര്‍ത്ത്‌ഡെ റ്റു യൂ ....”

സൂര്യോദയം said...

നല്ല ഫീല്‍... നല്ല ഒറിജിനാലിറ്റി... നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു...

നിഷേധി said...

പാപ്പീ.....കലക്കി

മൂര്‍ത്തി said...

നന്നായിട്ടുണ്ട്..

annie said...

വൈകി വായിച്ച ഒരാളാണു.. നല്ല്ല കഥ..

കനല്‍ said...

വൈകിയാ വായിച്ചത്.
ഒരുപാടിഷ്ടമായി ഇത്