Monday, November 26, 2007

ബഷീറിയന്‍ തെറി(?)

“ഞാന്‍ നിങ്ങളോട് ചോദിച്ച് പോകുകയാണ് സുഹൃത്തുക്കളെ... നാളെ ഈ കോളെജിനെക്കുറിച്ചോര്‍ക്കുമ്പോള്‍... നിങ്ങളുടെ വകയായി എന്ത് സംഭാവനയാണ് നല്‍കാനുള്ളത്???? ആയതിനാല്‍... നിങ്ങളുടെ രചനകളുമായി ഒരു സ്മരണിക പുറത്തിറക്കാന്‍... നിങ്ങളുടെ വിലയെറിയ വോട്ടുകള്‍ തന്ന്... എന്നെ ഈ കോളെജിന്റെ എഡിറ്ററായി വിജയിപ്പിക്കണമെന്ന്... വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു... നന്ദി... നമസ്കാരം.”
“ജെയിപ്പിച്ചാ ചേട്ടനെന്നാക്കെ ചെയ്യും?” ഒരു പെണ്‍ ശബ്ദം.
“മനോജെ... നോട്ടിസൊരെണ്ണം കൊടുക്കെടാ.” പ്രകാശ് കുറെ നോട്ടിസുമായ് ഓടിയെത്തി.
“അന്വേഷണാത്മക ഫീച്ചര്‍...
പ്രശസ്തരുടെ കാര്‍ട്ടുണുകള്‍...
ഇന്റര്‍ കോളിജിയറ്റ് ചെറുകഥാ മത്സരം...
പ്രശസ്തനായ ഒരു സാഹിത്യകാരനുമായ് അഭിമുഖം...
ദാ വായിച്ചു നോക്കൂ വാഗ്ദാനങ്ങള്‍.”
“അപ്പോ, വോട്ട് ചെയ്യുമല്ലൊ? മറക്കല്ലെ?” ഞാന്‍ അടുത്ത ക്ലാസ്സിലെയ്ക്ക് നടന്നു.

എന്റെ വാചകകസര്‍ത്തിന് 260 വോട്ടിന്റെ ഭൂരിപക്ഷം. “ധീരാ, ധീരാ... നേതാവെ...” വിളികളുടെ സുഖമൊക്കെ പെട്ടന്ന് മങ്ങി. സബ് എഡിറ്റേഴ്സ്... സ്റ്റാഫ് എഡിറ്റേഴ്സ്... പരസ്യം... ടെണ്ടര്‍... കവര്‍ ഡിസൈന്‍... വാഗ്ദാനങ്ങള്‍... ടെന്‍ഷന്‍, ടെന്‍ഷന്‍, ടെന്‍ഷന്‍.

അടുത്തുള്ള റബ്ബര്‍ത്തോട്ടം, പള്ളി സിമിത്തേരി, പിന്നെ ലൈബ്രറി അതൊക്കെയായിരുന്നു ബോറടിയ്ക്കുന്ന ക്ലാസ്സുകളില്‍ നിന്നുള്ള രക്ഷ. ഒരു ദിവസം സിമിത്തേരിയിലെയ്ക്ക് തിരിയാന്‍ പള്ളിമുറ്റത്ത് കേറുമ്പോള്‍ ഒരലര്‍ച്ച. ചുറ്റും തിരിഞ്ഞ് നോക്കുമ്പോള്‍ പുറകെ വന്നു അടുത്ത ശബ്ദം. “ഫ്.ഫ്.ഫൂ... ഹലോ. ഹലോ... മൈക്ക് ടെസ്റ്റിംഗ്... ഫ്.ഫ്.ഫൂ......” കൊടിമരത്തിന്റെ അടുത്തായി ഒരു ബാനര്‍ വലിച്ചു കെട്ടിയിരിക്കുന്നു. “നിധീരിക്കല്‍ മാണിക്കത്തനാര്‍ അനുസ്മരണം. ഉത്ഘാടകന്‍: ശ്രീ. ഡി. സി. കിഴക്കെമുറി.” സമ്മേളനം തുടങ്ങിയിട്ടില്ല. നേരെ ചെന്ന്‌ പെട്ടത് പ്രിന്‍സിപ്പാളിന്റെ മുമ്പില്‍.
“താനെന്താടോ ഇവിടെ?”
“ഞങ്ങള്‍ക്കൊരു ലെറ്റര്‍... മുഹമ്മദ് ബഷീറിനെ ഇന്റര്‍വ്യൂ ചെയ്യാന്‍... ഡീസി സാറൊരു ലെറ്റര്‍ തന്നാല്‍...” സരസ്വതി തുണച്ചു!
പ്രിന്‍സിപ്പാള്‍ എന്നെ പരിചയപ്പെടുത്തി. ആവശ്യം കേട്ടമാത്രയില്‍ ഡി. സി. അദ്ദേഹത്തിന്റെ ബാഗ് തുറന്ന് ഒരു പേപ്പറെടുത്തു. പിന്നെയെന്റെ പേരു ചോദിച്ച് ഒരു കുറുപ്പെഴുതി തന്നു. വീണുകിട്ടിയ മഹാഭാഗ്യം! സ്വാഗതപ്രസംഗകന്‍ മൈക്കിനടുത്തേയ്ക്ക് നീങ്ങുന്നു. ‘ഇനിയെന്തിനാടോ നില്‍ക്കുന്നെ?’ എന്ന് പ്രിന്‍സിപ്പാളിന്റെ മുഖഭാവം. ഞങ്ങള്‍ സിമിത്തെരിയിലെയ്ക്ക് പോയി.

ബഷീറിന്റെ പുസ്തകങ്ങള്‍ ഞങ്ങളുടെ ലൈബ്രറിയില്‍ കുറവായിരുന്നു. ‘ശബ്ദങ്ങള്‍’ മരങ്ങോലി വായനശാലയില്‍ നിന്നും കൊച്ചുപോള്‍ തപ്പിയെടുത്തു. ചോദ്യാവലിയുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാം തന്നെ വായിച്ചുകഴിഞ്ഞു. ക്യാമറ സംഘടിപ്പിക്കുന്ന കാര്യം മനോജ് ഏറ്റു. ഒരു റിക്കോഡര്‍ സംഘടിപ്പിക്കാനായിരുന്നു ബുദ്ധിമുട്ടിയത്. മനസ്സില്ലാ മനസ്സോടെയെങ്കിലും റിക്കോഡര്‍ തന്ന് സഹായിച്ചത് എന്റെ ഇടവകയിലെ സിസ്റ്റര്‍ ലളിതയെന്നൊരു കന്യാസ്ത്രീയാണ്. കോഴിക്കോട്ടെയ്ക്കുള്ള യാത്ര ഞങ്ങള്‍ ആഘോഷമാക്കി.

ബഷീറിന്റെ വീടിന്റെ പടികടന്നെത്തുമ്പോള്‍, മറ്റൊരുകൂട്ടര്‍ പുറത്തേയ്ക്ക് വരുന്നു. അകലെ വീടിന്റെ അരമതിലില്‍ ബേപ്പുര്‍ സുല്‍ത്താന്‍ ഇരിക്കുന്നു. ഞങ്ങള്‍ നടന്നടുത്തു.
“ഒരിന്റര്‍വ്യു...”
“ദാ, ഇപ്പോ ഒരു കൂട്ടര് പോയതെയുള്ളു. നാളെ ആയാലോ?”
“അയ്യോ...“ അറിയാതെ ഒരു നിലവിളി ഉള്ളിലുയര്‍ന്നു.
ഞാന്‍ കത്തെടുത്ത് ബഷീറിന് നീട്ടി. ഡി.സിയുടെ ശുപാര്‍ശ വായിച്ച് മടക്കി ബഷീര്‍ ചോദിച്ചു, “നിങ്ങള്‍ക്കെന്താ‍ ചോദിയ്ക്കാനുള്ളത്?”
മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ അദ്ധ്യാപകരുടെ സഹായത്താല്‍ തയ്യാറാക്കിയ രണ്ടു ഷീറ്റ് നിറയുന്ന ചോദ്യങ്ങള്‍ ഞാന്‍ കൈയ്യിലെടുത്തു. ചോദ്യങ്ങള്‍ ഒന്നാം ഷീറ്റിന്റെ അവസാനമെത്തി.
“താങ്ങളുടെ കൃതികളൊന്നും മഹത്തരമല്ല എന്ന് വീണ്ടുവിചാരം എന്നൊരു പുസ്തകത്തി....”
“പ്...ഭ!!!!!”
“അവന്റെ .......ടെ മഹത്തരം! എന്താണ് മഹത്തരം??? ഇവിടെ ഏത് കൃതിയാണ് മഹത്തരമായുള്ളത്???”
ശുര്‍‌ര്‍‌ര്‍‌ര്‍...ന്ന് എന്റെ കാറ്റുപോയി. എന്റെ കൈയ്യില്‍ നിന്നും റിക്കോഡര്‍ താഴെ വീഴുമെന്ന് ഞാന്‍ പേടിച്ചു. മനോജിന്റെയോ കൊച്ചുപോളിന്റെയോ മുഖത്തേയ്ക്ക് നോക്കാന്‍ പോലും എനിക്ക് പേടിയായിരുന്നു. ഒരു ശബ്ദവും എന്റെ തൊണ്ടയില്‍ നിന്നും പുറത്തേയ്ക്ക് വരുന്നില്ല. ബഷീര്‍ ഒരു ബീഡിയെടുത്ത് പുകയൂതി തുടങ്ങി. പിന്നെ അദ്ദേഹം തന്നെ തുടര്‍ന്നു.
“എന്റെ അനുഭവങ്ങളാണ് ഞാനെഴുതിയത്.”
“സാര്‍..., ഈ ചോദ്യം തെറ്റായിപ്പോയോ?”
“ഹെയ്. നിങ്ങള്‍ ചോദിച്ചോളു. ഞാന്‍ എന്റെ രീതിയിലെഴുതുന്നു. മറ്റുള്ളവര്‍ അവരുടെ രീതിയില്.”
ഒരല്പം ആശ്വാസമായി. തുടര്‍ന്നങ്ങോട്ട് ഏല്ലാ ചോദ്യങ്ങളും ക്ഷമയോട് അദ്ദേഹം ഉത്തരം പറഞ്ഞു. ഫോട്ടോകള്‍ക്ക് പോസ് ചെയ്തു. അദ്ദേഹത്തിന്റെ മുറിയാകെ ചുറ്റിയടിക്കാന്‍ ഞങ്ങളെ അനുവദിച്ചു. പിന്നെ ഞങ്ങളുടെ സ്വകാര്യവിശേഷങ്ങള്‍ തിരക്കി. അനുഗ്രഹം വാങ്ങി ഞങ്ങള്‍ പടിയിറങ്ങി.

റിക്കോഡറില്‍ നിന്നും പകര്‍ത്തിയെഴുതി അഭിമുഖം ഞാന്‍ ബഷീറിനയച്ചു കൊടുത്തു. ചെറിയ കുറിപ്പുകളും തിരുത്തലുകളുമായി ബഷീറിന്റെ കൈയ്യൊപ്പോടെ അത് തിരികെയെത്തി. ബഷീ‍റുമൊത്തുള്ള ഫോട്ടോയോടെ ആ അഭിമുഖം കോളജ് മാഗസിനില്‍ തിളങ്ങി നിന്നു - ‘ബഷീര്‍ ദ മാന്‍’ എന്ന തലക്കെട്ടില്‍.

(എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെയും, ശ്രീ. ഡി. സി. കിഴക്കെമുറിയുടെയും സ്മരണകള്‍ക്ക് മുന്നില്‍ എന്റെ പ്രണാമം)

7 comments:

ശ്രീ said...

തേങ്ങ എന്റെ വക.

“ഠേ!”

ഭാഗ്യവാന്‍‌! ബേപ്പൂര്‍‌ സുല്‍ത്താന്റെ അനുഗ്രഹം കിട്ടിയില്ലേ?

Meenakshi said...

എനിക്ക്‌ വളരെ ഇഷ്ടപ്പെട്ട എഴുത്തുകാരനാണ്‌ ബഷീര്‍, അതു കൊണ്ട്‌ തന്നെ ഈ ലേഖനം എനിക്ക്‌ വളരെ ഇഷ്ടമായി.

ശ്രീലാല്‍ said...

ഓര്‍മ്മക്കുറിപ്പ് നന്നായി. അന്നു പകര്‍ത്തിയ ഫോട്ടോ ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യൂ..

ശ്രീലാല്‍.

J Thomas said...

ഞാനുമതാഗ്രഹിച്ചു. പക്ഷേ ഫോട്ടോകള്‍ എല്ലാം നാട്ടിലാണ്.

Sethunath UN said...

ജോമോന്‍,
എവിടെ ആ അഭിമുഖം? ഒന്ന് ബ്ലോഗിലിട്ടുകൂടെ?
ന‌ല്ല പോസ്റ്റ്!

ആഷ | Asha said...

എന്റെയും പ്രിയപ്പെട്ട കഥാകാരന്‍
കാണുവാനും സംസാരിക്കുവാനും അനുഗ്രഹം വാങ്ങുവാനുമൊക്കെ ഭാഗ്യം കിട്ടിയല്ലോ ജോമോന്
[കൂടെ ഒരു ആട്ടു കേള്‍ക്കുവാനും ;)]

നാടോടി said...

:)