Saturday, December 1, 2007

ഡിസംബര്‍ 1: സുക്കുവിന്റെ കുളിരോര്‍മ്മ

തണുത്ത കാറ്റ് തുടരെ വീശിക്കൊണ്ടേയിരുന്നു. സുഖമുള്ള കാറ്റ്. ഇനിയിക്കാറ്റിന്റെ രുപം മാറുമെന്നും, സര്‍വ്വനാഡികളും മരവിപ്പിയ്ക്കുന്നത്ര അസഹ്യമാകുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. തണുപ്പിനെ പ്രതിരോധിയ്ക്കാന്‍ ഞങ്ങള്‍ ഒരുങ്ങിയിരുന്നു.

മൂന്നു മലകളും താണ്ടി മുകളിലെത്തുമ്പോള്‍ നേരം നന്നെ പുലര്‍ന്നിരുന്നു, അകലെ അംഗാമികളുടെ കഠിനപ്രയത്നത്തിന്റെ പ്രതീകമായി വിശ്രമകേന്ദ്രം തലയെടുപ്പോടെ നിന്നു -വിരളമായ് മാത്രമെത്തുന്ന സന്ദര്‍ശകരെ കാത്ത്. താഴെ വെളുത്ത കമ്പിളിപുതച്ച സുക്കു വാലിയുടെ ദൂരക്കാഴ്ച. ഞങ്ങളുടെ അലര്‍ച്ചകള്‍ ഏറ്റുവാങ്ങി പ്രതിധ്വനിച്ച് ഞങ്ങളെ ആവേശഭരിതയാക്കി സുക്കു. കുട്ടികള്‍ ആവേശത്തോടെ കുവിയോടി. വല്ലാത്ത ഉത്സാഹം. മലകയറ്റത്തിന്റെ ക്ഷീണമെല്ലാം മായ്ക്കുന്ന ആവേശം.

ഉണങ്ങിയ മരക്കഷണങ്ങള്‍ ശേഖരിച്ച് ഞങ്ങള്‍ തീ കൂട്ടി. പിന്നെ ഭക്ഷണം പാകം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍. മേല്‍ക്കുരയില്‍ പെയ്തിറഞ്ഞിയ മഞ്ഞ് ഉരുകിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യാനും കഴുകാനുമുള്ള വെള്ളം ലഭ്യമായി. കുട്ടികള്‍ തനതു ഗോത്രവിഭവങ്ങളുടെ ചേരുവകള്‍ കൂട്ടികലര്‍ത്തുന്നു. ഗോത്രഭക്ഷണരീതികള്‍ ഞങ്ങള്‍ ശീലമാക്കിയിരുന്നു - അതായിരുന്നു ഇഷ്ടവും.

പൈന്‍ മരങ്ങളുടെ ഇടയില്‍ പടര്‍ന്നു കിടക്കുന്ന ചൂരല്‍ കാടുകള്‍ കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു, കുത്തനെയുള്ള ഇറക്കമായതിനാല്‍ നടന്നിറങ്ങുക പ്രയാസം. ചൂരലുകള്‍ക്ക് മേല്‍ ചാഞ്ഞിരുന്ന് സുക്കു വാലിയിലെയ്ക്ക് ഞങ്ങള്‍ ഊര്‍ന്നിറങ്ങി. രസകരമാ‍യ മലയിറക്കം.

സുക്കു വാലി ഏതാണ്ട് പൂര്‍ണ്ണമായും ഉറഞ്ഞു തുടങ്ങിയിരുന്നു, സ്ഫടികം പോലെ തിളങ്ങുന്ന അരുവിയുടെ മുകളിലുടെ ഞങ്ങള്‍ നടന്നു, ഇനിയും പുര്‍ണ്ണമായും ഉറഞ്ഞിട്ടില്ലാത്ത ചില ഭാഗങ്ങക്കടിയില്‍ നേര്‍ത്ത പ്രവാഹം. മനോഹരമായ കാഴ്ച‍. തെന്നിവീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കുട്ടികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. മറുകരയെത്തി വീണ്ടും മുന്നോട്ട് നിങ്ങി. ഇടയ്ക്കിടെ തെളിയുന്ന വെയിലില്‍ മിന്നിതിളങ്ങുന്ന സുക്കുവാലി. മൂടല്‍ മഞ്ഞിന്റെ നേര്‍ത്ത പുതപ്പണിഞ്ഞ ചൂരല്‍ക്കാടുകള്‍. ഞങ്ങള്‍ ആവേശത്തോടെ ചുറ്റിയടിച്ചു. ചൂളം വിളിയുമായി കാറ്റ് കടന്നു പോകുന്നു, ചൂരല്‍ കാടുകള്‍ കാറ്റിനൊപ്പം ഇളകിയാടുന്നു, വല്ലാത്ത തണുപ്പ്. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകള്‍.

തിരികെ മലയിറങ്ങുമ്പോള്‍ സുക്കുവിന്റെ ചൂളം വിളികള്‍ കാതില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. രാത്രി തളര്‍ന്നുറങ്ങുമ്പോഴും ആ മുഴക്കം എന്നെ തിരികെ വിളിച്ചുകൊണ്ടെയിരുന്നു - സുക്കുവിന്റെ മടിത്തട്ടിലേയ്ക്ക്.

(ഓരോ ഡിസംബറും തിരികെ തരുന്നത് കൊണോമയുടെ കുളിരോര്‍മ്മകളാണ്. എത്രയലിഞ്ഞാലും മതിവരാത്ത ഓര്‍മ്മകള്‍. ഈ യാത്രയില്‍ എന്നോടൊപ്പം ആവേശമായുണ്ടായിരുന്ന അഗസ്റ്റിനെയും (സണ്ണിച്ചേട്ടന്‍) സാജൂവിനെയും മറ്റ് ഏഴ് ചുണക്കുട്ടന്മാരെയും പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ.)

കൊണോമ - നാഗാലാന്റിന്റെ തലസ്ഥാനനഗരിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമം.
അംഗാമി - നാഗാലാന്റിലെ പ്രധാന ഗോത്രങ്ങളിലൊന്ന്.

No comments: