Saturday, November 10, 2007

പുനരുത്ഥാനം

കണ്ണീരെല്ലാം പെയ്തു തീര്‍ന്ന
ഒഴിഞ്ഞ നിലവറയുടെ ഒരാന്തല്‍ മാത്രമായീ ഞാന്‍
‍ജനനമോ മരണമോ ഇനി ഞാന്‍ വിഷയമാക്കേണ്ടൂ?

മുലഞെട്ടിനായ് ദാഹിക്കുന്ന ഒരു കുഞ്ഞ്
എന്നില്‍ അലറിക്കരയുന്നു.
മതിയാവോളം കുടിയ്ക്കാനാകാതെ
ഞാനുറങ്ങിപ്പോയി - ആഴമായ്
ഘടികാരത്തിന്റെ സൂചികള്‍ നഷ്ട്മാ‍യ നാള്‍
‍നിലാവും നിറവും എനിക്കന്യമായി
(ജീവിതത്തെ കറുത്ത പട്ടു കൊണ്ടും
മരണത്തെ വെളുത്ത പട്ടു കൊണ്ടും മൂടിയതാരാണ്?)
പ്രണയവും സ്വപ്നങ്ങളും തൂവിപ്പോയ
രാത്രിയില്‍ ഞാനൊരു വൃദ്ധനായി
ഇനിയൊരു പൊയ്മുഖമില്ലാതെ വയ്യ -
മൌനത്തിന്റെ അലക്കുകള്‍ തുന്നി ചേര്‍ത്ത
വാചാലതയിലെയ്ക്ക് പ്രയാണം ചെയ്യാന്‍.

ബാക്കിയാ‍യത് പതിരായ കിനാക്കളാണ്
അവയെ ഞാന്‍ തന്നെ സൂക്ഷിച്ചുകൊള്ളാം
മാനം കാണാത്ത മയില്‍‌പീലീ പോലെ.
മഴയുടെ നിശബ്ദതയിലുടെ
പുനര്‍ജ്ജനിയുടെ മാറിലെയ്ക്കമര്‍ന്ന്
ഏതോ തീരത്ത് അണയാമെന്ന് ഞാനറിഞ്ഞു.

ഇനിയിവിടെ യാത്രാമൊഴിക്കിടമില്ലല്ലോ.

No comments: