Friday, November 16, 2007

ഗോഡ്സ് ഓണ്‍ കണ്ട്രി

പട്ടിന്റെ പാവാടയുലച്ചിളകുന്ന കതിരുകള്‍ക്കരികെ -
കാറ്റിലിളകി തുടിച്ചൊന്നു പാടുക; ഏറ്റെറ്റു പാടുക.

കുത്തുവിളക്കിന്റെ ചിമ്മാത്ത കണ്ണിലെക്കുറ്റു നോക്കി -
കഥയറിഞ്ഞാടുക; വേഷപകര്‍ച്ചയാല്‍ മാറുക.

ഗുരുവിന്റെ നിറവുള്ള അരുവിയില്‍ പീതവര്‍ണ്ണനായ്-
അവര്‍ണ്ണനായ്; നിന്നെ നീയായറിയുക, ഗുരുവായറിയുക.

അമ്മ തന്‍ മാറിലൊരു കുഞ്ഞിന്റെ ദാഹമായ് -
ആശ്ലേഷത്തിലമരുക; പുനര്‍ജ്ജനിച്ചിടുക.

ഉടവാളൂരിയമര്‍ത്ത്യനായ്, ദാസനായ് -
പത്മതീര്‍ത്ഥത്തിലെ നീരണിയുക; നിറവിലുയരുക.

ചീനവലകളില്‍ ചിലമ്പിച്ച കടല്‍ക്കാറ്റായ് -
ഈ ജൂതത്തെരുവിലൊരു പഴമയെ തേടുക.

ചെമ്പകച്ചോട്ടിലെ കാരിരുമ്പില്‍ നിന്റെ കരളുടക്കി -
ഈ ചുരത്തിന്റെ ചൂരമായ് നിറയുക.

മിഠായിത്തെരുവിന്റെ മധുരമായ്, കലമ്പലായ് -
ചരിത്രമുറങ്ങുന്ന കടലോളം പായ്‌വഞ്ചി തുഴയുക.

അടിയൊനുമുടയോനും ഒന്നാ‍യ വിപ്ലവക്കൂറ തന്‍ -
വീര്യത്തിലൂടൊരു അരിവാളുയര്‍ത്തുക.

പേരിന്റെ പൊരുളുകളിലലയാതെ തുളസീമാലയിന്‍ വ്രതമായ് -
കല്ലെല്ലാം കരളിന്റെ കരുത്താക്കി സ്വാമിയായീടുക.

കോട്ടതന്‍ കൊട്ടിലില്‍ എരിയുന്ന ശൌര്യത്തില്‍ -
നെയ്യ്‌വിളക്കായ് ജ്വലിക്കുക; സുല്‍ത്താനായി വാഴുക.

നോമ്പിന്റെ നിസ്കാരമെത്തയില്‍ മുത്തമായ് -
ബാങ്കിന്റെ താളത്തിലുയര്‍ന്ന് പ്രണമിക്കുക.

ഈ നിളയില്‍ നിറഞ്ഞൊന്നു നീന്തുക, തുടിക്കുക -
തെളിനീരിന്‍ ഉറവയായ് ഒലിക്കുക.

ഇനിയീ മലകളില്‍ വസന്തത്തിന്‍ തേനൂറിപ്പറക്കുന്ന -
ചിറകായ് പിറക്കുക; മധുനിലാവായ് പൊഴിയുക.

1 comment:

ദിലീപ് വിശ്വനാഥ് said...

അമ്മ തന്‍ മാറിലൊരു കുഞ്ഞിന്റെ ദാഹമായ് -
ആശ്ലേഷത്തിലമരുക; പുനര്‍ജ്ജനിച്ചിടുക.

നല്ല വരികള്‍.

കവിത കൊള്ളാം. ഇനിയും എഴുതുക.