Saturday, November 24, 2007

കൊണോമയിലെയ്ക്ക് സ്വാഗതം

കോരിച്ചൊരിയുന്ന ഒരു മഴയുള്ള രാത്രിയിലാണ് ഞാന്‍ ആദ്യമായ് കൊണോമയിലെത്തുന്നത്. കോഹിമയില്‍ നിന്നും പുറപ്പെടുമ്പോള്‍ എത്ര നല്ല കാലാവസ്ഥയായിരുന്നു, വഴിവിളക്കുകളൊന്നുമില്ലാത്ത വിജനമായ് പാത. ചുറ്റും കൂരിരുട്ട്. തികഞ്ഞ ഒരു അഭ്യാസിയെപ്പോലെ അദ്ദേഹം വാഹനം മുന്നോട്ട് കുതിപ്പിച്ചു. വൈപ്പറിന്റെ താളം മുറിയാത്ത ചലനത്തിനിടയിലൂടെ ഞാന്‍ മുന്നോട്ട് നോക്കിയിരുന്നു, അവ്യക്തമാ‍യ കാഴ്ചകളിലെയ്ക്ക്...

പിന്നീടെവിടെയോ കാര്‍ നിറുത്തി ശക്തമായി ഹോണ്‍ മുഴക്കി, മഴയില്‍ കുതിര്‍ന്ന് ഒരു കുറിയ മനുഷ്യന്‍ വാതില്‍ തുറന്നകത്തേയ്ക്ക് കയറി. ശക്തിയേറിയ ലെന്‍സിനുള്ളില്‍ അയാളുടെ കണ്ണുകള്‍ക്ക് അസാധാരണ വലിപ്പം തോന്നിച്ചു. അവര്‍ തമ്മില്‍ സംസാരിച്ചതൊന്നും എനിക്ക് മനസ്സിലായില്ല.
“ദിസ് ഈസ് കെലെലുബി, ദ ഹെഡ്.”
അയാള്‍ എന്റെ നേരെ കൈകള്‍ നീണ്ടീ.
“നൈസ് ടു മീറ്റ് യൂ.” ഞങ്ങള്‍ ഉപചാരങ്ങളോടെ പരിചയപ്പെട്ടു.
“വെല്‍ക്കം ടു കൊണോമ.”
“തായ്ങ്ക്യൂ. ഐയാം പ്രിവിലെജിട്.”

മൂവരുമായ് കാര്‍ മുന്നോട്ട് നീങ്ങി. ഒരു കയറ്റം കയറി കാര്‍ നിന്നു, വിജനമായ ഒരിടം. ചുറ്റും കൂരിരുട്ട്. കെലെലുബി പുറത്തേയ്ക്കോടി. പുറത്ത് പ്രകാശം പരന്നു. മഴ ശാന്തമാകുന്ന ലക്ഷണമൊന്നുമില്ല. ഞാന്‍ വെള്ളത്തിലെയ്ക്ക് ഇറങ്ങി. അടുത്തു കണ്ട കെട്ടിടത്തിലെയ്ക്ക് ഓടിക്കയറി. പുറകില്‍ തികച്ചും അപചരിചിതനാ‍യ ഒരാള്‍ എന്റെ പെട്ടിയും തുക്കിനില്‍ക്കുന്നു.
“ചൌക്കിദാര്‍...” അയാള്‍ സ്വയം പരിചയപ്പെടുത്തി.

എന്നെ കൊണ്ടുവന്നയാള്‍ക്ക് തിരികെ കൊഹിമയിലെയ്ക്ക് പോകണം.
ഞാന്‍ കാറിനടുത്തേയ്ക്ക് ചെന്നു. “ഐയാം സോറി ഈഫ് ഐ ട്രബിള്‍ഡ് യൂ.”
“ഇറ്റ്സ് മൈ പ്ലെഷര്‍. ഹാപ്പി സ്റ്റേ ഇന്‍ കൊണോമ.”
കെലെലുബി അയാളൊടൊപ്പം പോയി. നാളെ വരാമെന്ന ഓര്‍മ്മപ്പെടുത്തലോടെ. ചൌക്കിദാര്‍ ഭക്ഷണമുണ്ടാ‍ക്കാമെന്നു പറഞ്ഞ് ഇരുട്ടിലെയ്ക്ക് നടന്നു. മേല്‍ക്കുരയില്‍ ശക്തമാ‍യ മഴത്തുള്ളിക്കിലുക്കം.

പിറ്റേന്ന് പരിസരമൊക്കെ ഒന്നു ചുറ്റിക്കണ്ടു. വിജനമായ മൂന്ന് കെട്ടിടങ്ങള്‍. ഈ ഗ്രാമത്തിന്റെ സരസ്വതിക്ഷേത്രവും അനുബന്ധങ്ങളും. ഇടതുര്‍ന്ന വൃക്ഷത്തലപ്പുകളുമായി കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു മല പുറകിന്റെ കാഴ്ചകളെ മറയ്ക്കുന്നു, താഴെ കൊണോമ ഗ്രാമം. മലയിടുക്കുകളില്‍ ചിതറിക്കിടക്കുന്ന വീടുകള്‍. തട്ടുകളായിത്തിരിച്ച പാടങ്ങള്‍ പച്ചവിരിച്ച് കാറ്റിലിളകിയാടുന്നു, പാടത്തിനു നടുവിലൂടെ വെള്ളിനൂല്‍ പോലെ ഒരു നീരൊഴുക്ക്. മറുവശത്ത് ഒരു ചെമ്മണ്‍ പാത, ഞാനിന്നലെ കടന്നെത്തിയ അതെ പാത. പാതയോരങ്ങളില്‍ കല്ലുകള്‍ കുത്തനെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നു, ചുറ്റും സുഖകരമായ തണുപ്പ്.

കറുത്ത കമ്പിളി പുതച്ച് ഒരാള്‍ നടന്നു വരുന്നതു കാണാം. ചുമപ്പും പച്ചയും ഇടകലര്‍ന്ന വരകളോടുകൂടിയ കറുത്ത കമ്പിളി. അടുത്തെത്തിയപ്പോള്‍ അ രൂപം നന്നെ ചെറുതായി. ഒരു കുട്ടി.
“ഗുഡ് മോര്‍ണിംഗ്! സേര്‍.”
“ഗുഡ് മോണിംഗ്.”
“ഐയാം കെത്തുസെലെ, സണ്‍ ഓഫ് കെലെലുബി.” അവന്‍ കമ്പിളിയില്‍ നിന്നും പുറത്തെടുത്ത് എന്റെ നേരെ കൈ നീട്ടി. അവരുടെ വീട്ടിലെയ്ക്കുള്ള ക്ഷണവുമായാണ് അവനെത്തിയിരിയ്ക്കുന്നത്. ഞാന്‍ തയ്യാറായി അവനോടൊപ്പം ഗ്രാമത്തിലെയ്ക്ക് നടന്നു, എതിരെ രണ്ടു സ്ത്രീകള്‍ കടന്നു പോയി. തേയില നുള്ളാ‍ന്‍ പോകുന്ന സ്ത്രീകളെപ്പോലെ അവര്‍ കൂടകള്‍ മുതുകില്‍ തൂക്കിയിരിന്നു, ഒരു സ്ത്രീയുടെ മാറാപ്പില്‍ നിന്നൊരു കുഞ്ഞ് തലയുയര്‍ത്തിനോക്കി. ഞാന്‍ കൌതുകത്തോടെ അവരെത്തന്നെ നോക്കി നിന്നു. കെത്തുസെലെയോട് അവരെന്തോ ചോദിച്ചു. “ഊ...” എന്നൊരു കൂവലായിരുന്നു അവന്റെ മറുപടി. (‘ഊ‘-വെന്ന മറുപടി കൂവലിന് ‘അതെ‘ എന്നാണര്‍ത്ഥം). അവര്‍ ഞങ്ങള്‍ വന്ന വഴിയെ നടന്നു നീങ്ങി. ഇടയ്ക്ക് മുന്നോട്ടുള്ള നടത്തം നിറുത്തി അവന്‍ തിരിഞ്ഞു. “സേര്‍, ദിസ് ഈസ് മൈ ബ്രദര്‍.”
ഞാന്‍ ചുറ്റും നോക്കിയിട്ടും ആരെയും കണ്ടില്ല. “വേര്‍?”
“ഹീയര്‍ സേര്‍...” വഴിയരുകിലെ ഒരു ശവകുടിരം ചൂണ്ടിക്കാണിച്ചു അവന്‍.
ഇവിടെ പാതയോരങ്ങള്‍ മുഴുവന്‍ ശവകുടീരങ്ങളാണ്. വലിയ കല്ലുകള്‍ കുറുകെ നാട്ടിയ ശവകുടീരങ്ങള്‍. അകലെ പൈന്‍ മരങ്ങള്‍ക്കിടയിലൂടെ തണുത്ത കാറ്റ് കടന്ന് പോയി.

താഴെയെത്തുമ്പോള്‍ കെലെലുബി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ നില്‍ക്കുന്നതിനരുകില്‍ കടും ചായങ്ങള്‍ തേച്ച ഒരു വാതില്‍ കുത്തനെ നിറുത്തിയ കല്ലില്‍ ഉറപ്പിച്ചിരിക്കുന്നു. അതിനും താഴെയായ് തടിയില്‍ കൊത്തിയെടുത്ത വടിവില്ലാത്ത അക്ഷരങ്ങള്‍... കൊണോമയിലെയ്ക്ക് സ്വാഗതം.

കൊണോമ - നാഗാലാന്റിന്റെ തലസ്ഥാനനഗരിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമം

4 comments:

അപ്പു ആദ്യാക്ഷരി said...

ജോമോനേ, എനിക്കു വളരെ ഇഷ്ടമായി ഈ എഴുത്ത് (മഞ്ഞും, തണുപ്പും, മലയും ഒക്കെയുള്ള്ല സിനിമകളും കഥകളും ഇഷ്ടമാണ്).. എന്തേ പെട്ടന്നു നിര്‍ത്തിക്കളഞ്ഞത്? ബാക്കികുടെ എഴുതൂ.

ഓ.ടോ. ഇതിലെ കഥാപാത്രങ്ങളൊക്കെ ശരിക്കും ഇംഗ്ലീഷില്‍ത്തന്നെയായിരുന്നോ സംസാരിച്ചത്?

ദിലീപ് വിശ്വനാഥ് said...

കഥയോ ഓര്‍മ്മക്കുറിപ്പോ?

J Thomas said...

അപ്പൂ, ഇംഗ്ലീഷ് ഇസ് ദി ഒഫീഷ്യല്‍ ലാങ്യുജ് ദെര്‍... ബാക്കിയൊക്കെയും ഗോത്രമൊഴികള്‍... നമ്മുക്ക് മനസ്സിലാകൂല്ല... ഇനിയുമുണ്ട് ഓര്‍മ്മകള്‍...തുടരും.

മുക്കുവന്‍ said...

good one..