Monday, November 12, 2007

നിഴലാട്ടം

ഓക്കെയും ശാന്തത ......
നിറുത്താതെ ചലിക്കുന്ന ഘടികാര സൂചികള്‍
‍പോലുമിന്നേറ്റുവാങ്ങുന്ന കൊടിയ നിശബ്ദത-
നിദ്രയായ് തൂവിയിറങ്ങിയെന്‍ കണ്‍പോള മേല്‍.

പടിമേല്‍ പടഞ്ഞിരുന്നോതി തരുന്നൊരാ
ഗീതങ്ങള്‍ തന്നുടെ അര്‍ത്ഥമറിയാതെ,
നിശ്ചലമാകുന്ന നാവിന്റെ നിറവിനാല്‍-
പുതിയൊരു ലോകം ഉണര്‍ന്നിടുന്നൂ.

ഇനിയൊരു തെയ്യമായ് ഉറഞ്ഞുത്തുള്ളിടുക-
മനസ്സിന്റെ കോണിലെ മരവിപ്പില്‍ നിന്നും,
ഇത്തിരി തീക്കനല്‍ ഊതിപ്പെരുപ്പിച്ചീടുക
പടരട്ടെയിന്നിന്റെ ആവേശം അഗ്നിയായ്.

പതിയെപ്പറഞ്ഞാലും അലറിക്കരഞ്ഞാലും
പാട്ടിന്റെ പഴമ ഞാന്‍ തിരികെ നല്‍കാം,
പാണന്റെ നെഞ്ചിലെ താളനിശ്വാസമായ്-
പകര്‍ന്നെടുത്തീടുകി സ്നേഹാമൃതം.

പുലരിമയക്കത്തിലെങ്ങലായ് നിയെന്റെ
കാതില്‍ പറഞ്ഞതും പറയാതിരുന്നതും,
പലവുരു കേട്ടെന്റെ നിശ്വാസതാളത്തില്‍-
അലിയുന്ന കിനാവുകളായി മാറി.

മന്ത്രത്തിലെത്രയൊ വേദനാശ്ലോകങ്ങളാര്‍ത്തമായി
വേവുന്ന ചൂടിലെന്‍ മനം ചുടലകളം മാത്രമായ്
ദിഗംബങ്ങളൊക്കെയും ചോരയും ചാരവും
മറ്റൊരു താപസനായിടാം ഞാന്‍.

വരികയെന്നരികിലൊരു കാഷായ വേഷമായ്
രുദ്രാക്ഷമൊക്കെയും കടം കൊടുത്തെന്റെ,
മനസ്സിനെ മാത്രം വീണ്ടെടുക്കൂ ....
കമണ്ഡലമില്ല ഞാന്‍ കബന്ധമായി.

ഇനിയെന്റെ ചിന്തയില്‍ അഗ്നിയില്ല
ശിരസ്സിന്റെ ഭാരവുമേതുമില്ല
മുഖമില്ല നഖമില്ല ചേലുമില്ല
ഓളമായ് ഒരുമയായ് ഒഴുകി നീങ്ങാം.